ഒരു പയ്യനെ ആരുമറിയാതെ മുറിയിലേക്ക് കടത്തി; പക്ഷേ അച്ഛൻ കയ്യോടെ പൊക്കി, അതിന് ശേഷം മുറിക്ക് പുറത്ത് ഗ്രിൽ വെച്ചു; വെളിപ്പെടുത്തി ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാൻവി കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ബോളിവുഡിൽ നിറഞ്ഞുനിൽക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ. ഒരിക്കൽ വീട്ടുകാർ അറിയാതെ താൻ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും എന്നാൽ തന്റെ പിതാവ് ബോണി കപൂർ അത് കയ്യോടെ പൊക്കിയെന്നും ജാൻവി കപൂർ പറയുന്നു.

“ഞാൻ ഒരു പയ്യനെ അകത്തേക്ക് കടത്തി, മുൻവാതിലില്‍ വഴി പുറത്തേക്ക് പോയാല്‍ പ്രശ്നമാണ് എന്ന് തോന്നി, അത് കൊണ്ട് ഞാന്‍ അവനോടു പറഞ്ഞു ജനല്‍ വഴി പുറത്തേക്ക് ചാടാൻ. എന്‍റെ കാർ താഴെ ഉണ്ടായിരുന്നു. അതൊരു ഉയരമുള്ള കാറായിരുന്നു.

അതു കൊണ്ട് കാറിലേക്ക് ചാടി മറിഞ്ഞു വീണാൽ മതിയെന്ന് ഞാൻ പറഞ്ഞു. അവൻ അങ്ങനെ തന്നെ ചെയ്തു. അവൻ ജനാലയിൽ നിന്ന് കാറിലേക്ക് ചാടുന്ന സമയത്ത് ഡ്രൈവർ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു, ഞാനത് ഓർത്തില്ല. എന്തായാലും അച്ഛൻ അത് സിസിടിവി ക്യാമറയിൽ കണ്ടു. അത് കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം മുറിയുടെ പുറത്ത് ഗ്രിൽ വെച്ചത്, ഇനി ആർക്കും ചാടാനും പുറത്തുപോകാനും കഴിയില്ല.” എന്നാണ് മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ജാൻവി കപൂർ പറഞ്ഞത്.

Read more