എന്തു കൊണ്ടാണ് ദൃശ്യത്തില്‍ വിളിക്കാതിരുന്നതെന്ന് ജീത്തുസാറിനോട് ചോദിച്ചു, മറുപടി കേട്ട് ഞെട്ടി, യാഥാര്‍ത്ഥ്യം നേരെ തിരിച്ചായിരുന്നു: ഷംന കാസിം

നടിയെന്ന നിലയില്‍ മാത്രമല്ല നര്‍ത്തകിയായും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമാണ്് ഷംന കാസിം. 2004ല്‍ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരം എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലുമുള്ള സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. 17 വര്‍ഷമായി കലാരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഷംനയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഇപ്പോഴിതാ ജീത്തുവിന്റെ ദൃശ്യം ടുവില്‍ തനിക്ക് അവസരം നഷ്ടമായതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷംന.

‘തെലുങ്കില്‍ ദൃശ്യം 2വില്‍ ഞാനാണ് അഡ്വക്കേറ്റിന്റെ വേഷം ചെയ്തത്. ആ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ജിത്തു സാറിനോട് ഞാന്‍ ചോദിച്ചിരുന്നു എന്താണ് മലയാളം സിനിമകളില്‍ വിളിക്കാത്തത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞു… ഒരിക്കല്‍ ഒരു റോളിന് വേണ്ടി ഷംനയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം ഷംനയുടെ പ്രതിഫലം കൂട്ടി, ഡേറ്റ് ഇപ്പോള്‍ ഇല്ല എന്നൊക്കെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ പിന്നീട് മറ്റൊരാളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്നോട് ആരും ഇത്തരത്തില്‍ ഒരു കാര്യം ചോദിച്ചിട്ടില്ല. അതിനാല്‍ ദൈവത്തിന് മാത്രമെ അറിയൂ എനിക്ക് എന്താണ് മലയാളത്തില്‍ അവസരം ലഭിക്കാത്തത് എന്ന്’ ഷംന പറഞ്ഞു. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നത് കൊണ്ടാണ് അവസരം നിഷേധിക്കപ്പെടുന്നതെങ്കില്‍ തനിക്കും പ്രിയാമണിക്കും മറ്റ് ഭാഷകളില്‍ സിനിമകള്‍ ലഭിക്കില്ലായിരുന്നുവെന്നും ഷംന പറയുന്നു. എന്താണ് ഇതിനെല്ലാം പിറകില്‍ നടക്കുന്ന സംഭവങ്ങള്‍ എന്നത് വ്യക്തമല്ലെന്നും ഷംന പറയുന്നു.

Read more

അമൃതാ ടിവി. സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയിലൂടെ തുടക്കമിട്ട ഷംന 2004ല്‍ എന്നിട്ടും എന്ന മലയാളചിത്രത്തില്‍ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു.