'അങ്ങനെ ഹാങ്ങറില്‍ കയറ്റണ്ട'; എയര്‍ ഇന്ത്യയുടെ കൈസഹായം നിരസിച്ച് ബ്രിട്ടീഷ് യുദ്ധവിമാനം; സാങ്കേതിക രഹസ്യം പുറത്തറിയാതിരിക്കാന്‍ തീരുമാനം

സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് നാവികസേന. വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന ഹാങ്ങറിലേക്ക് മാറ്റാമെന്ന എയര്‍ ഇന്ത്യയുടെ സഹായമാണ് ബ്രിട്ടിഷ് നാവികസേന നിരസിച്ചത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത എഫ് 35ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ ചോരാതിരിക്കാനാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍.

നേരത്തെ അടിയന്തരഘട്ടത്തില്‍ തിരുവനന്തപുരത്ത് ഇന്ത്യന്‍ വ്യോമസേനയുടെ അനുവാദത്തോടെ ഇറക്കിയ വിമാനത്തിനരികെ കസേരയിട്ട് ഇരുന്ന ബ്രിട്ടീഷ് പൈലറ്റ് കൗതുകമായിരുന്നു. മറ്റുള്ളവര്‍ നിര്‍ണായക യുദ്ധവിമാനത്തിലെ സാങ്കേതികത അറിയാതിരിക്കാനാവാം ബ്രിട്ടിഷ് നാവികസേന കടുത്ത ജാഗ്രത പുലര്‍ത്തുന്നത്. വിമാനം പാര്‍ക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ ഹാങ്ങര്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഇത് നിരാകരിച്ച് ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റിയില്ല.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് ബ്രിട്ടന്‍ താല്‍പര്യപ്പെടുന്നുണ്ടാകില്ല എന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ അവസാനവട്ട പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി വിമാനം ഹാങ്ങറിലേക്കു നീക്കുന്ന കാര്യം ഇനി ബ്രിട്ടീഷ് നാവിക സേന പരിഗണിക്കു. ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്.

വിമാനത്തിന്റെ അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാല്‍ യുകെയിലേക്കു വിമാനം കൊണ്ടുപോകും. സൈന്യത്തിന്റെ ചരക്കു വിമാനത്തില്‍ യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനെക്കുറിച്ചാണ് ആലോചന. വിമാനത്തില്‍ തകരാര്‍ സംഭവിച്ച ഹൈഡ്രോളിക് സംവിധാനത്തിലെ ഏതാനും ഭാഗം മാറ്റേണ്ടതുണ്ട്. യുകെയില്‍നിന്ന് ആദ്യമെത്തിയ എന്‍ജിനീയര്‍മാര്‍ക്കു തകരാര്‍ പരിഹരിക്കാനായില്ല. വിദഗ്ധ എന്‍ജിനീയര്‍മാരെ എത്തിക്കുന്നുണ്ട്. ഇതും നടക്കാതെ വന്നാലാണു സൈന്യത്തിന്റെ ചരക്കുവിമാനത്തെ ആശ്രയിക്കുക.

Read more

എഫ് 35 ബി ലോകത്തിലെ ഏറ്റവും വിലയേറിയതും അത്യാധുനികവുമായ യുദ്ധവിമാനങ്ങളിലൊന്നാണ്. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായ എഫ് 35 ഐ അദീര്‍ യുദ്ധവിമാനമാണു നിലവില്‍ ഇറാനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തിന്റെ മുന്‍നിരയിലുള്ളത്. എഫ് 35ലേക്ക് ഇസ്രയേല്‍ സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച പതിപ്പാണിത്. ഇസ്രയേലിനും ബ്രിട്ടിഷ് നാവികസേനയ്ക്കും പുറമേ ബ്രിട്ടിഷ് റോയല്‍ എയര്‍ഫോഴ്സ്, യുഎസ് മറീന്‍ കോര്‍ എന്നിവയും നിലവില്‍ എഫ് 35 ഉപയോഗിക്കുന്നുണ്ട്. എഫ് 35 വിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കാനുള്ള സന്നദ്ധത ഈ വര്‍ഷമാദ്യം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.