സുശാന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല; വാട്‌സ്ആപ്പ് ചാറ്റ് പങ്കുവെച്ച് അനുരാഗ് കശ്യപ്

ചില കാരണങ്ങളാല്‍ താന്‍ സുശാന്ത് സിംഗ് രാജ്പുത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചില്ലെന്ന് വ്യക്തമാക്കി സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. സുശാന്ത് മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് താരത്തിന്റെ മാനേജരുമായുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് സംവിധായകന്റെ ട്വീറ്റ്.

“”ഈ ചാറ്റ് അദ്ദേഹം മരിക്കുന്നതിന് മൂന്നാഴ്ച മുമ്പുള്ളതാണ്, ഇത് ഇപ്പോള്‍ പങ്കുവെയ്ക്കുന്നതില്‍ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ മാനേജരുമായി മെയ് 22-ന് നടത്തിയ ചാറ്റാണിത്…ഇതുവരെ ഇതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടില്ല..എന്നാല്‍ ഇപ്പോള്‍ ആവശ്യമായി തോന്നുന്നു..അതെ എന്റെ സ്വന്തം കാരണങ്ങളാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല””എന്നാണ് അനുരാഗിന്റെ ട്വീറ്റ്.

സുശാന്തിനെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെങ്കില്‍ ചെയ്യുക. നിങ്ങള്‍ രണ്ടു പേരും ഒന്നിക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും എന്നാണ് ചാറ്റില്‍ സുശാന്തിന്റെ മാനേജര്‍ പറയുന്നത്. അവന്‍ വളരെ പ്രശ്‌നമുള്ള വ്യക്തിയാണ്. ഞാന്‍ തുടങ്ങുന്നതിന് മുന്നേ അവനെ അറിയാം, ആദ്യ ചിത്രം കെയ്‌പോചെയില്‍ നിന്ന് തന്നെ അവനെ മനസ്സിലായിരുന്നു എന്നാണ് കശ്യപിന്റെ മറുപടി.

ബോളിവുഡ് എപ്പോഴും സുശാന്തിനെ നിരസിച്ചിട്ടേയുള്ളുവെന്ന കമന്റുകള്‍ക്കാണ് കശ്യപ് തന്റെ മറുപടി നല്‍കിയിരിക്കുന്നത്. അതേസമയം, റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെ നടിക്ക് പിന്തുണയുമായും അനുരാഗ് കശ്യപ് പോസ്റ്റ് പങ്കുവെച്ചിരുന്നു.