പ്രൊമോഷന്‍ നല്‍കാതെ സിനിമ പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല ഞാന്‍; വിവാദങ്ങളോട് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ‘പദ്മിനി’ എന്ന സിനിമയുടെ പ്രമോഷന് കുഞ്ചാക്കോ ബോബന്‍ എത്താതിരുന്നത് വിവാദമായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് സുവിന്‍ കെ വര്‍ക്കിയാണ് താരത്തിനെതിരെ രംഗത്തെത്തിയത്. 25 ദിവസത്തെ ഷൂട്ടിന് രണ്ട് കോടി വാങ്ങിയിട്ടും നടന്‍ പ്രമോഷന് വന്നില്ല എന്നായിരുന്നു നിര്‍മ്മാതാവിന്റെ ആരോപണം.

എന്നാല്‍ ഈ ആരോപണത്തോട് കുഞ്ചാക്കോ ബോബന്‍ മൗനം പാലിച്ചിരുന്നു. ഇപ്പോഴിതാ, ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് കുഞ്ചാക്കോ ഇപ്പോള്‍. ‘പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല താന്‍ എന്നാമ് താരം പറയുന്നത്.

തന്റെ പടം വിജയിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്. പ്രൊമോഷന്‍ നല്‍കാത്തതിനാല്‍ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാന്‍ മാത്രം സെന്‍സില്ലാത്ത ആളല്ല താന്‍. തന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രൊമോഷന്‍ നല്‍കാന്‍ താന്‍ മടികാണിക്കാറില്ല.

കാരണം, സിനിമ കാണാന്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും മെച്ചമാണ്. പക്ഷെ ആ മേഖലയില്‍ എല്ലാ കാര്യങ്ങളും മുന്‍കൂട്ടി തീരുമാനിച്ചത് പോലെയല്ല നടക്കുക. പ്രൊമോഷന്‍ ഷൂട്ട് പലപ്പോഴും പെട്ടന്ന് തീരുമാനിക്കുന്നതാണ്. ആ സമയം ചിലപ്പോള്‍ സ്ഥലത്ത് ഉണ്ടാകാതിരിക്കുകയോ മറ്റ് ലോക്കേഷനിലോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ഒക്കെ ചെയ്‌തേക്കാം.

ഈ മൂന്ന് കാര്യങ്ങളും വിവാദമുണ്ടായ ചിത്രത്തിന്റെ പ്രൊമോഷനില്‍ സംഭവിച്ചു. താന്‍ വിദേശത്തായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. താന്‍ സിനിമാ ജീവിതത്തില്‍ ആദ്യമായി ഒരു പാട്ട് പാടുന്നത് പോലും ആ സിനിമയിലാണ്. ആ പാട്ടും വ്യത്യസ്തമായ ഒരു പ്രൊമോഷന്‍ തന്നെയാണ്.

അത്തരത്തില്‍ ഒരു ഫീല്‍ഗുഡ് സിനിമ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെഗറ്റീവ് പബ്ലിസിറ്റി കാരണമോ അല്ല ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂര്‍ണബോധ്യം ഉള്ളതുകൊണ്ടാണ് താന്‍ ഇതില്‍ മിണ്ടാതിരുന്നത് എന്നാണ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചക്കോ ബോബന്‍ വ്യക്തമാക്കിയിരിക്കുന്നത്.