ഒരാള്‍ അതെടുത്ത് പോണ്‍സൈറ്റിലിട്ടു, പിന്നീട് അച്ഛന്‍ പോലും ആ രീതിയില്‍ കണ്ടുതുടങ്ങി: ദുരനുഭവം പങ്കുവെച്ച് ഉര്‍ഫി

വേറിട്ട വസ്ത്രധാരണ രീതി കൊണ്ട് ശ്രദ്ധേയയായ ടെലിവിഷന്‍ താരമാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമാണ് നടിക്ക് നേരിടേണ്ടി വരാറുള്ളത്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലം അത്ര സുഖകരമായ ഒന്നായിരുന്നില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. മനംമടുത്ത് പതിനേഴാം വയസില്‍ വീടുവിട്ട് പോകാന്‍ വരെ തീരുമാനിച്ചെന്നും അവര്‍ പറഞ്ഞു.

ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ഫി ദുരനുഭവം തുറന്നുപറഞ്ഞത്. പതിനഞ്ചാം വയസിലായിരുന്നു ഇത്തരം സംഭവങ്ങളുടെ തുടക്കമെന്ന് അവര്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച തന്റെ ചിത്രം ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല സൈറ്റിലിട്ടു. പതിയെ എല്ലാവരും ഇതറിഞ്ഞു. എല്ലാവരും കുറ്റപ്പെടുത്താന്‍ തുടങ്ങി. പോണ്‍ താരമെന്ന് വിളിക്കാനാരംഭിച്ചു. അച്ഛന്‍ പോലും ആ രീതിയില്‍ കാണാനാരംഭിച്ചെന്നും ഉര്‍ഫി ഓര്‍ത്തെടുത്തു.

തന്നെ വീട്ടില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഒരുപാട് തല്ലിയെന്നും ഉര്‍ഫി പറഞ്ഞു. പ്രശ്നം നേരിട്ട തന്നെയെന്തിനാണ് മര്‍ദിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലായെന്നും തന്നെ വിശ്വസിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്നും നടി പറഞ്ഞു. രണ്ട് വര്‍ഷം വീട്ടില്‍ പിടിച്ചുനിന്നു. പതിനേഴാം വയസില്‍ വീടുവിട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലേക്കാണ് പോയത്. ഇവിടെ ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. കോള്‍ സെന്ററില്‍ ജോലി ലഭിച്ചെങ്കിലും അത് തുടര്‍ന്നുകൊണ്ടുപോവാനായില്ല. ഇവിടെ നിന്നാണ് ഉര്‍ഫി മുംബൈക്ക് പോവുന്നതും ഓഡിഷനില്‍ പങ്കെടുത്ത് ടെലിവിഷന്‍ രംഗത്തേക്ക് എത്തുന്നതും.