സാമ്പത്തിക പ്രതിസന്ധി: രണ്ട് കമ്പനികള്‍ അനില്‍ അംബാനി അടച്ചുപൂട്ടുന്നു

സാമ്പത്തിക പ്രതിസന്ധി കാരണം പ്രമുഖ വ്യവസായി അനില്‍ അംബാനി രണ്ട് കമ്പനികള്‍ അടച്ചുപൂട്ടുന്നു. ഇതോടെ വായ്പ നല്‍കുന്ന ബിസിനസാണ് അംബാനി നിര്‍ത്തുന്നത്. നിലവില്‍ അംബാനി ഗ്രൂപ്പിന് കീഴിലെ റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ്, റിലയന്‍സ് ഹോം ഫിനാന്‍സ് എന്നീ കമ്പനികളാണ് അടയ്ക്കുന്നത്.

മുംബൈയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ അനില്‍ അംബാനി തന്നെയാണ് ഇക്കാര്യം ഓഹരി ഉടമകളെ അറിയിച്ചത്. വരുന്ന ഡിസംബറിനകം ഇതുവരെയുള്ള വായ്പകള്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ മൊത്തം കടത്തില്‍ നിന്ന് 25,000കോടി രൂപയുടെ കുറവുണ്ടാകും.

2020 മാര്‍ച്ചോടെ 15,000കോടി രൂപ തിരിച്ചടയ്ക്കുമെന്നും അനില്‍ അംബാനി പറഞ്ഞു. 2008-ല്‍ 4200 കോടി ഡോളറായിരുന്ന അനില്‍ അംബാനിയുടെ സമ്പത്ത് 2019 ജൂണില്‍ 523 ദശലക്ഷം ഡോളറായി (3,651കോടി രൂപ)കുറഞ്ഞിരുന്നു. ഇതുകൂടാതെ പതിനൊന്ന് വര്‍ഷം മുമ്പ് ലോകത്തെ അതിസമ്പന്നരില്‍ ആറാമനായിരുന്ന അനില്‍ അംബാനി ഇക്കൊല്ലം ബില്യനയര്‍ ക്‌ളബില്‍ നിന്ന് തന്നെ പുറത്ത് പോയിരുന്നു.

സാമ്പത്തിക കുടിശ്ശികകളുടെ പേരില്‍ ജയില്‍ ശിക്ഷയുണ്ടാകുമെന്ന ഘട്ടത്തില്‍ നേരത്തെ ജ്യേഷ്ഠന്‍ മുകേഷ് അംബാനി രക്ഷക്കെത്തിയിരുന്നു. 2018 മാര്‍ച്ചില്‍ റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം കടം 1.7 ലക്ഷം കോടിയായിരുന്നു. ഇത് വീട്ടുന്നതിനായി വന്‍തോതില്‍ ആസ്തികള്‍ വിറ്റഴിച്ചതാണ് മൊത്തം സമ്പത്തില്‍ ഇടിവുണ്ടാക്കിയത്. കഴിഞ്ഞ മാസമാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുളള ബിസിനസ് ടെലിവിഷന്‍ ചാനല്‍ ബി.ടി.വി.ഐ യാതൊരു അറിയിപ്പും കൂടാതെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.