സെബാസ്റ്റ്യൻ പോൾ
വയനാട്ടില്‍ കുരങ്ങുപനി എന്നത് പത്രത്തില്‍ കണ്ട തലക്കെട്ടാണ്. ഇന്നത്തെ രാഷ്ട്രീയാവസ്ഥയില്‍ കാര്‍ട്ടൂണിനു ചേര്‍ന്ന തലക്കെട്ടാണിത്. പനി പിടിച്ച കുരങ്ങിനെപ്പോലെയായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എന്ന ഇല്ലാവാര്‍ത്തയെ സ്വാഗതം ചെയ്തു കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. രാഹുല്‍ എത്തിയാല്‍ ഇരുപതില്‍ ഇരുപതും യു ഡി എഫിന് എന്ന പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തി. രാഹുല്‍ ഇല്ലെങ്കില്‍ അതിലെത്ര കുറയും എന്നുകൂടി പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താക്കള്‍ മര്യാദ വിട്ട് എതിര്‍ഭാഗത്തുള്ളവരോട് “പരമപുച്ഛം” ആവര്‍ത്തിച്ച് പ്രകടിപ്പിക്കുന്നതും കേട്ടു.
ജനപ്രാതിനിധ്യ നിയമം അനുവദിക്കുന്നതെന്തും രാഹുല്‍ ഗാന്ധിക്ക് ചെയ്യാം. പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുടെ ലക്ഷണമെന്ന നിലയില്‍ അദ്ദേഹത്തിന് തെക്കും വടക്കും മത്സരിക്കാം. പക്ഷേ, അദ്ദേഹം ഏറ്റുമുട്ടേണ്ടത് ബിജെപിയുമായാണ്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനിറങ്ങുന്ന രാജീവ് ആരെയാണ് മുഖ്യശത്രുവായി കാണുന്നത്? മതനിരപേക്ഷ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ എന്തെങ്കിലും പങ്ക് വഹിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അവസരം കിട്ടുമെങ്കില്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളാണ് ഇടതുപക്ഷത്തുള്ളത്. ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കാന്‍ ശ്രമിക്കുന്നത്.
Read more
മൂന്നാം സീറ്റെന്ന നിലയില്‍ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ട സീറ്റാണ് വയനാട്. മാവോയിസ്റ്റ് ഭീഷണി ഭയന്ന് വയനാട് സന്ദര്‍ശനം ഉപേക്ഷിച്ച രാഹുല്‍ ഗാന്ധി വയനാട്ടില്‍ മുസ്‌ലിം ലീഗിന്റെ കാരുണ്യത്തിലായിരിക്കും മത്സരിക്കേണ്ടി വരിക. ഈ സാഹചര്യത്തെ ഉത്തരേന്ത്യയില്‍ ബിജെപി ഏതു രീതിയിലായിരിക്കും പ്രയോജനപ്പെടുത്തുകയെന്ന് ഊഹിക്കാവുന്നതേയുള്ളു. തെന്നിന്ത്യയില്‍ രാഹുലിന് ഒരു മണ്ഡലം വേണമെങ്കില്‍ അത് ബി ജെ പിയെ പരാജയപ്പെടുത്താന്‍ പറ്റിയ മണ്ഡലമായിരിക്കണം. രാഹുല്‍ ഗാന്ധി തോല്‍പിക്കേണ്ടത് ഇടതുപക്ഷത്തെയല്ല, സംഘപരിവാറിനെയാണ്. അതിനുള്ള വീര്യമാണ് പ്രധാനമന്ത്രിയാകാന്‍ പരിശ്രമിക്കുന്ന രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കേണ്ടത്.
രാഹുലിന്റെ വയനാടന്‍ പ്രവേശം നല്‍കുന്ന രാഷ്ട്രീയസന്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. ചോദ്യത്തിന്റെ അര്‍ത്ഥം കോണ്‍ഗ്രസ് ഹൈക്കമാണ്ടിനു മനസ്സിലായി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് എല്‍ ഡി എഫ് രാഹുല്‍ ഗാന്ധിയുടെ വിജയം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന കെപിസിസി പ്രസിഡന്റ് കഥയറിയുന്നില്ല; ആട്ടവും കാണുന്നില്ല.