‘കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോയിരുന്നു’,എവിടെ പോകാം പോകരുതെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു’: നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ച്  ആര്‍.എല്‍.വി രാമകൃഷ്ണന്‍

ജേഷ്ഠൻ കലാഭവൻ മണി  പറഞ്ഞിട്ടുള്ളതിലും വലിയ ദുരനുഭവങ്ങ ളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെന്ന്  സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.

തങ്ങൾ കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നുവെന്നും  ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍എല്‍വി ഇക്കാര്യം പറഞ്ഞത്.

‘അയലത്തെ സമ്പന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവെയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. എവിടെയൊക്കെ പോകാം എവിടെയൊക്കെ പോകരുത് എന്നതിനെ പറ്റി ഞങ്ങള്‍ക്ക് ധാരണയുണ്ടായിരുന്നു’, രാമകൃഷ്ണന്‍ പറഞ്ഞു.

വിവേചനങ്ങള്‍ നേരിട്ട സമയത്ത് എന്റെയൊപ്പം ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാൽ ആ താങ്ങ് ഇന്നില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.