വീഴ്ന്തേന്‍ എന്‍ട്ര് നിനൈത്തായോ...പതിനെട്ടാം അടവുമായി വീണ്ടും അംബാസഡര്‍ എത്തുന്നു

ഇന്ത്യന്‍ നിരത്തുകളില്‍ ഒരു സമയത്ത് രാജവാഴ്ച നടത്തിയിരുന്ന അംബാസഡര്‍ ബ്രാന്‍ഡ് തിരിച്ചെത്തുന്നു. അംബാസഡര്‍ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

2022 നു ശേഷമാകും അംബാസഡര്‍ ബ്രാന്‍ഡ് ഇലക്ട്രിക് കാറുകള്‍ വിപണിയിലെത്തുക. ബ്രാന്‍ഡിന് സ്വന്തമായി ഡീലര്‍ഷിപ്പ് ശൃംഖല ആരംഭിക്കുമോയെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇതിനു മുമ്പേ ഇന്ത്യയിലെത്തുന്ന സിട്രോണ്‍ ബ്രാന്‍ഡിന് പൂര്‍ണ തോതിലുള്ള ഡീലര്‍ഷിപ്പ് ശൃംഖല ഉണ്ടായിരിക്കും. സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വരുമെന്ന് പിഎസ്എ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ സിട്രോണ്‍ മോഡലായ സി5 എയര്‍ക്രോസ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

അംബാസഡര്‍ ബ്രാന്‍ഡില്‍ ആദ്യം കോംപാക്റ്റ് എസ്യുവി അല്ലെങ്കില്‍ ക്രോസ്ഓവര്‍ കാര്‍ വിപണിയിലെത്തിക്കും. തുടര്‍ന്ന് പ്രീമിയം ഹാച്ച്ബാക്ക് അവതരിപ്പിക്കും. സിട്രോണ്‍ ബ്രാന്‍ഡിലെ സമാന വലുപ്പമുള്ള ഐസിഇ കാറുകളുടെ പ്ലാറ്റ്ഫോമും ചില ഘടകങ്ങളും ഈ രണ്ട് മോഡലുകളിലും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. ചെലവുകള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വില്‍പ്പന ആരംഭിച്ച് ആദ്യ സാമ്പത്തിക പാദത്തില്‍ തന്നെ അംബാസഡര്‍ ബ്രാന്‍ഡ് ലാഭവഴിയില്‍ എത്തണമെന്നാണ് പിഎസ്എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

തുടക്കത്തില്‍ ഇന്ത്യയില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും 2023 മുതല്‍ അംബാസഡര്‍ ബ്രാന്‍ഡ് കാറുകള്‍ കയറ്റുമതി ചെയ്യുന്ന കാര്യം ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്തി വരികയാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ക്ക് അംബാസഡര്‍ ബ്രാന്‍ഡിനോടുള്ള താല്‍പര്യവും ഗൃഹാതുരതയും പിഎസ്എ ഗ്രൂപ്പ് കാശാക്കി മാറ്റും.

2017 ഫെബ്രുവരിയില്‍ 80 കോടി രൂപ നല്‍കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്ന് അംബാസഡര്‍ ബ്രാന്‍ഡ് വാങ്ങിയത്.