ഞാന്‍ അഭിനയിച്ചാല്‍ ആ നടി വരില്ലെന്ന് പറഞ്ഞു, രജനികാന്ത് ചിത്രത്തില്‍ നിന്നും മോശം അനുഭവം; തുറന്നു പറഞ്ഞ് മംമ്ത

രജനികാന്ത് സിനിമയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. രജനികാന്തിന്റെ ഒരു സിനിമയ്ക്കായി താന്‍ നാല് ദിവസം ഷൂട്ട് ചെയ്‌തെങ്കിലും തന്റെ ഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് മംമ്ത പറയുന്നത്. താന്‍ സിനിമലുണ്ടെങ്കില്‍ ഒരു നടി വരില്ലെന്ന് പറഞ്ഞതോടെയാണ് ഇത് സംഭവിച്ചതെന്നാണ് നടി പറയുന്നത്.

2007ല്‍ നടന്ന സംഭവമാണ് മംമ്ത തുറന്നു പറഞ്ഞത്. രജിനി സാറിന്റെ കൂടെ ഒരു ഗാന രംഗത്തില്‍ ആയിരുന്നു വിളിച്ചത്. സിനിമയ്ക്കുള്ളില്‍ ഒരു സിനിമ നടക്കുകയാണ്. സംവിധായികയായ താന്‍ സിനിമയിലെ പാട്ടില്‍ രജിനി സാറിനൊപ്പം ഇടയ്ക്ക് ഡാന്‍സ് ചെയ്യുന്നതാണ് രംഗം. മലയാള സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് പോയത്.

ഒരുപാട് സമയം കാത്തിരുന്ന് അഞ്ച് ദിവസത്തിനുള്ളിലാണ് ഷൂട്ട് ചെയ്തത്. ഗാനം വന്നപ്പോള്‍ താനില്ല. ആ സിനിമയിലെ ലീഡ് ഹീറോയിന്‍ മറ്റൊരു നടിയെ വച്ച് ഗാനം ചെയ്താല്‍ വരില്ലെന്ന് പറഞ്ഞുവെന്ന് പിന്നീട് താന്‍ അറിഞ്ഞു. അത് സത്യമാണോ എന്നറിയില്ല. പക്ഷെ ഷൂട്ടിംഗ് വൈകിയെന്ന കാര്യം അറിയാമായിരുന്നു. രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് താന്‍ പോയത്.

ക്യാമറ പ്ലേസ് ചെയ്തപ്പോള്‍ തന്നെ ഫ്രെയ്മില്‍ താനില്ലെന്ന് അറിയാമായിരുന്നു. തന്റെ പിറകില്‍ നിന്നുള്ള ഒരു ഷോട്ടുണ്ട്. തന്റെ തൊപ്പിയുടെ അറ്റം മാത്രമേ അതില്‍ കാണുന്നുള്ളൂ. ഷൂട്ടിംഗ് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം രജിനി സാറുടെ ഓഫീസില്‍ നിന്നും കോള്‍ വന്നു. സിനിമയുടെ ഭാഗമായതില്‍ രജനി സര്‍ നന്ദി പറഞ്ഞു എന്നാണ് മംമ്ത പറയുന്നത്.

Read more

2008ല്‍ റിലീസ് ചെയ്ത ‘കുസേലന്‍’ എന്ന സിനിമയെ കുറിച്ചാണ് പേര് വെളിപ്പെടുത്താതെ മംമ്ത പറഞ്ഞത്. രജിനികാന്ത്, പശുപതി, മീന, നയന്‍താര എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. മംമ്ത പരാമര്‍ശിച്ച ഗാനരംഗത്തില്‍ നയന്‍താരയെ കാണാം. മംമ്തയുടെ ചെറിയൊരു ഷോട്ടും ഗാനരംഗത്തിലുണ്ട്.