'നാളെയുടെ പദാര്‍ത്ഥം', 'അത്ഭുത വസ്തു'; ഗ്രഫീന്‍ അധിഷ്ഠിത വ്യാവസായിക ഉത്പാദനത്തിന് കേരളത്തില്‍ തുടക്കം കുറിച്ചു

‘നാളെയുടെ പദാര്‍ത്ഥം’, ‘അത്ഭുത വസ്തു’ എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഗ്രഫീന്‍ അധിഷ്ഠിത വ്യാവസായികോല്‍പാദനത്തിന് കേരളത്തില്‍ തുടക്കം കുറിച്ചു. ഗ്രഫീന്‍ പഠന ഗവേഷണങ്ങളിലും പ്രയോഗ സാധ്യതകള്‍ സംബന്ധിച്ച അന്വേഷണങ്ങളിലും ലോകം തന്നെ ശൈശവ ദശയിലാണെങ്കിലും ഈ മേഖലയിലെ ആദ്യപഥികര്‍ക്കൊപ്പം കേരളമുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ (CUMI) ആണ് ഗ്രഫീന്‍ ഉല്‍പാദനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഇലക്ട്രിക്, ഇലക്‌ട്രോണിക് വ്യവസായങ്ങളിലുള്‍പ്പെടെ ഗ്രഫീന് വന്‍ സാധ്യതയാണുള്ളത്. സ്വാഭാവിക /സിന്തറ്റിക് റബ്ബര്‍, കൊറോഷന്‍ കോട്ടിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ്ജിംഗ് വേഗത വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ അവയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ഗ്രഫീന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

‘ഗ്രഫീനോ’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു കൊണ്ടാണ് കാര്‍ബോറാണ്ടം യൂണിവേഴ്‌സല്‍ ഗ്രഫീന്‍ ഉല്‍പാദനത്തിലേക്ക് കടന്നിരിക്കുന്നത്. കൊച്ചിയില്‍ കാക്കനാട് ഇതിനായി പ്രത്യേക ലാബും പ്‌ളാന്റും സ്ഥാപിച്ചിരിക്കുന്നു.
12000 ച.അടി വിസ്തൃതിയില്‍ സ്ഥാപിച്ച പ്‌ളാന്റിന് പ്രതിവര്‍ഷം 6 ലക്ഷം ലിറ്റര്‍ ഗ്രഫീന്‍ പൗഡര്‍ പൗഡര്‍ സംസ്‌കരിക്കുന്നതിനുള്ള ശേഷിയുണ്ട്. കോമ്പോസിറ്റുകള്‍, കോട്ടിംഗ്, ഊര്‍ജ്ജം എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിലാണ് കാര്‍ബോറാണ്ടം ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നത്.

ഇലാസ്റ്റമേഴ്‌സ്, കോണ്‍ക്രീറ്റ്, തെര്‍മോസെറ്റിംഗ് പോളിമറുകള്‍ എന്നിവയാണ് കോമ്പോസിറ്റ് മേഖലയില്‍ കാര്‍ബോറാണ്ടം ഊന്നല്‍ നല്‍കുന്ന ഘടകങ്ങള്‍. ഓട്ടോ ഡീറ്റെയ്‌ലിംഗില്‍ ഗ്രഫീന്‍ കോട്ടിംഗ് ഉപയോഗപ്പെടുത്തുന്നുണ്ട്. ആന്റി കൊറോഷന്‍, ആന്റി മൈക്രോബയല്‍ മേഖലകളിലും കാര്‍ബോറാണ്ടം ഊന്നല്‍ നല്‍കുന്നുണ്ട്. സൂപ്പര്‍ കപ്പാസിറ്ററുകള്‍, ബാറ്ററികള്‍, സോളാര്‍ സെല്ലുകള്‍ എന്നിവക്കാവശ്യമായ ഗ്രഫീന്‍ ഉല്‍പന്നങ്ങളും കാര്‍ബോറാണ്ടം നിര്‍മ്മിക്കുന്നുണ്ട്.
വ്യാവസായികോല്‍പാദനത്തിനാവശ്യമായ ഗവേഷണങ്ങള്‍ക്കായി മാഞ്ചസ്റ്റര്‍ സര്‍വകലാശാല, ചെന്നൈ ഐ.ഐ.ടി, കൊച്ചി സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്.

രാജ്യത്താദ്യമായി കേരളത്തില്‍ ആരംഭിക്കുന്ന ഇന്ത്യാ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീനിലും കാര്‍ബോറാണ്ടം സജീവ പങ്കാളിയാണ്. ഗ്രഫീന്‍ ഗവേഷണത്തിന് ഓക്‌സ്‌ഫോര്‍ഡ്, എഡിന്‍ബറോ സര്‍വ്വകലാശാലകളുമായി കേരളം ധാരണാപത്രം ഒപ്പിട്ടിരുന്നു. ഗ്രഫീന്‍ അധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് നാമിപ്പോള്‍. കാക്കനാടുള്ള കാര്‍ബോറാണ്ടം ഗ്രഫീന്‍ സെന്റര്‍ വിജ്ഞാനവും കൗതുകവും നമ്മില്‍ നിറക്കുമെന്നും മന്ത്രി പറഞ്ഞു.