ആ സിനിമയില്‍ മൊട്ടയടിക്കാന്‍ സംവിധായകനോ കുടുംബമോ സമ്മതിച്ചിരുന്നില്ല, എന്നാല്‍ ആ കഥാപാത്രത്തെ അങ്ങനെയല്ലാതെ കാണാന്‍ കഴിഞ്ഞില്ല: ജയസൂര്യ

ഓരോ സിനിമയുടെ കഥ കേള്‍ക്കുമ്പോഴും തന്റെ മനസില്‍ കഥാപാത്രത്തിന്റെ രൂപം തെളിയാറുണ്ടെന്ന് നടന്‍ ജയസൂര്യ. ദൈവത്തിന്റെ അനുഗ്രഹമായാണ് ഇതിനെ കാണുന്നതെന്നും താരം പറയുന്നു. കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ സംസാരിച്ചത്. പ്രേതം സിനിമയ്ക്കായി മൊട്ടയടിച്ചതിനെ പിന്നിലെ കാരണത്തെ കുറിച്ചും താരം പറയുന്നു.

കങ്കാരു എന്ന ചിത്രത്തിന് ശേഷമാണ് കഥാപാത്രങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതിന് മുമ്പ് ഡയലോഗ് തരുന്നു, പറയുന്നു എന്നു മാത്രം. കഥാപാത്രം സ്‌ട്രോംഗ് ആയതു കൊണ്ട് സ്വപ്നക്കൂട്, ക്ലാസ്‌മേറ്റ്‌സ് ഒക്കെ ആളുകള്‍ വിശ്വസിച്ചിട്ടുണ്ട്. ഒരു പക്ഷേ തന്റെ ഉള്ളില്‍ അക്കാലത്തെ മാറ്റം സംഭവിച്ചിട്ടുണ്ടാകാം.

കുറച്ചുടെ ഇന്റന്‍സ് ആയിട്ട് മാറ്റം തോന്നിയത് കങ്കാരു മുതലാണ്. അത് സമയം കടന്നു പോകുമ്പോള്‍ എക്‌സ്പീരിയന്‍സിലൂടെ ആര്‍ജ്ജിക്കുന്നതാവാം. എഴുതിയെഴുതി തഴക്കം വരുന്നത് പോലെ, ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് മനസിലാകും ചെയ്യുന്നതില്‍ എന്താണ് ശരി, എന്താണ് തെറ്റ് എന്ന്. ഒരു കഥ പറയുമ്പോള്‍ ആ കഥാപാത്രത്തിന്റെ രൂപം ഉള്ളില്‍ തെളിഞ്ഞുവരാറുണ്ട്.

അത് എങ്ങനെയാണെന്ന് അറിയില്ല. അതിനെ ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. പ്രേതം എന്ന സിനിമയായിരുന്നു ഏറ്റവും വലിയ ചലഞ്ച്. അതില്‍ മൊട്ടയടിച്ചിരുന്നു. സംവിധായകനോ കുടുംബമോ ഒന്നും സമ്മതിച്ചിരുന്നില്ല മൊട്ടയടിക്കാന്‍. പക്ഷേ, തനിക്ക് അങ്ങനെ അല്ലാതെ അയാളെ കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

അയാള്‍ എന്റെ മനസില്‍ തെളിഞ്ഞ രൂപമാണ്. ഷാജി പാപ്പനാണെങ്കിലും അങ്കൂര്‍ റാവുത്തറാണെങ്കിലുമെല്ലാം മേരിക്കുട്ടി ആണെങ്കിലുമെല്ലാം മനസില്‍ രൂപം തെളിഞ്ഞിരുന്നു. പിന്നെ സംവിധായകനോട് സംസാരിക്കുമ്പോള്‍ കഥാപാത്രത്തെ കുറിച്ച് ഐഡിയ കിട്ടുമല്ലോ. ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്നു എന്നു മാത്രമേയുള്ളൂ എന്നാണ് ജയസൂര്യ പറയുന്നത്.