ഇടപ്പള്ളി പള്ളി എത്തിയപ്പോള്‍ എനിക്ക് ദൈവവിളി വന്നു, ശ്രീനാഥ് ഭാസിയെ വെച്ച് ആ സിനിമ ചെയ്തിരുന്നെങ്കില്‍ നടക്കില്ലായിരുന്നു: ജൂഡ് ആന്തണി

ജൂഡ് ആന്തണി ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 40 കോടി കളക്ഷന്‍ പിന്നിട്ട ചിത്രത്തിന് തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 2018ന് മുമ്പ് ജൂഡ് ഒരുക്കിയത് ‘സാറാസ്’ എന്ന ചിത്രമായിരുന്നു.

കുട്ടികള്‍ വേണോ വേണ്ടയോ എന്ന സ്ത്രീയുടെ ചോയ്സിനെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം എത്തിയപ്പോള്‍ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തില്‍ സണ്ണി വെയ്‌ന് പകരം ശ്രീനാഥ് ഭാസിയെ ആയിരുന്നു താന്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.

”സണ്ണി വെയ്ന് മുമ്പ് ശ്രീനാഥ് ഭാസിയെ വെച്ച് പടം ചെയ്താലോ എന്ന് ആലോചിച്ചു. വണ്ടി എടുത്ത് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി. ഇടപ്പള്ളി പള്ളി എത്തിയപ്പോള്‍ എനിക്ക് എന്തോ ദൈവവിളി വന്നു. ഞാന്‍ ഭാസിയെ വിളിച്ചു. മച്ചാനേ ഞാന്‍ ഇവിടെ ഉണ്ട്, കാരവാനിലേക്ക് പോരെന്ന് പറഞ്ഞു. ഞാന്‍ പോയില്ല.”

”അവിടെ നിന്നും വണ്ടിക്ക് യൂടേണ്‍ എടുത്ത് വീട്ടില്‍ പോയി. നേരെ സണ്ണിയെ വിളിച്ചു. അവനോട് പോയി കഥ പറഞ്ഞു. പടം ചെയ്തു. ഭാസിയെ വെച്ചിരുന്നെങ്കില്‍ എന്താകുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ശാന്ത മുരളി എന്നൊരു സാധാരണ പ്രൊഡ്യൂസറാണ് ആ ചിത്രം ചെയ്തത്.”

”സണ്ണി, നിവിന്‍, ടൊവിനോ, ദുല്‍ഖര്‍, ആസിഫ്, ചാക്കോച്ചന്‍ അങ്ങനെ എനിക്കറിയാവുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഈ ലഹരി മരുന്നിന് അടിമപ്പെട്ട കുറച്ച് മത്തങ്ങത്തലയന്മാര് കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്” എന്നാണ് ജൂഡ് ആന്തണി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.