വിവാഹ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍, കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് സഞ്ചരിച്ചത്: ഉമ നായര്‍

തന്റെ ജീവിതത്തില്‍ ഉണ്ടായ കഷ്ടപ്പാടുകളെ കുറിച്ച് മനസു തുറന്ന് നടി ഉമ നായര്‍. വിവാഹം തന്റെ മാത്രം തീരുമാനമായിരുന്നതിനാല്‍ ആ ജീവിതത്തില്‍ പ്രതിസന്ധികള്‍ വന്നപ്പോള്‍ ആരും തനിക്കൊപ്പം നിന്നില്ലെന്നും ഒറ്റയ്ക്ക് നിന്നാണ് പോരാടിയത് എന്നുമാണ് ഉമ ഇപ്പോള്‍ പറയുന്നത്.

താന്‍ പ്രണയിച്ച് വിവാഹം കഴിച്ചയാളാണ്. അതിന് ശേഷം നിരവധി സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. തന്റെ പേഴ്‌സണല്‍ ലൈഫില്‍ വേദനിക്കേണ്ടി വന്നത് മുതലാണ് പലതും മനസിലായത്. തന്റെ മാത്രം തീരുമാനം കൊണ്ട് വിവാഹം കഴിഞ്ഞതാണല്ലോ. അതുകൊണ്ട് അച്ഛനേയോ അമ്മയേയോ സഹോദരങ്ങളെയോ ഒന്നും കുറ്റപ്പെടുത്താനാവില്ല.

അതിനാല്‍ കുടുംബ ജീവിതത്തില്‍ വേദന വരുമ്പോള്‍ അത് തന്റെ മാത്രം പ്രശ്‌നമാണ്. താന്‍ കാട്ടില്‍ അകപ്പെട്ട പോലെയായിരുന്നു. അവിടെ വച്ചാണ് താന്‍ ജീവിതത്തില്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇനി താന്‍ ഒറ്റയ്ക്കാണ് ആ പ്രശ്‌നങ്ങളില്‍ നിന്ന് കയറി വരേണ്ടതെന്ന് അന്ന് മനസിലാക്കി.

കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്. അതെല്ലാം താന്‍ ചാടി കടന്നു. കാരണം തന്നെ മാത്രം വിശ്വസിച്ച് രണ്ട് ജീവനുകള്‍ വീട്ടിലുണ്ടായിരുന്നു, തന്റെ മക്കള്‍. അവരെ ബാധ്യതയായി താന്‍ ഇന്നേ വരെ കണ്ടിട്ടില്ല. ഒരു അമ്മയാകുക എന്നത് ഭൂമിയിലെ ഏറ്റവും വലിയ കാര്യമാണ്.

Read more

അതുകൊണ്ട് തന്നെ ഒരു അമ്മയെന്ന നിലയില്‍ തന്റെ മക്കളെ എന്നാല്‍ കഴിയും വിധം പൂര്‍ണതയില്‍ എത്തിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. വാശിയായിരുന്നു എന്നാണ് ഉമ നായര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.