നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അതുകൊണ്ട് അവഗണിച്ചു എന്ന് പറയുമോ: നടി ലളിതശ്രീ

മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് നടി ലളിതശ്രീ. നാളെ താന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു എന്നും അതു കൊണ്ടു മാത്രം ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ എന്നാണ് നടി ചോദിക്കുന്നത്.

മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന സംവിധായകന്‍ വി.എം വിനുവിന്റെ പ്രതികരണം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. മാമുക്കോയ എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നെന്നുമാണ് വിനു പറഞ്ഞത്. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും താരങ്ങള്‍ വരാത്തതിനാല്‍ തങ്ങള്‍ക്ക് പരാതിയില്ല എന്നുമായിരുന്ന മാമുക്കോയയുടെ കുടുംബം പ്രതികരിച്ചത്.

ലളിതശ്രീയുടെ വാക്കുകള്‍:

വളരെ ഖേദഃപൂര്‍വമാണ് ഞാന്‍ ഇക്കാര്യം അറിയിക്കുന്നത്. ഓണ്‍ലൈന്‍ മീഡിയയില്‍ മാമുക്കോയ മരിച്ചിട്ട് ആരും പോയില്ല, നടി-നടന്മാര്‍ വന്നില്ല, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആരും എത്തിയില്ല, മരിക്കുന്നതു കൊച്ചിയില്‍ ആയിരുന്നെങ്കില്‍ എന്നൊക്കെ വായില്‍ തോന്നിയത് പറഞ്ഞു പരത്തിയതും പരത്തുന്നതും കണ്ടു. മലയാള സിനിമയില്‍ നടീനടന്മാരുടെ സംഘടന അങ്ങനെ ആരെയും തരംതിരിച്ചു കാണാറില്ല എന്ന് ശക്തമായ ഭാഷയില്‍ പറയുന്നു.

ഞാന്‍ ആ സംഘടനയില്‍പ്പെട്ട ആളാണ്. ഇടവേള ബാബു പോയിരുന്നു. ഇടവേള ബാബു ‘അമ്മ’ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ആണ്. അദ്ദേഹം ചെല്ലുന്നതു തന്നെ ‘അമ്മ’ സംഘടനയുടെ എല്ലാവരും പോയതു പോലെയാണ്. പിന്നെ സൂപ്പര്‍ സ്റ്റാറുകള്‍ എത്തിയില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ആണ് ഉള്ളത്. വെറുതെ ഒരു ക്യാമറ കിട്ടിയാല്‍ വല്ലതും വിളിച്ചു പറഞ്ഞാല്‍ ഓണ്‍ലൈനില്‍ വൈറല്‍ ആവാം എന്ന വ്യാമോഹമാണ് ഇതുപോലുള്ള പ്രചരണങ്ങള്‍ക്കു പിന്നില്‍.

പിന്നെ ഒരു കാര്യം ശക്തമായി പറയുന്നു. സൂപ്പര്‍ സ്റ്റാര്‍സിനുള്ള ആരാധകര്‍ ഇതു കണ്ടു അവരെ തെറ്റിദ്ധരിക്കില്ലെന്നു തീര്‍ച്ച. എന്തിനും ഏതിനും ‘അമ്മ’ എന്ന സംഘടനയുടെ മെക്കിട്ടു കേറല്‍ അവസാനിപ്പിക്കുക. നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു. അതു കൊണ്ടു ലളിതശ്രീയെ അവഗണിച്ചു എന്ന് പറയാമോ? കുറച്ചു പേരെങ്കിലും ഈ കുറിപ്പ് വായിച്ച് മനസ്സിലാക്കുക.