മോശം പെരുമാറ്റത്തിന് ശിശുഭവനില്‍ സൗജന്യസേവനം ചെയ്യണമെന്ന് ശിക്ഷ നല്‍കി; 'നന്നായി' തിരികെ വന്ന കണ്ടക്ടര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

വിദ്യാര്‍ത്ഥിയോടുള്ള മോശം പെരുമാറ്റത്തിന് ശിശുഭവനില്‍ സൗജന്യസേവനം ചെയ്യല്‍ ശിക്ഷ നല്‍കിയ കണ്ടക്ടര്‍ തിരികെയെത്തിയപ്പോള്‍ ആദരിച്ച് ജില്ലാ ഭരണകൂടം. സ്വകാര്യ ബസ് കണ്ടക്ടര്‍ വി.പി.സക്കീറലിയെയാണ് ആദരിച്ചത്.

കഴിഞ്ഞ ജൂലൈ 23ന് സഹോദരനൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കി വിട്ടെന്ന പരാതിയിലാണ് സ്വകാര്യബസ് സഹിതം കണ്ടക്ടര്‍ വി.പി. സക്കീറലി പിടിയിലായത്. പിന്നാലെ തവനൂരിലെ ശിശുഭവനില്‍ കെയര്‍ ടേക്കറായി പത്തു ദിവസം സൗജന്യസേവനം ചെയ്യാന്‍ കളക്ടര്‍ നിര്‍ദേശവും നല്‍കി. ശിശുഭവനിലെ കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സേവനത്തിലെ ആത്മാര്‍ത്ഥതയും ചൂണ്ടിക്കാട്ടി സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയതോടെ കളക്ടര്‍ തന്നെ സേവന കാലയളവ് ഏഴു ദിവസമായി കുറച്ചു. സേവനം പൂര്‍ത്തിയാക്കി എത്തിയപ്പോള്‍ ചൈല്‍ഡ് ലൈന്‍ മുന്‍കയ്യെടുത്താണ് ആദരമൊരുക്കിയ്ത്.

വിദ്യാര്‍ത്ഥികള്‍ അടക്കമുളള യാത്രക്കാരെ ആദരവോടെ കണ്ടു പെരുമാറുമെന്ന് സക്കീറലി ഉറപ്പു നല്‍കി. കുടുംബത്തിന്റെ അത്താണിയായ സക്കീര്‍ ഹുസൈന് ഫലകത്തിനൊപ്പം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്വന്തം ഓണറേറിയത്തില്‍ നിന്നു ശേഖരിച്ച തുകയും കൈമാറി.