ലാലേട്ടന്‍ വലിച്ച സിഗരറ്റിന്റെ കവര്‍ എനിക്ക് തന്നു! അന്ന് അത് ഫാന്‍സി കവര്‍ ആയിരുന്നു: ഷഹീന്‍ സിദ്ദിഖ്

നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കാണ് എത്തിയത്. മോഹന്‍ലാലിനെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ഷഹീന്‍ ഇപ്പോള്‍. മോഹന്‍ലാല്‍ വീട്ടിലേക്ക് വന്നതും അന്നത്തെ ഫാന്‍സി സിഗരറ്റ് കവര്‍ തനിക്ക് സംവിധായകന്‍ രഞ്ജിത്ത് തന്നതിനെ കുറിച്ചുമാണ് ഷഹീന്‍ പറയുന്നത്.

മോഹന്‍ലാല്‍ സാര്‍ തന്റെ വീട്ടില്‍ ആദ്യമായി വരുന്നത് ‘രാവണപ്രഭു’ സിനിമയുടെ ഷൂട്ടിനിടെയാണ്. ആ സെറ്റില്‍ നിന്നാണ് അദ്ദേഹം വീട്ടിലേക്ക് വരുന്നത്. അന്ന് ആ പച്ച കളറുള്ള പജേറോവിലാണ് അദ്ദേഹം വന്നത്. രാത്രി സമയത്തായിരുന്നു. ഭക്ഷണമൊക്കെ കഴിച്ച ശേഷമാണ് പോയത്.

അത് തനിക്ക് നല്ല ഓര്‍മയുണ്ട്. സംവിധായകന്‍ രഞ്ജിത്ത് അങ്കിള്‍ തങ്ങളുടെ വീടുമായി വര്‍ഷങ്ങളായി അടുപ്പമുള്ള ഒരാളാണ്. അന്ന് രഞ്ജിത്ത് അങ്കിള്‍ ചുമ്മാ തനിക്കൊരു സാധനം തന്നു, ഒരു ഡേവിഡോഫ് സിഗരറ്റിന്റെ കവര്‍. രാവണപ്രഭു സിനിമ ഇറങ്ങിയ ശേഷം ഈ കവര്‍ ഭയങ്കര ഫാന്‍സിയായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ വലിച്ച സിഗരറ്റിന്റെ പാക്കറ്റായിരുന്നു തനിക്ക് തന്നത്. സിഗരറ്റ് ഉണ്ടായിരുന്നില്ല. സൂക്ഷിച്ചു വച്ചിരുന്നു. പക്ഷെ പിന്നീടെപ്പോഴോ കീറി പോയി എന്നാണ് താരം പറയുന്നത്. അതേസമയം, ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ട്’ ആണ് ഷഹീന്‍ ഒടുവില്‍ വേഷമിട്ട ചിത്രം.

ചിത്രത്തില്‍ എസ്‌ഐ മഹേഷ് എന്ന വേഷത്തിലാണ് ഷഹീന്‍ എത്തിയത്. മമ്മൂട്ടിക്കൊപ്പം ‘പത്തേമാരി’ എന്ന സിനിമയിലൂടെയാണ് ഷഹീന്‍ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്നും മമ്മൂട്ടിക്കൊപ്പം ‘അച്ഛാ ദിന്‍’, ‘കസബ’, ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’എന്നീ സിനിമകളിലും താരം വേഷമിട്ടിരുന്നു.