എന്റെ സിനിമയില്‍ അതുമാത്രമല്ല, വേറേ പലതുമില്ലല്ലോ; വിമര്‍ശകരോട് അടൂര്‍

തന്റെ സിനിമയില്‍ ഉള്ളത് കാണാതെ അതിലില്ലാത്തത് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ജാതി മാത്രമല്ല പലതും സിനിമകളിലൂടെ സംസാരിക്കാതെ ഇരുന്നിട്ടുണ്ട്, ഉള്ളതിനേക്കുറിച്ച് സംസാരിച്ചുകൂടെ എന്തിനാണ് ഇല്ലാത്തതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും അടൂര്‍ ചോദിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍, ‘അടൂര്‍ സിനിമകള്‍ ജാതി വ്യവസ്ഥിതിയെക്കുറിച്ച് സംസാരിച്ചില്ലല്ലോ എന്ന’ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

‘ഞാന്‍ അഡ്രസ് ചെയ്യാത്ത പ്രശ്‌നങ്ങള്‍ ഇനിയും ബാക്കിയുണ്ട്. എന്റെ സിനിമയില്‍ പാട്ടില്ല. അതുമാത്രമല്ല വേറെ പലതും ഇല്ല. അങ്ങനെ ആ സിനിമകളില്‍ ഇല്ലാത്തതിനേക്കുറിച്ച് പറയുന്നതിന് പകരം, എന്തുകൊണ്ട് ഉള്ളതിനേക്കുറിച്ച് പറഞ്ഞുകൂടാ?’

സത്യജിത് റേ ആധുനിക കാലത്തെ ടാഗോര്‍ ആണെന്നും അടൂര്‍ പറഞ്ഞു. ഇന്ത്യയിലെ പട്ടിണിയെ റേ വിദേശത്ത് വിറ്റ് കാശാക്കിയെന്ന് പറയുന്നത് തികച്ചും തെറ്റാണെന്നും മനുഷ്യനെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

വിവരക്കേടുകൊണ്ട് പറയുന്നതാണ്. കഷ്ടതയുടെ നടുവിലും അഭിമാനമുള്ളവരായിരുന്നു റേയുടെ കഥാപാത്രങ്ങള്‍. അവര്‍ സ്വന്തം പട്ടിണിയേക്കുറിച്ച് സംസാരിക്കുന്നവരല്ല. ആരോടും ഇരക്കുന്നില്ല. പഥേര്‍ പാഞ്ചലി എന്നത് പാതയുടെ കരച്ചിലല്ലാതെ, പാതയുടെ പാട്ട് ആകുന്നത് അങ്ങനെയാണ്. അടൂര്‍ കൂട്ടിച്ചേര്‍ത്തു.