ആരും വിളിക്കാതെ പോകാന്‍ പറ്റുന്ന ഏകവീട് മരണവീടായിരുന്നു, വെള്ളപ്പൊക്കം നാടിനെ കശക്കിയെറിയും വരെ: ടിനി ടോം

ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാകണമെന്നു വരുന്നത് കഷ്ടമാണെന്ന് നടന്‍ ടിനി ടോം. വെള്ളപ്പൊക്കം മണ്ണിലെയും മനസിലെയും അതിര്‍ത്തികള്‍ ഇല്ലാതാക്കിയെന്നും വീട്ടിലേക്ക് ആരെങ്കിലും കടന്നുവരാന്‍ കൊതിച്ച ദിവസങ്ങളാണ് പ്രളയ കാലത്തേതെന്നും ടിനി ടോം പറയുന്നു. മെട്രോ മനോരമയില്‍ പങ്കുവെച്ച പ്രളയ ഓര്‍മകുറിപ്പിലാണ് ടിനു ഇക്കാര്യം പരഞ്ഞത്.

“ആരും വിളിക്കാതെ പോകാന്‍ പറ്റുന്ന ഏകവീട് മരണവീടായിരുന്നു, വെള്ളപ്പൊക്കം നാടിനെ കശക്കിയെറിയും വരെ. വെള്ളപ്പൊക്കം മണ്ണിലെയും മനസിലെയും അതിര്‍ത്തികള്‍ ഇല്ലാതാക്കി. ആലുവ മുതിരപ്പാടത്തെ എന്റെ വീടിന്റെ മതിലിനു മുകളിലായിരുന്നു വെള്ളം. വീട്ടിലേക്ക് ആരെങ്കിലുമൊക്കെ കടന്നുവരാന്‍ കൊതിച്ച ദിവസങ്ങള്‍. പ്രളയക്കെടുതി നേരിടാന്‍ നാം കാഴ്ച്ചവെച്ച അസാധാരണമായ കെട്ടുറപ്പ് പക്ഷേ, ജലത്തിനൊപ്പം വാര്‍ന്നു പോയി. ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വീണ്ടും തമ്മിലടിച്ചു.

“ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ദുരന്തങ്ങള്‍ ഉണ്ടാകണമെന്നു വരുന്നത് കഷ്ടമാണ്. പ്രളയം യഥാര്‍ത്ഥ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണിച്ചു തന്നു. പ്രതീക്ഷിക്കാത്ത ഒരുപാട് പേര്‍ വന്നു. കണ്ണൂരില്‍ നിന്ന് ആവശ്യ സാധനങ്ങളുമായി എത്തിയവരാണ് എന്റെ വീട് വൃത്തിയാക്കിയത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലേക്കു വീണ്ടും മനസ് തിരിക്കേണ്ട സമയമായി.” ടിനി ടോം പറഞ്ഞു.