ഒരു നോട്ട് പോലും പുറത്ത് പോകാതെ സെക്യൂരിറ്റി നില്‍ക്കേണ്ടി വന്നു, മറിച്ചായാല്‍ തൂങ്ങേണ്ടി വന്നേനെ; ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കറന്‍സി ഉണ്ടാക്കിയ കഥ പറഞ്ഞ് കലാസംവിധായകന്‍

2001 ല്‍ വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് രാക്ഷസരാജാവ്. . മമ്മൂട്ടിക്കും ദിലീപിനുമൊപ്പം കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സായികുമാര്‍ എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ഓണക്കാലത്ത് റിലീസിനായി എത്തിയ ചിത്രം വന്‍ വിജയമായിരുന്നു.

ഇപ്പോഴിത സിനിമയെ കുറിച്ചുള്ള അറിയാക്കഥ വെളിപ്പെടുത്തിയിരിക്കുകയാണ് കലാ സംവിധായകന്‍ എം ബാവ. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണത്തിനായി സെറ്റിട്ടതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. സിനിമയില്‍ കാണിച്ചിരിക്കുന്ന കറന്‍സി കണ്ടെത്തിയതിനെ കുറിച്ചും അത് സൂക്ഷിച്ച് കൈകാര്യം ചെയ്തതിനെ കുറിച്ചുമൊക്കെ സിനിമയുടെ ഓര്‍മ്മ പങ്കുവെച്ച് കൊണ്ട് എം ബാവ പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

ചിത്രീകരണത്തിനായി ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു സാധനമായിരുന്നു കറന്‍സി. സെറ്റ് ഇട്ടത് മുതല്‍ കറന്‍സിയുടെ ഡ്യൂപ്ലിക്കേറ്റ് അന്വേഷിക്കുകയായിരുന്നു. അത്രയും ഓര്‍ജിനല്‍ കറന്‍സി ആര്‍ക്കും തരാനും പറ്റില്ല. സിനിമയില്‍ അങ്ങനെ ഇടാനും പറ്റില്ല. സാധാരണ മുകളിലും താഴേയും ഓരോ നോട്ട് വെച്ചിട്ട് പേപ്പറില്‍ കളര്‍ ചെയ്യും, അതാണ് സിനിമയില്‍ ചെയ്ത് കൊണ്ട് ഇരുന്നത്. എന്നാല്‍ ഈ സിനിമയില്‍ ഡയറക്ടര്‍ അതിന് സമ്മതിച്ചില്ല.

നിര്‍മ്മാതാവ് സര്‍ഗം കബീറിന്റെ സുഹൃത്തിന്റെ പ്രസ്സിലാണ് കറന്‍സി പ്രിന്റ് ചെയ്തത്. ഷൂട്ടിന്റെ ആവശ്യമാണെന്ന് എഴുതി മാറ്റിയാണ് പൈസ പ്രിന്റ് ചെയ്തത്. ഒരു നോട്ട് പോലും പുറത്ത് പോകാതെ സെക്യൂരിറ്റി നില്‍ക്കേണ്ടി വന്നു. പുറത്ത് പോയാല്‍ അതിന്റെ പുറകില്‍ തൂങ്ങാന്‍ പോകുന്നത് താനോ നിര്‍മ്മാതാവോ സംവിധായകനോ ആയിരിക്കുമെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.