'ഹൃത്വിക് അച്ഛന്റെ കണ്‍ട്രോളില്‍, റുഹൈലിനെ ഭീകരവാദിയെന്ന് വിളിക്കുകയും എന്നെ മര്‍ദ്ദിക്കുകയും ചെയ്തു': മുസ്ലിം മാധ്യമപ്രവര്‍ത്തകനെ പ്രണയിച്ചതിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന് സുനൈന

മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ കുടുംബം പീഡിപ്പിക്കുന്നെന്ന് ഹൃത്വികിന്റെ സഹോദരി പറഞ്ഞതായുള്ള രംഗോലിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ രംഗോലിയുടെ വാക്കുകള്‍ ശരിയാണെന്ന് തുറന്നു പറഞ്ഞ് കുടുംബത്തിനും നടനും സഹോദരനുമായ ഹൃത്വിക് റോഷനുമെതിരെ രംഗത്ത ുവന്നിരിക്കുകയാണ് സുനൈന.

റുഹേല്‍ അമിന്‍ എന്ന മാധ്യമപ്രവര്‍ത്തകനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ തന്നെ തല്ലിയെന്ന് സുനൈന പറയുന്നു. റുഹേല്‍ ഒരു മുസ്ലിം ആയതിനാലാണ് തന്റെ കുടുംബം ഈ ബന്ധത്തിന് എതിരു നില്‍ക്കുന്നതെന്നും താന്‍ പ്രണയിക്കുന്നത് ഒരു ഭീകരവാദിയെയാണെന്നാണ് അവര്‍ പറയുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യവുമായുള്ള അഭിമുഖത്തില്‍ സുനൈന ആരോപിച്ചു.

റൂഹൈലിനെ ഫെയ്സ്ബുക്കിലൂടെയാണ് ഞാന്‍ പരിചയപ്പെട്ടത്. പ്രണയം അറിഞ്ഞപ്പോള്‍ അച്ഛന്‍ എന്നെ തല്ലി. ഞാന്‍ പ്രണയിക്കുന്നത് ഒരു ഭീകരവാദിയെയാണെന്നാണ് പറഞ്ഞത്. പക്ഷെ റുഹൈല്‍ അങ്ങനെയല്ല. ആയിരുന്നെങ്കില്‍ അദ്ദേഹം ഒരു മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്യുമായിരുന്നോ? ഹൃത്വിക് അച്ഛന്റെ കണ്‍ട്രോളിലാണ്. എനിക്ക് വീട് വാങ്ങിത്തരാമെന്ന് ഹൃത്വിക് സമ്മതിച്ചിരുന്നതാണ്. പക്ഷെ അത് ചെയ്തു തന്നില്ല. ഞാന്‍ വാടകയ്ക്ക് ഒരു വീടെടുത്തപ്പോള്‍ അത് അമിതവിലയാണെന്ന് പറഞ്ഞു. 2.5 ലക്ഷം ഹൃത്വിക്കിന് അത്ര വിലയേറിയതാണോ? എനിക്ക് തോന്നുന്നില്ല. എല്ലാവരും ഇപ്പോള്‍ എന്നെ ഉപദ്രവിക്കുകയാണ്” സുനൈന പറഞ്ഞു.