'ചിന്താവിഷ്ടയായ ശ്യാമള'യിലെ ശബരിമലയുടെ രഹസ്യം ഇതാണ്: ഷിബു ബാലൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന ചിത്രം. മലയാളത്തിലെ മികച്ച ആക്ഷേപ ഹാസ്യ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള അറിയപ്പെടുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ശബരിമല രംഗങ്ങൾ എങ്ങനെയാണ് ഷൂട്ട് ചെയ്തതെന്ന് തുറന്നുപറയുകയാണ് ചിത്രത്തിൻറെ അസ്സോസിയേറ്റ് ഡയറക്ടർ കൂടിയായ ഷിബു ബാലൻ. ശ്രീനിവാസനെ നായകനാക്കി 2014 ൽ പുറത്തിറങ്ങിയ ‘നഗരവാരിധി നടുവിൽ ഞാൻ’ എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ഷിബു ബാലൻ. പതിനാല് വർഷങ്ങൾക്ക് ശേഷം നടി സംഗീത സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് നഗരവാരിധി നടുവിൽ ഞാൻ.

ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് വേണ്ടി ഒരുപാട് സെറ്റുകൾ ഇടേണ്ടി വന്നിട്ടുണ്ടെന്നാണ് ഷിബു ബാലൻ പറയുന്നത്. ചിത്രത്തിലെ ആശ്രമം യഥാർത്ഥത്തിൽ ചെറുതുരുത്തിയിലെ നിള തീരത്തുള്ള വള്ളത്തോൾ തുടങ്ങിയ ആദ്യത്തെ കലാമണ്ഡലമാണെന്നും ഷിബു ബാലൻ പറയുന്നു.

“ചിന്താവിഷ്ടയായ ശ്യാമളയിലെ ‘മച്ചകത്തമ്മയെ കാൽതൊട്ട് വന്ദിച്ച്’ എന്ന തുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. കൂർക്കഞ്ചേരിയിലെ മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് അത് ഷൂട്ട് ചെയ്യുന്നത്. ശബരിമലയിൽ അന്നത്തെ കാലത്ത് ഷൂട്ട് ചെയ്യാൻ എളുപ്പമായിരുന്നില്ല.

അതുകൊണ്ട് തന്നെ അതിലെ ചില പ്രധാന ഭാഗങ്ങൾ ശബരിമല എന്ന് തോന്നിക്കുന്ന രീതിയിൽ തന്നെ മറ്റെവിടെയെങ്കിലും ഷൂട്ട് ചെയ്യണമായിരുന്നു. അങ്ങനെയാണ് ചേലക്കരയ്ക്കടുത്ത് അസുരൻകുണ്ട് ഡാമിലേക്ക് പോകുന്ന ഒരു വഴിയുണ്ട്. അവിടെയായിരുന്നു പമ്പയിൽ നിന്നും സന്നിധാനത്തിലേക്കുള്ള നടപ്പാത സെറ്റ് ചെയ്തത്. മുത്തുരാജ് എന്ന ആർട്ട് ഡയറക്ടറുടെ മനോഹരമായ വർക്ക് ആണത്.

അത് കഴിഞ്ഞാണ് ശബരിമല ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിംഗ് പാടില്ല എന്ന പ്രത്യേക ബോർഡുകൾ ഇല്ലാത്തതുകൊണ്ട് തന്നെ അവിടുത്തെ എസ്.ഐ ഞങ്ങളോട് ഷൂട്ട് ചെയ്യാൻ പറഞ്ഞു. അങ്ങനെ ശബരിമലയിലെ ഒരുവിധം എല്ലാ രംഗങ്ങളും ഷൂട്ട് ചെയ്തു.

പിന്നെയുള്ളത് ശ്രീനിവാസൻ പതിനെട്ടാംപടി കയറാൻ ക്യൂ നിൽക്കുന്ന രംഗമായിരുന്നു. അത് ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അതിനായി അതിന്റെ തൊട്ടിപ്പുറത്ത് വടം കെട്ടി മറ്റൊരു ക്യൂ സെറ്റ് ചെയ്തു. അങ്ങനെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ശബരിമല അന്നത്തെ കാലത്ത് ഞങ്ങൾ ഷൂട്ട് ചെയ്തത്.” സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ട് എന്ന പരിപാടിയിലായിരുന്നു ഷിബു ബാലൻ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചത്.