യുപിയിലെ ഒറ്റ തുരുത്തില്‍ കോണ്‍ഗ്രസിന് ഇനിയെന്ത്?

റായ്ബറേലി കോണ്‍ഗ്രസിന്റെ പച്ചത്തുരുത്താക്കിയത് പ്രിയങ്ക ഗാന്ധിയുടെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയാണ്. ഇന്ന് സോണിയ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന മണ്ഡലം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഒറ്റത്തുരുത്താണ്. അമേഠി കൈവിട്ടു പോയപ്പോള്‍ പോലും 2019ല്‍ കോണ്‍ഗ്രസിനെ തുണച്ച ഉത്തര്‍പ്രദേശിലെ ഒറ്റഒരിടം. ഇന്ന് ചര്‍ച്ചകള്‍ റായ്ബറേലിയെ കുറിച്ചാണ്, സോണിയ ഗാന്ധി ഇനിയൊരു അങ്കത്തിന് റായ്ബറേലിക്കില്ലെന്ന് പറയുമ്പോള്‍ പ്രിയങ്ക ഗാന്ധി ആ സീറ്റ് ഏറ്റെടുത്തേക്കുമോയെന്നാണ് ചര്‍ച്ചകള്‍.. സോണിയ തിരഞ്ഞെടുപ്പിനപ്പുറത്തേക്ക് രാജ്യസഭ സീറ്റിലേക്ക് ചുവടുമാറ്റുകയാണോന്നാണ് പുറത്തു വരുന്നവാര്‍ത്തകള്‍.

കോണ്‍ഗ്രസിന്റെ ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടി അധ്യക്ഷയായിരുന്ന നേതാവ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാനാഗ്രഹിക്കുന്നത് പ്രായാധിക്യത്താലും അവശതയാലുമാണ്. 77 വയസുകാരി സോണിയ ഗാന്ധി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ പൊതുതിരഞ്ഞെടുപ്പില്‍ ഇത് തന്റെ അവസാന പോരാട്ടമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 2019ലെ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് വീണ്ടും 3 കൊല്ലം കൂടി പാര്‍ട്ടി തലപ്പത്ത് ഇരിക്കേണ്ടി വന്നു സോണിയക്ക്. പിന്നീട് എല്ലാത്തില്‍ നിന്നും ആരോഗ്യപരമായ കാരണങ്ങളാല്‍ ഒന്നു വിട്ടുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്നാല്‍ സോണിയയ്ക്കപ്പുറം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുക ആ പാര്‍ട്ടിയുടെ രീതിയാല്‍ സാധ്യമായിരുന്നില്ല.

ഇപ്പോള്‍ റായ്ബറേലിയില്‍ നിന്ന് സോണിയ ഗാന്ധി മാറുന്നുവെന്ന് പറയുമ്പോള്‍ 2004 മുതല്‍ ഇങ്ങോട്ട് സോണിയ എന്നല്ലാതെ മറ്റൊരു പേര് വിജയിയായി കേള്‍ക്കാത്ത സീറ്റിനാണ് ഇളക്കം തട്ടുന്നത്. 1999ല്‍ പാര്‍ലമെന്റിലേക്കുള്ള തന്റെ കന്നിയങ്കത്തില്‍ അമേഠിയും കര്‍ണാടകയിലെ ബെല്ലാരിയുമായിരുന്നു സോണിയ മല്‍സരിച്ച സീറ്റുകള്‍. ബെല്ലാരിയിലേക്ക് മദാമ്മയെന്ന് വിളിച്ച് പിന്നാലെ പോയി മല്‍സരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിനെ തോല്‍പ്പിച്ചു കൊണ്ടായിരുന്നു സോണിയയുടെ പാര്‍ലമെന്ററി രാഷ്ട്രീയം തുടങ്ങിയത്. രണ്ടിടത്തും ജയിച്ച സോണിയ അമേഠിയ്‌ക്കൊപ്പം നിന്നു. പിന്നീടങ്ങോട്ട് അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ റായ്ബറേലിയായിരുന്നു സോണിയയുടെ തട്ടകം. അവിടെ നിന്നും ഇനിയൊരു തിരഞ്ഞെടുപ്പിലേക്കില്ല എന്ന് സോണിയ പറയുമ്പോള്‍ രാജ്യസഭയിലേക്കുള്ള സീറ്റുകളുമായി സംസ്ഥാനങ്ങള്‍ കാത്തുനില്‍ക്കുകയാണ്.

ഹിമാചല്‍ പ്രദേശ് മുതല്‍ ഇങ്ങ് തെലങ്കാന വരെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ രാജ്യസഭാ സീറ്റിനായി കാത്തിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ച കൊണ്ടു പിടിക്കുമ്പോള്‍ രാജസ്ഥാനില്‍ നിന്നാവും സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എത്തുകയെന്നും പറയപ്പെടുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകവും സോണിയയോട് മധ്യപ്രദേശിലെ സീറ്റില്‍ രാജ്യസഭയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 27-നാണ് 15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരം നടക്കുക. കോണ്‍ഗ്രസില്‍നിന്ന് മനു അഭിഷേക് സിങ്‌വി, അജയ് മാക്കന്‍ എന്നിവര്‍ക്ക് സീറ്റു കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

സോണിയയുടെ പിന്മാറ്റം പ്രിയങ്ക ഗാന്ധിക്ക് സുരക്ഷിത സീറ്റ് ഒരുക്കാനാണെന്നും പറയുന്നവരുണ്ട്. പാര്‍ട്ടി സ്റ്റാര്‍ ക്യാമ്പെയ്‌നര്‍ റോളില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് 2019ലാണ് പ്രിയങ്ക ഗാന്ധി കടന്നുവന്നതും കോണ്‍ഗ്രസില്‍ ചുമതലകളേറ്റെടുത്തതും. 2019ല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ മോദിക്ക് എതിരാളിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും പ്രിയങ്ക അവസാനം മല്‍സരിച്ചില്ല. യുപി തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നയിച്ചെങ്കിലും പ്രിയങ്കയ്ക്ക് ഒരു താരോദയത്തിന് അവസരം ലഭിച്ചില്ല. കോണ്‍ഗ്രസിനെ 1952 മുതല്‍ ഇങ്ങോട്ട് തുണയ്ക്കുന്ന റായ്ബറേലിയില്‍ ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് കാലിടറിയത്. ജനതാ പാര്‍ട്ടിയും ബിജെപിയും 3 വട്ടം മാത്രമാണ് ഇവിടെ വിജയം കണ്ടത്. അമേഠി കൈവിട്ടു കഴിഞ്ഞ കുറി പോയെങ്കിലും ഉറച്ചു നിന്ന റായ്ബറേലി പ്രിയങ്കയ്ക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രിയങ്കയുടെ പേര് റായ്ബറേലിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.