മകള്‍ക്ക് 6 മാസം പ്രായമുള്ളപ്പോള്‍ 'ഫെമിനിച്ചി'യില്‍.. മമ്മൂട്ടിക്കൊപ്പം അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം, ഞാന്‍ ഇപ്പോഴും തുടക്കക്കാരി: ഷംല ഹംസ

മമ്മൂട്ടിക്കൊപ്പം ആദ്യ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ മിന്നും പ്രകടനത്തോടെയാണ് ഷംല കേരളത്തിലെ ഇക്കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയാവുന്നത്. പൊന്നാനിയിലെ തീരദേശ പശ്ചാത്തലത്തില്‍, ഒരു വീട്ടമ്മയുടെ നിത്യജീവിതത്തിലെ പ്രതിരോധവും ആഗ്രഹങ്ങളുമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന സിനിമയുടെ പ്രമേയം.

”ഈ അവസരത്തില്‍ എന്ത് പറയണം എന്നറിയില്ല. ആദ്യത്തെ സിനിമയ്ക്ക് വേണ്ടി എല്ലാവരുടേയും സപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിനിമയില്‍ അഷ്റഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുമാര്‍ സുനില്‍ വളരെയധികം സപ്പോര്‍ട്ട് ചെയ്തു. ഫെമിനിച്ചി ഫാത്തിമ എന്ന കഥാപാത്രത്തിലേക്ക് എത്തുവാന്‍ വേണ്ടി അദ്ദേഹം ഒരുപാട് സഹായിച്ചു.”

”ഫെമിനിച്ചി ഫാത്തിമ എന്ന കഥാപാത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ ഒരുപാട് ഉണ്ട് എന്നത് കണ്ടാണ് തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുക എന്നത് വളരെ വലിയ ബഹുമതിയാണ്. അതും മമ്മൂട്ടിയുടെ കൂടെ ലഭിക്കുക എന്നത് അത്ഭുതമായി തോന്നുന്നു. മികച്ച നടിയാവാന്‍ വേണ്ടി മത്സരത്തിനുണ്ടായിരുന്ന എല്ലാ നടിമാര്‍ക്കും നന്ദി.”

”ആയിരത്തൊന്ന് നുണകള്‍ എന്ന സിനിമയിലൂടെയാണ് ഫെമിനിച്ചി ഫാത്തിമയില്‍ അഭിനയിക്കാന്‍ സാധിച്ചത്. എല്ലാവരുടേയും സപ്പോര്‍ട്ട് കാരണമാണ് ആ കഥാപാത്രത്തെ ചെയ്യാന്‍ കഴിഞ്ഞത്. നല്ല കഥകളും കഥാപാത്രങ്ങളെയും ലഭിച്ചാല്‍ ഇനിയും ചെയ്യണം. ഞാന്‍ ഇപ്പോഴും തുടക്കക്കാരിയാണ്. ഈ അവാര്‍ഡ് ഒരു പ്രചോദനമാണ്” എന്നാണ് മാധ്യമങ്ങളോട് ഷംല ഹംസ പ്രതികരിച്ചത്.

Read more

അതേസമയം, മകള്‍ക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് ഷംല ഹംസ ഫെമിനിച്ചി ഫാത്തിമയില്‍ വേഷമിട്ടത്. വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരം ഇത്തവണ ഐഎഫ്എഫ്കെയില്‍ ചിത്രം നേടിയിരുന്നു. ഒരു കിടക്കയെ കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കിടക്ക കൊണ്ട് കിടക്കപ്പൊറുതിയില്ലാതാകുന്ന ഒരുപാട് മുഖങ്ങളേയും സിനിമയില്‍ കാണാം.