ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വന്‍സുകള്‍ ഉണ്ടായി, പ്രശ്‌നങ്ങള്‍ എടുത്ത് പറയുന്നില്ല; 'വാലിബനെ' കുറിച്ച് ലിജോ

ലിജോ ജോസ് പെല്ലിശേരി-മോഹന്‍ലാല്‍ ടീമിന്റെ ‘മലൈകോട്ടൈ വാലിബന്‍’ സിനിമയുടെ രാജസ്ഥാനിലെ ഷെഡ്യൂള്‍ ഇന്നലെയാണ് അവസാനിച്ചത്. 77 ദിവസമാണ് ലിജോയും സംഘവും രാജസ്ഥാനില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ എടുത്തത്. ചിത്രീകരണത്തിനിടെ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ലിജോ ഇപ്പോള്‍.

”ഒരുപാട് വലിയ തരത്തിലുള്ള സീക്വന്‍സുകകളുള്ള, നമുക്ക് പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാന്‍ ബുദ്ധിമുട്ട് ഉള്ള തരത്തിലുള്ള സീക്വന്‍സുകളുള്ള ഒരു സിനിമ ആയിരുന്നു നമ്മുടെത്. പ്രത്യേകിച്ച് രാജസ്ഥാന്‍ പോലെ ഒരു സ്ഥലത്ത് വന്ന് അത് ഷൂട്ട് ചെയ്ത് എടുക്കുക എന്നത്.”


”അപ്പോള്‍ അത് വിജയകരമായി പൂര്‍ത്തിയാക്കിയതായി ഞാന്‍ ഇവിടെ പറഞ്ഞുകൊള്ളട്ടെ. എല്ലാവര്‍ക്കും നന്ദി. ഓരോ വിഭാഗങ്ങളെയും എടുത്തുപറയുന്നില്ല. പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നു എന്നല്ല. പക്ഷേ അതെല്ലാം നമ്മള്‍ തരണം ചെയ്ത് ഷെഡ്യൂള്‍ തീര്‍ന്നു എന്നതിലാണ് നമ്മളെല്ലാവരും സന്തോഷിക്കുന്നത്.”

”സബ് കെ ലിയെ ഏക് ബഡാ ബഡാ ശുക്രിയ ഔര്‍ ധന്യവാദ്. ഒപ്പം നിന്നതിന് നന്ദി. ചെന്നൈയില്‍ നമുക്ക് ഒരു ചെറിയ ഷെഡ്യൂള്‍ കൂടി ഉണ്ട്. ഇവിടെ വന്നതിന് ശേഷം എന്റെ ഹിന്ദി കുറച്ച് മെല്ലപ്പെട്ടു” എന്നാണ് ലിജോ സഹപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് പറയുന്നത്.

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബന്‍. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.