മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം. മുണ്ടക്കൈ ഗവ. എൽ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ. കെ. സുൽത്താന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കട്ടിൽ, അലമാര. ജനൽപാളി, വാഷ് ബേസിൻ, ഷവർ തുടങ്ങിയ മോഷണം പോയി. സുൽത്താന്റെ പരാതിയിൽ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടൗൺഷിപ്പിൽ ലഭിച്ച വീട്ടിലേക്ക് താമസം മാറുമ്പോൾ ഉപയോഗിക്കാൻ സൂക്ഷിച്ച ഫർണീച്ചറടക്കം 1.50 ലക്ഷം രൂപയോളം വില വരുന്ന സാധന സാമഗ്രികളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
കഴിഞ്ഞയാഴ്ചയും പ്രദേശത്ത് മോഷണം നടന്നിരുന്നു. മുണ്ടക്കൈ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നും പുതപ്പുകൾ,ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ മോഷണം പോയിരുന്നു. കൂടാതെ കാർഷിക വിളകളും മോഷണം പോകുന്നതും പതിവായിട്ടുണ്ട്.
ദുരന്തമേഖലകളിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല. നോ ഗോസോൺ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പുറത്തു നിന്നുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ പാസ് നിർബന്ധമാണ്. തങ്ങളുടെ പഴയ വീടുകളും മറ്റും സന്ദർശിക്കണമെങ്കിൽ നാട്ടുകാർക്ക് ആധാർ കാർഡുകൾ നിർബന്ധമാണ്.
ചൂരൽമല ടൗണിൽ പൊലീസിന്റെ കർശന പരിശോധന നടക്കുന്നുണ്ടെങ്കിലും മോഷണം വ്യാപകമായിരിക്കുകയാണ്. മോഷണത്തിനായി ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്നും അവരെ ഉടൻ പിടികൂടണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും വീട്ടുടമസ്ഥർ ആവശ്യപ്പെടുന്നു.







