എൽ.ഡി.എഫ് ചെലവാക്കിയാൽ 45 ലക്ഷമൊന്നും ഒരു തുകയല്ലെന്നാണ് ചില സഖാക്കളുടെ വാദം: ഹരീഷ് വാസുദേവൻ

പൊതുജനത്തിന്റെ പേരിൽ ചെലവാക്കപ്പെടുന്ന ഓരോ രൂപക്കും കണക്ക് ബോധിപ്പിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് അഡ്വ.ഹരീഷ് വാസുദേവൻ. ആവശ്യമാണെങ്കിൽ മാത്രമേ ഓരോ ചെലവും സർക്കാർ വരുത്തി വെയ്ക്കാവൂ അല്ലാതെ 50,000 കോടിയുടെ ബജറ്റ് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തിന് 1 കോടിയോ 1 ലക്ഷമോ അധികച്ചെലവ് ആയി തോന്നേണ്ട കാര്യമില്ലെന്ന മുടന്തൻ ന്യായമല്ല വേണ്ടതെന്നും ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിനായി 46 ലക്ഷം രൂപ സർക്കാർ ചെലവിട്ടെങ്കിലും റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഹരീഷ് വാസുദേവൻ മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പിൽ വിമർശനം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ നികുതിപ്പണം എടുത്ത് ചെലവാക്കി ഉണ്ടാക്കിയ റിപ്പോർട്ട് വായിക്കാൻ ജനത്തിന് അവകാശമുണ്ടെന്നും ഹരീഷ് അഭിപ്രായപ്പെട്ടു. ഇതിന് പിന്തുടർച്ചയായിട്ടാണ് ഹരീഷ് വാസുദേവൻ രണ്ടാമത് കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

നികുതിപ്പണവും ന്യായീകരണവും.

LDF ചെലവാക്കിയാൽ 45 ലക്ഷമൊന്നും ഒരു തുകയല്ലെന്നാണ് ചില സഖാക്കളുടെ വാദം. UDF ആണ് ചെലവാക്കുന്നതെങ്കിൽ അവരുടെ അണികൾക്കും അതൊരു വലിയ തുകയാവില്ല. BJP ക്കും അങ്ങനെ തന്നെ. അവനവന്റെ സർക്കാർ ചെയ്യുമ്പോ തെറ്റിന്റെ ഗ്രാവിറ്റി കുറയും – മറ്റേ സർക്കാരാണെങ്കിൽ എതിർക്കും. ന്യായീകരണം അങ്ങനെ വേണമല്ലോ.

സർക്കാർ ചെലവാക്കുന്ന ഓരോ രൂപയും അക്കൗണ്ടബിൾ ആണ്. ഓരോ രൂപയും നികുതി തരുന്നവന്റെ പണമാണ്. ദരിദ്രനായി ജനിച്ചു ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവനും നികുതി കൊടുക്കുന്നുണ്ട്. അവനോ അവൾക്കോ ഒരു നേരം പട്ടിണി കിടക്കുമ്പോൾ 50 രൂപയ്ക്ക് അഭിമാനത്തിന്റെ / ജീവന്റെ വിലയുണ്ട്. മരുന്ന് വാങ്ങാൻ 10,000 ഇല്ലാത്ത ഒരു രോഗിക്ക് ആ തുകയ്ക്ക് അയാളുടെ ജീവന്റെ വിലയുണ്ട്. ഇങ്ങനെ പ്രയോറിറ്റി നോക്കിയാൽ പൊതുജനത്തിന്റെ പേരിൽ ചെലവാക്കപ്പെടുന്ന ഓരോ രൂപയും അക്കൗണ്ടബിൾ ആണ്. അതിനർത്ഥം, ആവശ്യമാണെങ്കിൽ മാത്രമേ ഓരോ ചെലവും സർക്കാർ വരുത്തി വെയ്ക്കാവൂ എന്നുതന്നെയാണ്. അല്ലാതെ 50,000 കോടിയുടെ ബജറ്റ് കൈകാര്യം ചെയ്യുന്ന സ്റേറ്റിന് 1 കോടിയോ 1 ലക്ഷമോ അധികച്ചെലവ് ആയി തോന്നേണ്ട കാര്യമില്ലെന്ന മുടന്തൻ ന്യായമല്ല വേണ്ടത്. അതിനർത്ഥം, ആവശ്യമെങ്കിൽ ഹെലികോപ്റ്റർ പോലുള്ള വലിയ ചെലവുകൾ വേണ്ടെന്നുമല്ല.

സർക്കാരിന്റെ തന്നെ ഭാഷയിൽ, 1500 രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ കിട്ടുന്നത് വലിയ കാര്യമായി കാണുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട് ഈ നാട്ടിൽ. അപ്പോൾ ഓരോ 1500 രൂപയ്ക്കും ഒരു മനുഷ്യന്റെ ഒരു മാസത്തെ അഭിമാനത്തിന്റെ വിലയുണ്ട്. ഏത് മുന്നണി ഭരിച്ചാലും, ഖജനാവിൽ നിന്ന് 100 രൂപ ധൂർത്ത് ചെയ്യുന്നത് കണ്ടാൽ ഇനിയും ശബ്ദമുയർത്തും. എന്റെ കൂടി നികുതിപ്പണമാണ് ആ ചെലവാക്കുന്നത് എന്നു ഇനിയും ചൂണ്ടിക്കാട്ടും. അതിനു ഭരിക്കുന്ന ആളുടെ മുഖമോ കോടിയുടെ നിറമോ നോക്കിയിട്ടില്ല, ഇതുവരെ.

സർക്കാരിന്റെ വക്താക്കൾക്ക് ആ ശബ്ദം അൽപ്പം ബുദ്ധിമുട്ടായി തോന്നാം. നികുതിപ്പണത്തിന്റെ ധൂർത്ത് എനിക്കിപ്പോഴും ക്ളീഷെ അല്ല. റിയാലിറ്റി ആണ്.