സുധീരന്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നില്‍

ഒരിടവേളക്ക് ശേഷം നിത്യ ഹരിത ആദര്‍ശധീരന്‍ വി എം സുധീരന്‍ സ്വയം പൊട്ടിത്തെറിക്കുകയാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സുധീരന്‍ ആദ്യത്തെ വെടിപൊട്ടിച്ചത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും, കെ പി സിസി യും ഇക്കാര്യത്തില്‍ തിരുമാനമെടുക്കാന്‍ മടിക്കുകയാണെന്ന് മനസിലാക്കിയാണ് സുധീരന്‍ ഈ ആവശ്യവുമായി കളത്തിലിറങ്ങിയത്്.അതോടെ ഹൈക്കമാന്‍ഡും കെ പി സി സിയും ഒരു പോലെ വെട്ടിലായി. ഇതിന് പിന്നാലെയായിരുന്നു കെ സുധാകരനും വി ഡി സതീശനും എതിരെയുള്ള വിമര്‍ശനം. കളം അറിഞ്ഞു കളിക്കുന്നതില്‍ സുധീരന്‍ പണ്ടെ വിദഗ്ദനാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഒരു തവണ കൂടി അധികാരത്തിലെത്തിയേക്കുമെന്നുള്ള സൂചന ശക്തമായപ്പോഴാണ് പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കില്ലന്ന് പറഞ്ഞു അന്നത്തെ കെ പി സിസി അധ്യക്ഷനായ സുധീരന്‍ രംഗത്ത് വന്നത്. പിന്നെ ബാര്‍ ഉടമകളും യു ഡി എഫ് സര്‍ക്കാരുമായുള്ള യുദ്ധം തുടങ്ങി. ബാറുടമ നേതാവ് ബിജു രമേശ് കെ എം മാണി തങ്ങളില്‍ നിന്നും പണം വാങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നു. അതോടെ എല്ലാം ചക്ക കുഴയും പോലെ കുഴഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ തുടര്‍ ഭരണ പ്രതീക്ഷ തകര്‍ന്ന് തരിപ്പണമായി.

ഇത്തവണയും അവസരം നോക്കിയിരുന്നാണ് സുധീരന്‍ കയറിയടിച്ചത്.രാമക്ഷേത്ര ഉദ്ഘാടനത്തിന് സോണിയാഗാന്ധിക്കും മല്ലികാര്‍ജ്ജുര്‍ ഖാര്‍ഗെക്കും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കും ക്ഷണം കിട്ടിയിരുന്നു. ചടങ്ങിന് പോകണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നുതന്നെയുണ്ടായി. അപ്പോഴാണ് ഒരു കാരണവശാലും ചടങ്ങില്‍ പങ്കെടുക്കരുതെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു കൊണ്ട് സുധീരന്‍ രംഗത്ത് വരുന്നത്. ഇതിനെതിരെ കെ പി സി സി യിലെ ഒരു വിഭാഗം രംഗത്ത് വന്നതോടെ സുധീരനെയും എതിരാളികളെയും നിശബ്ദരാക്കാന്‍ ഹൈക്കമാന്‍ഡിന് ഇടപെടേണ്ടി വന്നു

കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കടുത്ത വിമര്‍ശനമാണ് വി എം സുധീരന്‍ പുറപ്പെടുവിച്ചത്. സുധാകരനും സതീശനും ഏക പക്ഷീയമായി കാര്യങ്ങള്‍ തിരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്നാണ് വി എം സുധീരന്‍ പറയുന്നത്്. വി എം സുധീരന്‍ പാര്‍ട്ടി വിട്ടുവെന്ന തരത്തില്‍ കെ സുധാകരന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് സൂധീരന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണം. ആരോ സുധീരനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോ’ എന്ന് സൂധാകരന്‍ പറഞ്ഞു കളഞ്ഞത്രെ. സതീശനാണെങ്കില്‍ തന്നെ മൈന്‍ഡ് ചെയ്യുന്നേയില്ല. അപ്പോള്‍ പരസ്യമായി പൊട്ടിത്തെറിക്കാതെ വേറെ നിവൃത്തിയില്ലന്നാണ് സുധീരന്റെ പക്ഷം.

സൂധിരന്റെ പരസ്യമായ പൊട്ടിത്തെറികള്‍ക്കെതിരെ ഹൈക്കമാന്‍ഡ് വാളെടുത്തുവെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. ഇദ്ദേഹത്തോട് പരസ്യ പ്രതികരണത്തിന്റെ പേരില്‍ വിശദീകരണം ആവശ്യപ്പെടുമെന്ന സൂചനയുണ്ട്. ഏന്താണെന്ന് ഇപ്പോള്‍ സുധീരന്റെ ഈ പൊട്ടിത്തെറിക്ക് പിന്നില്‍. മറ്റൊന്നുമല്ല താന്‍ അപ്രസക്തനാകുന്നുവെന്ന തോന്നല്‍. പണ്ട് കെ കരുണാകരനുള്ള കാലത്ത് കരുണാകരനെ പാരവയ്കുക എന്ന മിനിമം പരിപാടി മാത്രമേ ഈ ആദര്‍ശ ധീരനുണ്ടായിരുന്നുള്ളു. കരുണാകരനെ നിരന്തരം തെറി പറഞ്ഞുണ്ടാക്കിയ ഇമേജുമാത്രമെ സുധീരനും ആന്റെണിക്കുമൊക്കെ എക്കാലവും കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നുള്ളു.

കേരളാ രാഷ്ട്രീയത്തില്‍ താന്‍ അപ്രസക്തനാകുന്ന എന്ന തോന്നല്‍ ശക്തിപ്രാപിക്കുമ്പോഴൊക്കെ സുധീരന്‍ ഇങ്ങനെ ചുമ്മാ കിടന്ന് തിളക്കും. ആര്‍ക്കെങ്കിലുമൊക്കെ തലവേദനയുണ്ടാക്കിയാല്‍ കുറച്ച് ദിവസം ചാനലിനും പത്രങ്ങളും നിറഞ്ഞു നില്‍ക്കുമല്ലോ, അങ്ങിനെ നിറഞ്ഞ് നില്‍ക്കാനുളള ഗിമ്മിക്കൊക്കെ കഴിഞ്ഞ 50 വര്‍ഷമായി ഈ ധീര വീര സുധീരന്റെ കയ്യിലുണ്ട്. പക്ഷെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. തന്റെ നേതാവായ എ കെ ആന്റെണി മൂലക്കായി കഴിഞ്ഞുവെന്ന് സുധീരന് മനസിലായി. ഇനി ആരും തന്നെ പിറകില്‍ നിന്നും തള്ളിവിടാനില്ല. ആരും തനിക്കായി അധികാര സ്ഥാനങ്ങള്‍ വച്ചു നീട്ടാനും ഇല്ല. ആന്റെണിക്ക് പിറകേ താനും വിസ്മൃതിയിലേക്ക് പോവുകയാണെന്ന് സൂധീരനറിയാം. അത് മനസിലാകുമ്പോഴുള്ള വെപ്രാളമാണ് പൊട്ടിത്തെറിയുടെ രൂപത്തില്‍ പുറത്തേക്ക് വരുന്നത്.