മോദിയും അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ അഭിനന്ദിച്ച് രജനികാന്ത്

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് നടന്‍ രജനികാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അര്‍ജ്ജുനനും കൃഷ്ണനും പോലെയാണെന്ന് രജനി പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ചപ്പോഴാണ് രജനിയുടെ പ്രശംസ.

“കാശ്മീര്‍ ദൗത്യത്തിന് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. പാര്‍ലിമെന്റില്‍ അമിത് ഷാ നടത്തിയ പ്രസംഗം വളരെ മനോഹരമായിരുന്നു. മോദിയും അമിത് ഷായും അര്‍ജുനനെയും കൃഷ്ണനെയും പോലെയാണ്. അവരാരാണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ഞാന്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുന്നു.” രജനികാന്ത് പറഞ്ഞു.

വെങ്കയ്യ നായിഡു രാഷ്ട്രീയക്കാരന്‍ ആകേണ്ടിയിരുന്ന ആളല്ലെന്നും അദ്ദേഹം ഒരു നല്ല ആത്മീയ നേതാവാണെന്നും രജനികാന്ത് പറഞ്ഞു. കശ്മീരിനുണ്ടായിരുന്ന പദവികള്‍ എടുത്ത് മാറ്റിയതോടെ ഏഴ് പതിറ്റാണ്ട് കാലം സംസ്ഥാനം നിലനിര്‍ത്തി പോന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതായത്. ജമ്മു-കശ്മീര്‍ എന്ന സംസ്ഥാനം ജമ്മു-കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായാണ് മാറ്റിയത്.