ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നിലപാടറിയിച്ച് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥനയും ഇസ്രയേൽ തള്ളി.
ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തിൽ ഇറാൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം. എന്നാൽ സമാധനം വിദൂരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. ഇറാൻ ഇരവാദം ഉയർത്തരുതെന്നും ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേൽ നിലപാടെടുത്തു.