'നുണ എത്ര വലുതാണെങ്കിലും, സത്യത്തേക്കാള്‍ ചെറുതാണ്'; കശ്മീര്‍ ഫയല്‍സ് വിഷയത്തില്‍ ജൂറി ചെയര്‍മാനെതിരെ അനുപം ഖേര്‍

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വിമര്‍ശിച്ച ഗോവന്‍ ചലച്ചിത്ര മേള ജൂറി ചെയര്‍മാന്‍ നദവ് ലാപിഡിനെതിരെ അനുപം ഖേര്‍. കശ്മീര്‍ ഫയല്‍സില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അനുപം ഖേര്‍ ആണ് മേളയില്‍ ചിത്രം പ്രദര്‍ശിച്ചപ്പോള്‍ താരം എത്തിയിരുന്നു.

ലാപിഡിനെ പരോക്ഷമായി വിമര്‍ശിച്ചാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ”നുണ എത്ര വലുതാണെങ്കിലും, സത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് എല്ലായ്‌പ്പോഴും ചെറുതാണ്” എന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

കശ്മീര്‍ ഫയല്‍സിലെ തന്റെ രംഗവും ‘ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റി’ന്റെ പോസ്റ്ററും ചിത്രങ്ങളും അനുപം ഖേര്‍ പങ്കുവച്ചിട്ടുണ്ട്. സിനിമ കണ്ട് ജൂറി അസ്വസ്ഥരായെന്നും ചിത്രം അശ്ലീലമാണെന്നും കുപ്രചാരണമാണെന്നും തോന്നി എന്നാണ് ലാപിഡ് സിനിമയുടെ പ്രദര്‍ശനത്തിന് ശേഷമുള്ള ചടങ്ങില്‍ പറഞ്ഞത്.

”കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ഞങ്ങളെ എല്ലാവരെയും ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിന് അനുചിതമായ തരത്തിലുള്ള ഒരു കുപ്രചരണ, അശ്ലീല സിനിമയായി അതിനെ ഞങ്ങള്‍ക്ക് തോന്നി.”

”ഫെസ്റ്റിവലില്‍ വിമര്‍ശനാത്മകമായ ചര്‍ച്ചകള്‍ സ്വീകാര്യമായതിനാല്‍ നിങ്ങളുമായി തുറന്ന അതൃപ്തി പങ്കിടുന്നു” എന്നാണ് നദവ് ലാപിഡിന്റെ വാക്കുകള്‍. 1990കളില്‍ കശ്മീരില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളെ പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീര്‍ ഫയല്‍സ്.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം, നവംബര്‍ 22-നായിരുന്നു ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ വരെ പരാജയമായപ്പോള്‍ കശ്മീര്‍ ഫയല്‍സ് നേട്ടം കൊയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ 630 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം പിന്നീട് 4000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.