അഫ്ഗാന്‍ എടുക്കുമോ ചൈന ?

‘ഞങ്ങള്‍ പഴയ താലിബാനല്ല. പുതിയ താലിബാനാണ് ആരും ഭയന്നോടേണ്ട കാര്യമില്ല’ എന്നു പറഞ്ഞ താലിബാന്‍ നായാട്ട് തുടരുന്ന ലക്ഷണമാണ്. കഴിഞ്ഞദിവസം ഗര്‍ഭിണിയായ ഒരു പോലീസുകാരെ അവര്‍ വെടിവെച്ചുകൊന്നു. അവരുടെ പ്രാകൃതരീതിയില്‍പ്പോലും വിചാരണ ചയ്തോ എന്നുപോലും അറിയില്ല, ഇതിനെല്ലാം മുമ്പുതന്നെ കാബൂള്‍ വിമാനത്താവളത്തില്‍ അല്‍ഖവൈദ ഏറ്റെടുത്ത സ്ഫോടനത്തില്‍ 15 യുഎസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടപ്പോള്‍ ജോണ്‍ ബൈഡന്‍ പകരം വീട്ടും എന്നു പ്രഖ്യാപിച്ചതാണ് വലിയ വിരോധാഭാസമായത്.

ഇനി എവിടെയിട്ട് പകരം വീട്ടാനാണ്. ? വീണ്ടും സൈന്യവുമായി വരുമോ ? പിന്നെ എന്തിനാണ് മിസ്റ്റര്‍ പ്രസിഡന്‍റ് അങ്ങ് സര്‍വ്വസൈന്യത്തെയും പിന്‍വലിച്ചു കൊണ്ടുപോയത് എന്നാണ് ലോകം മുഴുവന്‍ ഇപ്പോള്‍ ചോദിക്കുന്നത് ഇതാണ്. ലോകട്രോളുകളുടെ ഇഷ്ടപാത്രമായ ട്രംപ് ഒഴിഞ്ഞ് മിതവാദിയായ ബൈഡന്‍ അധികാരത്തില്‍ വരുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ബൈഡന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരിക്കും അഫാഗാന്‍ ജനതയെ അനാഥരാക്കുന്നത്. ഇന്നത്തെ അഫാഗാന്‍റെ അവസ്ഥയുടെ രണ്ട് ഉത്തരവാദികളില്‍ ഒരാളായ സോവ്യറ്റ് യൂണിയന്‍ തകര്‍ന്നുപോയപ്പോള്‍ ഇന്നും എന്തിനും ശക്തരായ അമേരിക്ക ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുപോയത് നീതിരഹിതമായിപ്പോയി.

അന്യദേശത്ത് താമസിക്കേണ്ടിവരുന്ന സൈനികരെക്കുറിച്ചുള്ള വേവലാതിയെല്ലാം ആര്‍ക്കും മനസ്സിലാകും. എന്നാല്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനായി ഈ ലോകത്തെവിടേക്കും പടക്കപ്പലുകളെ തിരിച്ചുവിടുന്ന അമേരിക്ക അഫ്ഗാന്‍ ജനതയോടു ചെയ്തത് വലിയ ചതി തന്നെയാണ്. 200 കൊല്ലക്കാലത്തെ ഭരണത്തിനുശേഷം ഇന്ത്യ വിട്ടുപോകുമ്പോള്‍ അത്യാവശ്യം വര്‍ഗ്ഗീയതയുടെയും വിഭാഗീയതയുടെയും വിത്തുകള്‍ വിതച്ചിട്ടാണ് പോയതെങ്കിലും ബ്രിട്ടീഷുകാര്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തിനു വേണ്ടുന്ന ചട്ടക്കൂടുകളെല്ലാം കെട്ടിയിട്ടിട്ടാണ് പോയത്. മൗണ്‍ടബാറ്റണ്‍ നമ്മുടെ ഗവര്‍ണ്ണര്‍ ജനറലായത് അങ്ങനെയാണ്. കോമണ്‍വെല്‍ത്ത് എന്ന പേരില്‍ ഇന്ത്യക്ക് ഇപ്പോഴും ബ്രിട്ടീഷ് രേഖകളില്‍ സ്ഥാനം നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങള്‍മൂലം നിലംപരിശായ ഒരു രാജ്യത്തെ വിട്ടുപോകുമ്പോള്‍ ഉപേക്ഷിച്ചുപോക്കാണ് അഫ്ഗാനില്‍ സംഭവിച്ചത്.

ചൈനയുടെ സാമ്രാജ്യത്ത മോഹങ്ങള്‍ക്ക് പുതിയൊരു മുതല്‍ക്കൂട്ടുംകൂടി ആയിരിക്കുകയാണിപ്പോള്‍ അഫ്ഗാന്‍റെ അരക്ഷിതാവസ്ഥ. താലിബാനെ അംഗീകരിക്കുകവഴി ചൈന എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. സാധാരണഗതിയില്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് ഇടപെടാത്ത ചൈന ഇനി അഫ്ഗാന്‍ പിടിച്ചെടുക്കാന്‍ മുതിരില്ല എന്നൊന്നും ഉറപ്പുപറയാന്‍ കഴിയില്ല. ഇറാഖ് കീഴടക്കാന്‍ അമേരിക്കക്ക് കുവൈത്തിന്‍റെ എണ്ണക്കിണറുകള്‍ കാരണമായി കിട്ടിയതോടെ ഉയ്ഗുറുകളുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊന്ന് ആരോപിച്ചാല്‍ മതിയാകും. ചോദ്യം ചെയ്യാന്‍ ലോകത്ത് ഒരു രാജ്യവും വരാന്‍ പോകുന്നില്ല. അശാന്തിയുടെ താഴ്വരയായതിനാലും സമീപപ്രദേശമായതിനാലും അഫ്ഗാന്‍ ചൈനയുടെ പ്രവിശ്യയായി മാറിയാല്‍ അതിനെ അപലപിക്കുന്ന എന്തിനെയും പ്രതിരോധിക്കാന്‍ ചൈനീസ് അനുകൂല മാദ്ധ്യമങ്ങള്‍ക്ക് സാധിക്കുകയും ചെയ്യും. അതിന് ഏറ്റുമുട്ടല്‍ പോലും വേണ്ടിവരില്ല എന്നതാണ് സത്യം. തന്ത്രപരമായ ഒരു കൊട്ടാരവിപ്ലവം മതിയാകും. കെട്ടുറപ്പോ നയതന്ത്രചാതുരിയോ പരിഷ്കൃതവീക്ഷണമോ ഇല്ലാത്ത ഒരു കൂട്ടം ആയുധധാരികള്‍ മാത്രമായ താലിബാനില്‍നിന്നും അധികാരം പിടിച്ചെടുക്കുന്നതിനെ സാമ്രാജ്യത്ത വിരോധികള്‍ പോലും കഠിനമായി എതിര്‍ക്കാന്‍ സാദ്ധ്യതയില്ല.

ചൈന അടുത്തകാലത്ത് വളരെയധികം ശ്രദ്ധവെച്ച ഒന്നാണ് ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷ്യേറ്റീവ്. 2000 കൊല്ലം മുമ്പ് ഹാന്‍ രാജവംശത്തിന്‍റെ കാലത്തു നിലവിലിരുന്ന സില്‍ക്ക് റൂട്ട് പുനര്‍നിര്‍മ്മിക്കാന്‍ ചൈന മുന്‍കൈയെടുക്കുമ്പോള്‍ നിരവധി രാജ്യങ്ങള്‍ അതിന്‍റെ ഗുണഭോക്താക്കളാകും. പണം മുടക്കുന്നവന് ലാഭം വേണം. ഈ നിമിഷംവരെ മതഭരണം നടത്തുക എന്നതൊഴികെ ഏതെങ്കിലും മേഖലയില്‍ പ്രതീക്ഷയില്ലാത്ത അഫ്ഗാനിസ്ഥാന് ആകെയുള്ളത് പ്രകൃതിവിഭവങ്ങളും ഖനനസാദ്ധ്യതകളുമാണ്. മുടക്കുമുതല്‍ തിരികെ പിടിക്കാനായി അഫ്ഗാനെ അധിനിവേശിക്കുക എന്നത് ചൈനക്ക് നിസ്സാരകാര്യമാണ്.

Read more

സിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗുറുകളെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ല എന്നൊരു കരാര്‍ താലിബാനുമായി ചൈനക്കുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഉയ്ഗുറുകളോട് എന്നെങ്കിലും മൃദുത്വം കാട്ടിപ്പോയാല്‍ ചൈനയുടെ സ്വഭാവം മാറും എന്നതിന് സംശയമില്ല. പാകിസ്താനിലെ താലിബാനികള്‍ നിരവധി ചൈനാക്കാരെ മുമ്പ് വധിച്ചിട്ടുള്ളതെല്ലാം ഇപ്പോള്‍ ക്ഷമിച്ചിരിക്കുകയാണെങ്കിലും ആവശ്യംവരുമ്പോള്‍ ആരോപണങ്ങള്‍ ന്യായീകരണങ്ങള്‍ ആയുധമാക്കാന്‍ ഒരു വന്‍ശക്തിക്ക് മടിയുണ്ടാകില്ല.