കന്നഡ അങ്കത്തിൽ തകർന്നടിഞ്ഞ് ബി.ജെ.പി; മോദി തരംഗം ഏറ്റില്ല, നഷ്ടമായത് ദക്ഷിണേന്ത്യയിലെ കോട്ട

മൈസൂർ കർണാടകയായി മാറിയതിന് ശേഷമുള്ള 50-ാം വർഷത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത് . അധികാരം ഉറപ്പിച്ച് നിർത്താൻ ബിജെപിയും, തിരിച്ചുവരവിനൊരുങ്ങി കോൺഗ്രസും , ഭരണം തീരുമാനിക്കാൻ, രാഷ്ട്രീയത്തിലെ കറുത്ത കുതിരയാകാൻ ജെഡിഎസും ഒപ്പത്തിനൊപ്പം മത്സരിച്ച തിരഞ്ഞെടുപ്പിനാണ് ഇത്തവണ കർണാടക സാക്ഷ്യം വഹിച്ചത്. മോദി പ്രഭാവത്തിൽ മയങ്ങി അധികാരമെന്ന പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പു ഫലം. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 135 സീറ്റുകൾ നേടി കോൺഗ്രസ് തിളക്കമാർന്ന വിജയം നേടിയപ്പോൾ ബിജെപി 66 സീറ്റിലേക്ക് തകർന്നടിയുകയായിരുന്നു. ജെഡിഎസിനാകട്ടെ ആകെ 19 സീറ്റുകളാണ് ലഭിച്ചത്.

അടുത്ത് നടന്ന ഗുജറാത്ത്, മണിപ്പുർ, ഗോവ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച മേൽക്കൈയാണ് ബിജെപിക്ക് കർണാടകയിലും ആത്മവിശ്വാസം നൽകിയത്. എന്നാൽ പ്രചാരണത്തിൽ ബിജെപിയോട് കൊമ്പുകോർക്കാൻ കോൺഗ്രസിനും ജെഡിഎസിനും കഴിഞ്ഞിട്ടുണ്ടെന്നത് അൽപം ആശങ്ക ഉയർത്തിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി മറ്റെല്ലാം മാറ്റി വെച്ചു വര്‍ഗീയതയെ മാത്രം പ്രചാരണായുധമാക്കി മാറ്റി തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്.

പതിനൊന്നു ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ സമുദായ വോട്ടുകളെ ഏകീകരിക്കുക എന്ന തന്ത്രം ആണ് ബിജെപി കർണാടകയിലും സ്വീകരിച്ചത്. മുസ്‌ലിം വിരുദ്ധത മാത്രമായിരുന്നു ഇത്തവണ സംസ്ഥാനത്ത് ബി ജെ പിയുടെ പ്രചാരണായുധം എന്ന് പറഞ്ഞാലും തെറ്റില്ല. കര്‍ണാടക നഷ്ടപ്പെടുക എന്നാല്‍ ബി ജെപിക്ക് ദക്ഷിണേന്ത്യയിലെ അവരുടെ ഏക കോട്ട നഷ്ടപ്പെടുക എന്നതാണ്. അതു കൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരയുംതലയും മുറുക്കി ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ രംഗത്തിറങ്ങി. യദ്യൂരപ്പക്ക് ശേഷം ആര്‍ എസ് എസ് കര്‍ണാടക ബി ജെ പിയില്‍ പിടിമുറക്കിയിരുന്നു. ഇതോടെ വീണ്ടും തീവ്രഹിന്ദുത്വയിലേക്ക് നീങ്ങാന്‍ കര്‍ണാടക ബി ജെ പി തിരുമാനിച്ചു. മുസ്‌ളീം വിരുദ്ധത എന്ന ആയുധം ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാൻ ബിജെപി നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. ആ അജണ്ടയാണ് ഉടുപ്പിയിലെ ഹിജാബ് നിരോധന വിഷയത്തിൽ നടപ്പാക്കപ്പെട്ടത്.

ഫ്രാന്‍സിന് ശേഷം ലോകത്ത് ആദ്യമായി ഹിജാബ് വിവാദം ഉണ്ടാകുന്നത് മംഗലാപുരത്താണ്. ഈ വിവാദത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ കൊലപാതകങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനമടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. ഈ വിഷയങ്ങളെ ഒരു നേട്ടമെന്നോണം ഉയർത്തിപ്പിടിക്കാൻ , കൂടുതൽ വർഗീയത ജനങ്ങളിലേക്ക് കുത്തിവെയ്ക്കാൻ ബിജെപി ശ്രമിച്ചു. പോപ്പുലർ ഫ്രണ്ടിനെയും ബജ്റംഗ് ദളിനെയും നിരോധിക്കുമെന്ന കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനത്തോടെ കാര്യങ്ങൾ അൽപം വഴിമാറിയിരുന്നു. അത് ബിജെപി മറ്റൊരു ആയുധമാക്കുകയും ചെയ്തു. ഹനുമാൻ പിന്തുണച്ച് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിച്ചപ്പോൾ കർണാടകയിലെ തെരുവുകളിൽ ജയ്ഹനുമാൻ, ജയ് ബജ്റംഗബലി വിളികൾ മുഴക്കി ബിജെപി അണികൾ കോൺഗ്രസിനെ നേരിട്ടു.

അതിനിടയിൽ വന്ന ലിംഗായത്തുകളുടെ കോൺഗ്രസ് ചായ് വ്  ആണ് ബിജെപിയെ വീണ്ടും വിയർപ്പിച്ചത്. ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക നേതാക്കളെ മാറ്റി മോദിയും അമിത് ഷായും ബിജെപി പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു എന്നുവേണം പറയാൻ. എക്സിറ്റ് പോൽ ഫലങ്ങൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചപ്പോൾ അതിനെ തള്ളി മുഖ്യമന്ത്രി ബസവരാജ് ബൊമ്മ രംഗത്തെത്തിയിരുന്നു. വീണ്ടും അധികാരത്തിലെത്തുവാനുള്ള സീറ്റുകൾ ബിജെപിക്ക് കിട്ടുമെന്ന് ബൊമ്മ പറഞ്ഞു.

മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ. അതിൽ കർണാടകയിലെ വോട്ടർമാർ ആകൃഷ്ടരായില്ല. ഏതായാലും ഭരണം കൈവിട്ട ബിജെപിയുടെ സ്ഥിതി പ്രതീക്ഷ നൽകുന്നത് കർണാടകയുടെ കാര്യത്തിൽ മാത്രമല്ല. ഇതുവരെ ബിജെപിയെ പ്രതിരോധിച്ച് നിന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടിയാണ്. അതിനും പുറമെ മറ്റു സംസ്ഥാനങ്ങളിൽ ഇനി വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടാൻ കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസം പകരുകയാണ് കർണാടകയിലെ ബിജെപിയുടെ പരാജയം. ഒപ്പം വർഗീയരാഷ്ട്രീയത്തോടുള്ള ജനാധിപത്യബോധമുള്ള ജനങ്ങളുടെ മറുപടി കൂടിയാണ് കർണാടകയിലെ തിര‍ഞ്ഞെടുപ്പു ഫലം