'പോയി ഓസ്‌കര്‍ കൊണ്ടുവാ..', 2018ന് അനുഗ്രഹങ്ങളുമായി രജനി; പങ്കുവച്ച് ജൂഡ്

ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി ചിത്രമാണ് ‘2018’. ചിത്രത്തെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ജൂഡ് ആന്തണി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എങ്ങനെയാണ് 2018 ചിത്രീകരിച്ചത് എന്നാണ് ജൂഡ് ആന്തണിയോട് രജനികാന്ത് അന്വേഷിച്ചത്.

രജനികാന്തുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവച്ച ജൂഡിന്റെ പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ജൂഡ് ആന്തണി എന്തൊരു സിനിമയാണ് ഇത്, എങ്ങനെയാണ് ഇത് ചിത്രീകരിച്ചത്, മനോഹരമായ വര്‍ക്ക്” എന്നാണ് രജനികാന്ത് പറഞ്ഞത്.

രജനികാന്തിന്റെ അനുഗ്രഹം ഓസ്‌കറിനായി തേടിയെന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് വ്യക്തമാക്കി. ”പോയി ഓസ്‌കര്‍ കൊണ്ടുവാ, അതിന് എന്റെ അനുഗ്രഹവും പ്രാര്‍ഥനയും നിങ്ങള്‍ക്ക് ഉണ്ടാവും” എന്ന് രജനികാന്ത് പറഞ്ഞതായി ജൂഡ് വ്യക്തമാക്കി.

2018ല്‍ കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥയാണ് 2018 സിനിമയുടെ പ്രമേയം. ടൊവിനോ തോമസ്, ആസിഫ് അല, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, ജനാര്‍ദനന്‍, രമേഷ് തിലക്, വിനിത ജോഷി, ജി സുരേഷ് കുമാര്‍, റോണി ഡേവിഡ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

അതേസമയം, ടി ജെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് രജനി ഇപ്പോഴുള്ളത്. തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിനായി 10 ദിവസമാണ് രജനികാന്ത് കേരളത്തില്‍ ഉണ്ടാകുക. മഞ്ജു വാര്യര്‍, ഫഹദ്, അമിതാഭ് ബച്ചന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും.