വെറുതെ കാടടച്ച് വെടി വെയ്ക്കരുത്, സഹപ്രവര്‍ത്തകരെ ശരിക്കും താറടിച്ച് കാണിക്കുകയാണ് ടിനി ടോം ചെയ്തത്: ജോയ് മാത്യു

‘അമ്മ’ സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ ടിനി ടോമിന്റേത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്ന് ജോയ് മാത്യു. അമ്മ’യുടെ ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായി അറിഞ്ഞിട്ട് വേണം പറയാന്‍ എന്നാണ് ജോയ് മാത്യു പറയുന്നത്.

ലഹരി ഉപയോഗത്തെ തുടര്‍ന്ന് പല്ലു പൊടിയാന്‍ തുടങ്ങിയ താരത്തെ കുറിച്ച് തനിക്കറിയാം എന്നായിരുന്നു ടിനി ടോം ഒരു പരിപാടിക്കിടെ പറഞ്ഞത്. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് പേടിയുള്ളതു കൊണ്ടാണ് തന്റെ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും താരം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.

അമ്മയുടെ ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായി അറിഞ്ഞിട്ട് വേണം പറയാന്‍. അമ്മ ഭാരവാഹികളെ സംബന്ധിച്ചടത്തോളം അത് വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി. സഹപ്രവര്‍ത്തകരെ ശരിക്കും താറടിച്ച് കാണിക്കുകയാണ് ഇതിലൂടെ ഉണ്ടായത്.

ടിനി ടോം പറഞ്ഞ കാര്യത്തെ കുറിച്ച് എനിക്കൊന്നും പറയാന്‍ പറ്റില്ല. എന്റെ മകനെ പറ്റിയാണെങ്കില്‍ എനിക്കു പറയാം. അദ്ദേഹം പറഞ്ഞതൊക്കെ സിനിമാ രംഗത്തിന് മോശം പ്രതിച്ഛായ സൃഷ്ടിക്കും. രാഷ്ട്രീയക്കാരിലും മദ്യപിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

എത്രയോ പേര്‍ നല്ല സ്വഭാവമുള്ളത് കാണും. നമ്മള്‍ ഒരാളെ ചൂണ്ടി ആരോപണം ഉന്നയിക്കുമ്പോള്‍ അത് ആരാണ് എന്താണെന്ന് എന്തുകൊണ്ടാണ് എന്നൊക്കെ വ്യക്തമാക്കണം. വെറുതെ കാടടച്ച് വെടി വയ്ക്കരുത്. അതൊക്കെ പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതായിരിക്കും. അമ്മ സംഘടന തന്നെ ഇക്കാര്യം ടിനി ടോമിനോട് ചോദിക്കണം.

ചെയ്തത് തെറ്റാണെങ്കില്‍ അതും തുറന്നു പറയണം. അതല്ലെങ്കില്‍ ആ നടന്റെ പേര് തുറന്നു പറയണം. അമ്മയുടെ ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായി അറിഞ്ഞിട്ട് വേണം പറയാന്‍ എന്നാണ് ജോയ് മാത്യൂ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.