സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവും ലോകപ്രശസ്ത അമേരിക്കൻ നോവലിസ്റ്റുമായ ടോണി മോറിസൺ തിങ്കളാഴ്ച അന്തരിച്ചിരുന്നു. അമേരിക്കയിൽ കറുത്ത വംശജരുടെ ജീവിതം – പ്രത്യേകിച്ചും കറുത്ത വംശജരായ സ്ത്രീകളുടെ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ – തിളക്കമാർന്നതും ആകർഷകവുമായ ഗദ്യത്തിലൂടെ ലോകത്തിന് പലയാവർത്തി വായിക്കാൻ ബാക്കിവെച്ചാണ് അവർ വിട പറഞ്ഞിക്കുന്നത്. ന്യുമോണിയ ബാധിച്ചതിനെ തുടർന്നായിരുന്നു മോറിസന്റെ അന്ത്യം. 88 വയസ്സായിരുന്ന അവർ ന്യൂ യോർക്ക്, ഹഡ്‌സണിലെ ഗ്രാൻഡ് വ്യൂവിലാണ് താമസിച്ചിരുന്നത്.
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ് ടോണി മോറിസൺ. 1993-ലാണ് ഈ ബഹുമതി അവരെ തേടിയെത്തുന്നത്. 11 നോവലുകളുടെയും നിരവധി ബാലസാഹിത്യ കൃതികളുടെയും, ഉപന്യാസ ശേഖരണങ്ങളുടെയും രചയിതാവായിരുന്നു മോറിസൺ. ഒരേ സമയം നിരൂപ പ്രശംസയും വാണിജ്യവിജയവും കൈവരിച്ച അപൂർവ്വം അമേരിക്കൻ എഴുത്തുകാരിൽ ഒരാളാണ് മോറിസൺ. മോറിസന്റെ നോവലുകൾ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ പതിവായി പ്രത്യക്ഷപ്പെട്ടു. ഓപ്ര വിൻഫ്രെയുടെ ടെലിവിഷൻ ബുക്ക് ക്ലബ്ബിൽ ഒന്നിലധികം തവണ ഫീച്ചർ ചെയ്യപ്പെട്ടു. ഇത്തരത്തിൽ ജനപ്രിയമായിരിക്കുമ്പോൾ തന്നെ അവരുടെ കൃതികൾ നിരവധി വിമർശനാത്മക പഠനങ്ങളുടെ വിഷയവുമായിരുന്നു.
മോറിസന്റെ ആഖ്യാനങ്ങൾ; പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി പരേതാത്മാക്കളുടെ വരെ “ശബ്ദത്തെ” നിരവധി അടരുകളായി പ്രതിനിധീകരിച്ചിരുന്നു. മോറിസന്റെ കഥകളിൽ പുരാവൃത്തം, മായാജാലം, അന്ധവിശ്വാസം എന്നിവ ദൈനംദിന യാഥാർത്ഥ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ മോറിസന്റെ നോവലുകളെ ലാറ്റിൻ അമേരിക്കൻ മാജിക്കൽ റിയലിസ്റ്റ് എഴുത്തുകാരായ ഗബ്രിയേൽ ഗാർസിയ മാർക്വേസുമായുള്ള താരതമ്യപ്പെടുത്തലുകൾക്ക് കാരണമായി. എന്നാൽ മറ്റേതൊരു എഴുത്തുകാരനുമായുള്ള താരതമ്യം ഒരുപക്ഷെ ടോണി മോറിസൺ എന്ന വലിയ എഴുത്തുകാരിയെ വില കുറച്ചു കാണുന്നതിന് തുല്യമാണെന്ന് വരാം.
പത്രാധിപർ, അദ്ധ്യാപിക, പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ പ്രൊഫസർ എമെറിറ്റസ് എന്നീ നിലകളിലും മോറിസൺ പ്രശസ്തയാണ്. ടോണി മോറിസന്റെ ആദ്യ നോവൽ “ദി ബ്ലൂസ്റ്റ് ഐ” 1970ൽ പ്രസിദ്ധീകരിച്ചു. നിരൂപക പ്രശംസ നേടിയ “സോംഗ് ഓഫ് സോളമൻ” (1977) ടോണി മോറിസണിന് ദേശീയ ശ്രദ്ധ നേടികൊടുക്കുകയും അമേരിക്കയിലെ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡിന് അർഹയാക്കുകയും ചെയ്തു. 1987ൽ പുറത്തിറങ്ങിയ “ബിലവഡ്” എന്ന നോവലിന് 1988ൽ പുലിറ്റ്‌സർ സമ്മാനവും അമേരിക്കൻ ബുക്ക് അവാർഡും ലഭിച്ചു.
Read more
1996ൽ നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഹ്യൂമാനിറ്റീസ് അവരെ ജെഫേഴ്സൺ പ്രഭാഷണത്തിനായി തിരഞ്ഞെടുത്തു. ഹ്യൂമാനിറ്റീസിലെ നേട്ടത്തിനുള്ള യു.എസ് ഫെഡറൽ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയാണിത്. ആ വർഷം തന്നെ നാഷണൽ ബുക്ക് ഫൗണ്ടേഷന്റെ മെഡൽ ഓഫ് ഡിസ്റ്റിംഗ്വിഷ്ഡ് കോൺട്രിബ്യൂഷൻ ടു അമേരിക്കൻ ലെറ്റേഴ്സ് എന്ന ബഹുമതി ലഭിച്ചു. 2012 മെയ് 29ന് പ്രസിഡന്റ് ബരാക് ഒബാമ മോറിസന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചു. 2016ൽ അമേരിക്കൻ ഫിക്ഷനിലെ നേട്ടത്തിനുള്ള പെൻ/സൗൾ ബെല്ലോ അവാർഡ് ലഭിച്ചു.