ഇന്ത്യയിലെ പ്രാദേശിക, ചെറുകിട ഭക്ഷ്യശാലകളെ പിന്തുണയ്ക്കാന്‍ ഇന്ത്യ സഹ്യോഗ് പദ്ധതിയുമായി കെ.എഫ്‌.സി

  • 2022-ഓടെ 500 റെസ്റ്റോറന്റുകളെ ബിസിനസ് മെച്ചപ്പെടുത്താന്‍ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി

മഹാമാരിയുടെ വ്യാപനം ഭക്ഷ്യസേവന മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്, പ്രത്യേകിച്ചും ചെറുകിട റെസ്റ്റോറന്റുകള്‍ക്കും പ്രാദേശിക ഭക്ഷ്യ ബിസിനസുകള്‍ക്കും. പലരും ഇപ്പോള്‍ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് തിരികെ നല്‍കാനും രാജ്യത്തെ പ്രാദേശിക ഭക്ഷ്യ ബിസിനസിനെ സഹായിക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയായ കെഎഫ്സിയുടെ ഇന്ത്യ സഹ്യോഗ് പദ്ധതി കെഎഫ്‌സി പ്രഖ്യാപിച്ചു.

കോവിഡ്-19 ഏല്‍പ്പിച്ച ആഘാതങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന പ്രാദേശിക, ചെറുകിട ഭക്ഷ്യവില്‍പ്പന ശാലകളെ സഹായിക്കാനായി ഡിസൈന്‍ ചെയ്തിരിക്കുന്ന പദ്ധതി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (FSSAI), നാഷ്ണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (NRAI) എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. കെഎഫ്‌സിയുടെ ഇന്ത്യ സഹ്‌യോഗ് പദ്ധതി സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്ന ബ്രാന്‍ഡിന്റെ ആഗോള പ്രതിബദ്ധതയോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഇന്ത്യയില്‍ ചെറുകിട ഭക്ഷ്യ ബിസിനസ് ചെയ്യുന്നവരെ സഹായിച്ച് രാജ്യത്തെ ഭക്ഷ്യ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.

“രാജ്യത്തെ മുന്‍നിര QSR ബ്രാന്‍ഡ് എന്ന നിലയില്‍ ഇന്ത്യയ്ക്കൊപ്പം വളരാനുള്ള നിരന്തര ശ്രമങ്ങളാണ് ഞങ്ങള്‍ നടത്താറുള്ളത്. പ്രാദേശിക ഭക്ഷ്യ ബിസിനസുകളെ ശാക്തീകരിച്ച് അവരുടെ സംരംഭകത്വ താല്‍പ്പര്യങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കപ്പെടുന്നത്. മഹാമാരിയുടെ വ്യാപനം ഭക്ഷ്യ, പാനീയ മേഖലയെ ആകെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രാദേശിക ബിസിനസുകളെ മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് കരകയറ്റാനുള്ള പദ്ധതി ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. കെഎഫ്സിയുടെ ഇന്ത്യ സഹ്യോഗ് 500 റെസ്റ്റോറന്റുകളെ അടുത്ത രണ്ടു വര്‍ഷം കൊണ്ട് അവരുടെ ബിസിനസ് ശക്തിപ്പെടുത്താന്‍ വേണ്ട പിന്തുണ നല്‍കും. ഇത് വഴിവെയ്ക്കുക റെസ്റ്റോറന്റ് മേഖലയുടെ തന്നെ വളര്‍ച്ചയ്ക്ക് ആയിരിക്കും” – കെഎഫ്‌സി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സമീര്‍ മേനോന്‍ പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലെ തിരഞ്ഞെടുത്ത റെസ്റ്റോറന്റുകള്‍ക്കായിരിക്കും ഗുണഫലങ്ങള്‍ ലഭിക്കുക. റെസ്റ്റോറന്റ് ബിസിനസിന്റെ വിവിധ ഘടകങ്ങള്‍ അടങ്ങിയതും പ്രത്യേകം ഡിസൈന്‍ ചെയ്തതുമായ പരിശീലന മൊഡ്യൂളുകളിലേക്ക് ഈ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ആക്സസ് നല്‍കും. ബിസിനസ് മെച്ചപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങളാണ് പരിശീലന മൊഡ്യൂളുകളില്‍ ഉണ്ടാകുക. വില്‍പ്പന, ഉപഭോക്തൃ സേവനം എന്നിവ മെച്ചപ്പെടുത്തല്‍, ലാഭം വര്‍ദ്ധിപ്പിക്കല്‍, ഭക്ഷ്യസുരക്ഷ, ശുചിത്വം, സാനിറ്റേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പരിശീലനം ലഭിക്കും. പങ്കെടുക്കുന്ന ഭക്ഷ്യ ബിസിനസ് ഉടമകള്‍ പരിശീലന മൊഡ്യൂള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എഫ്.എസ്.എസ്.എ.ഐ. (FSSAI), എന്‍.ആര്‍.എ.ഐ (NRAI), കെഎഫ്സി ഇന്ത്യ എന്നിവര്‍ നല്‍കുന്ന സര്‍ട്ടിഫിക്കേഷനുകള്‍ ലഭിക്കും. മുമ്പ് കെഎഫ്സി ഇന്ത്യ എഫ്.എസ്.എസ്.എ.ഐ.യുമായി ചേര്‍ന്ന് തെരുവോര ഭക്ഷണ കച്ചവടക്കാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. 4 സംസ്ഥാനങ്ങളിലായുള്ള 1500 തെരുവോര കച്ചവടക്കാര്‍ക്കാണ് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരിശീലനം ലഭിച്ചത്. ഇതുകൂടാതെ, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കിയിരുന്നു.

“മഹാമാരിയുടെ വ്യാപനം നാം പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന രീതിയേ ആകെ മാറ്റി. ഭക്ഷ്യസുരക്ഷയും ശുചിത്വവുമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ ആദ്യപരിഗണന നല്‍കുന്ന ഘടകം. ഭക്ഷ്യ സുരക്ഷയും ഗുണമേന്മയും ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്തത്തിനൊപ്പം തന്നെ ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ കോവിഡ് വ്യാപനം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. റെസ്റ്റോറന്റ് മേഖലയില്‍ അസംഘടിത ഭക്ഷ്യവില്‍പ്പന ശാലകള്‍ കടലുപോലെ പരന്നു കിടക്കുകയാണ്. അവയെ പിന്തുണയ്ക്കാനുള്ള പദ്ധതി കെഎഫ്‌സി ഇന്ത്യ നടപ്പാക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അര്‍ബന്‍ ഇക്കോണമിയുടെ നട്ടെല്ലാണ് പ്രാദേശിക റെസ്റ്റോറന്റുകള്‍. എന്നാല്‍ മഹാമാരിയുടെ വ്യാപനം ഈ മേഖലയുടെ നടുവൊടിച്ചിരിക്കുകയാണ്. കെഎഫ്സിയുടെ ഇന്ത്യ സഹ്‌യോഗ് പദ്ധതിയില്‍ പങ്കാളികളാകുന്ന പ്രാദേശിക റെസ്റ്റോറന്റുകള്‍ അവരുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യത്തിലും സുരക്ഷയിലും അതീവ ശ്രദ്ധ ചെലുത്തും എന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്” – എഫ്.എസ്.എസ്.എ.ഐ. ചെയര്‍പേഴ്‌സണ്‍, റീതാ തിയായോതിയ പറഞ്ഞു.

“റെസ്റ്റോറന്റ് മേഖലയെ കോവിഡ് ആഘാതത്തില്‍ നിന്ന് വിടുവിക്കാന്‍ പ്രമുഖ ക്യുആര്‍എസ് ബ്രാന്‍ഡായ കെഎഫ്‌സിയുമൊത്ത് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. സാമ്പത്തിക ശേഷിയില്ലാത്ത പ്രാദേശിക റെസ്റ്റോറന്റുകള്‍ക്ക് തക്കസമയത്ത് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്താല്‍ ഈ വിഷമസന്ധിയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് സാധിച്ചേക്കാം. അല്ലെങ്കില്‍ അത് ഈ മേഖലയെ ആകെ പ്രതികൂലമായി ബാധിക്കും. മഹാമാരിയുടെ വ്യാപനം മൂലം ഇടിഞ്ഞ ബിസിനസ് തിരികെ കൊണ്ടുവരാന്‍ ഇതില്‍ പങ്കാളികളാകുന്ന റെസ്റ്റോറന്റുകളെ സഹായിക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്” – എന്‍.ആര്‍.എ.ഐ പ്രസിഡന്റ്, അനുരാഗ് കാത്തിയാര്‍ പറഞ്ഞു.