ആറാം തമ്പുരാന്‍ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് രഞ്ജിത്ത് കഥ എഴുതിയത്, എന്നിട്ടും ആ ജയറാം-ദിലീപ് ചിത്രം ഹിറ്റായില്ല: നിര്‍മ്മാതാവ് പറയുന്നു

ജയറാമും ദിലീപും ഒന്നിച്ചെത്തിയ “കൈക്കുടന്ന നിലാവ്” എന്ന ചിത്രത്തെ കുറിച്ച് മനസു തുറന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കല്ലിയൂര്‍ ശശി. വലിയ പ്രതീക്ഷകളോടെയാണ് റിലീസ് ചെയ്തതെങ്കിലും ലാഭം കിട്ടിയിട്ടില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. കമല്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൈക്കുടന്ന നിലാവ്.

നഷ്ടവും ലാഭവും ഇല്ലാത്ത സിനിമയാണത്. എന്നാല്‍ കാലം തെറ്റി ഇറങ്ങിയതു കൊണ്ടാവും. നഷ്ടമില്ല, എന്നാല്‍ തനിക്ക് ലാഭം കിട്ടിയില്ല. നഷ്ടം എന്ന് ഒരിക്കലും പറയില്ല. അതിന്റെ മുടക്കുമുതല്‍ തിരിച്ചു കിട്ടിയെന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്. വലിയ ടീമായിരുന്നു ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നത്.

ആറാം തമ്പുരാന്‍ ഹിറ്റായി നില്‍ക്കുന്ന സമയത്താണ് രഞ്ജിത്ത് കഥ എഴുതിയത്. ഒരുപാട് ഹിറ്റ് പടങ്ങള്‍ ഒരുക്കിയ സംവിധായകന്‍ കമലും ഉണ്ടായി. വിജയ നായികയായി തിളങ്ങിയ സമയത്താണ് ശാലിനി അഭിനയിച്ചത്. ജയറാം, മുരളി, കലാഭവന്‍ മണി, ദിലീപ് എന്നീ താരങ്ങളെല്ലാം ഉളളതുകൊണ്ട് ഇത് ഒരു നൂറ് ദിവസം ഓടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

അന്ന് വരെയുളള സിനിമകളേക്കാള്‍ റെക്കോര്‍ഡ് വിലയ്ക്കാണ് ഓഡിയോ റൈറ്റ്‌സ് വിറ്റത്. ഈ ഒരു താരനിരയും പശ്ചാത്തലവും വച്ച് വലിയ വിലയ്ക്കാണ് അന്ന് ഓഡിയോ വിറ്റത്. എന്നാല്‍ വന്‍ലാഭം പ്രതീക്ഷിച്ച് ഇറക്കിയ സിനിമയില്‍ നിന്നും വലുതായൊന്നും കിട്ടിയില്ല എന്നാണ് നിര്‍മ്മാതാവ് ഒരു അഭിമുഖത്തില്‍ പറയുന്നത്.