കൃഷിക്ക് കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ ഇടക്കാല ബജറ്റ് 2024

ഡോ.ജോസ് ജോസഫ്

മോദി സർക്കാർ മൂന്നാം വട്ടവും തിരിച്ചു വരുമെന്ന ആത്മവിശ്വാസത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ  കർഷകർക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളില്ല. ജൂലൈയിൽ സമ്പൂർണ്ണ ബജറ്റിലേക്ക് മാറ്റി വെച്ചിരിക്കുന്നതിനാലാവാം ഇടക്കാല ബജറ്റ് ഭക്ഷ്യ സംസ്ക്കരണം, ക്ഷീര വികസനം, ഫിഷറീസ് തുടങ്ങിയ മേഖലകളിലെ ഏതാനും പദ്ധതികളുടെ പ്രഖ്യാപനത്തിൽ ഒതുങ്ങി. ഭൂ ഉടമകളായ ചെറുകിട – നാമമാത്ര കർഷകർക്ക് 2000 രൂപ വീതം മൂന്നു തവണയായി ആണ്ടിൽ 6.000 രൂപ നൽകുന്ന പി എം കിസാൻ സമ്മാൻ നിധിയിലെ തുക വർധിപ്പിച്ചേക്കുമെന്ന കർഷകരുടെ പ്രതീക്ഷയും സഫലമായില്ല.

കഴിഞ്ഞ 10 വർഷങളിലെ മോദി സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഇടക്കാല ബജറ്റ് വരാൻ പോകുന്ന സർക്കാരിൻ്റെ ഒരു പ്രകടന പത്രിക പോലെയാണ് ധനമന്ത്രി അവതരിപ്പിച്ചത്.ദരിദ്രർ, വനിതകൾ, യുവജനങ്ങൾ, കർഷകർ എന്നീ നാലു വിഭാഗങ്ങൾക്കാണ് കേന്ദ്ര സർക്കാരിൻ്റെ മുൻഗണന.25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്നു മോചിപ്പിച്ചു.80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി.കാർഷിക വിളകളുടെ കുറഞ്ഞ താങ്ങുവില (എം എസ് പി ) ഇടക്കിടെ വർധിപ്പിച്ചതു കൊണ്ട് ഗ്രാമീണ മേഖലയിലെ കർഷകരുടെ വരുമാനം കൂടി.പി എം കിസാൻ സമ്മാൻ യോജനയിലൂടെ 11.8 കോടി കർഷകർക്ക് ആണ്ടു തോറും 6000 രൂപ വീതം വിതരണം ചെയ്തു. പി എം ഫസൽ ബീമാ യോജന എന്ന വിള ഇൻഷുറൻസ് പദ്ധതിയിലൂടെ നാലു കോടി കർഷകർക്ക് നഷ്ടപരിഹാരം നൽകി. മൂന്നു ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഇലക്ട്രോണിക് ദേശീയ കാർഷിക വിപണിയിലൂടെ (ഇ-നാം) നടക്കുന്നത്.1361 കാർഷിക ചന്തകളെ ഇലക്ട്രോണിക് ദേശീയ കാർഷിക വിപണിയുമായി ബന്ധിപ്പിച്ചു.1.8 കോടി കർഷകർക്കാണ് ഇതിൻ്റെ പ്രയോജനം.

കാർഷിക മേഖലയിൽ സന്തുലിതവും എല്ലാ വിഭാഗങ്ങളെയും മേഖലകളെയും ഉൾക്കൊള്ളുന്നതുമായ ഉയർന്ന വളർച്ചയും ഉല്പാദനക്ഷമതയും കൈവരിക്കുകയാണ് ല ലക്ഷ്യം. ഇതിനു വേണ്ടി കർഷകർക്ക് വരുമാന പരിരക്ഷ ഉറപ്പാക്കും. കർഷകർക്ക് അനുകൂലമായ നയസമീപനം സ്വീകരിക്കും. പുതിയ സാങ്കേതിക വിദ്യകൾ വ്യാപിപ്പിക്കാൻ അഗ്രി സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.
കാർഷിക മേഖലയിൽ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ മൂല്യവർധനവ് നടപ്പാക്കും. ഇതിനു വേണ്ടി പ്രഖ്യാപിച്ച പി എം കിസാൻ സമ്പദ യോജന ഇതിനകം 38 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു.10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പി എം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എൻ്റർപ്രൈസസ് യോജന 2.4 ലക്ഷം .സ്വയം സഹായ സംഘങ്ങളെ സഹായിച്ചു. ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ബ്രാൻഡിംഗ്, വിപണനം തുടങ്ങിയവയ്ക്ക് സ്വകാര്യ മേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തത്തോടെ സംയുക്ത പദ്ധതികൾ നടപ്പാക്കും.

കാർഷിക കാലാവസ്ഥാ മേഖലകളെ അടിസ്ഥാനമാക്കി നാനോ ഡിഎപി ( നാനോ ഡൈ അമോണിയം ഫോസ്ഫേറ്റ് ) ഉപയോഗം കൂടുതൽ വിളകളിലേക്ക് വ്യാപിപ്പിക്കും. നാനോ ഡിഎപി യുടെ ഉപയോഗത്തിന് കഴിഞ്ഞ വർഷം മാർച്ചിലാണ് കേന്ദ്ര ഗവണ്മെൻ്റ് അനുമതി നൽകിയത്.രാജ്യത്തെ ഏറ്റവും വലിയ രാസവള വില്പനക്കാരായ ഇന്ത്യൻ.ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡാണ് (ഇഫ്കോ) നാനോ ഡിഎപി യുടെ ഉല്പാദകർ.

എണ്ണക്കുരുക്കളിൽ സ്വയം പര്യാപ്തത നേടാൻ 2022 ൽ പ്രഖ്യാപിച്ച ‘ആത്മ നിർഭരത’ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും.ഇതിൻ്റെ ഭാഗമായി കടുക്, നിലക്കടല, എള്ള്, സോയാബീൻ’ സൂര്യകാന്തി എന്നീ വിളകളിൽ അത്യുല്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കും.ഈ വിളകളുടെ വിപണനം, സംഭരണം, മൂല്യവർധനവ്, ഇൻഷുറൻസ് തുടങ്ങിയവ ശക്തിപ്പെടുത്തും.

ക്ഷീരകർഷകരെ സഹായിക്കാനുള്ള സമഗ്രമായ പദ്ധതി ആവിഷ്ക്കരിക്കും. പശുക്കളുടെ ഉല്പാദനക്ഷമത വർധിപ്പിക്കും.രാഷ്ട്രീയ ഗോകുൽ മിഷൻ, നാഷണൽ ലൈവ്സ്റ്റോക്ക് മിഷൻ, ക്ഷീര വികസന-മൃഗ സംരക്ഷണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന ഫണ്ട് തുടങ്ങിയ പദ്ധതികളുടെ അടിത്തറയിലായിരിക്കും സമഗ്ര പദ്ധതി നടപ്പാക്കുക.

കേന്ദ്രത്തിൽ പ്രത്യേക ഫിഷറീസ് വകുപ്പ് രൂപീകരിച്ച നരേന്ദ്ര മോദി സർക്കാരിൻ്റെ നടപടി മത്സ്യ ഉല്പാദനത്തിൽ വൻ കുതിച്ചു കയറ്റത്തിനു വഴിതെളിച്ചു.2014 നു ശേഷം മത്സ്യോല്പന്ന കയറ്റുമതി ഇരട്ടിയായി.പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ശക്തിപ്പെടുത്തും. ശുദ്ധജല മത്സ്യകൃഷിയിൽ നിന്നുള്ള ഉല്പാദന ക്ഷമത ഹെക്ടറിന് മൂന്നു ടണ്ണിൽ നിന്നും അഞ്ചു ടണ്ണായി ഉയർത്തും.55 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കയറ്റുമതി ഇരട്ടിയായി വർധിപ്പിച്ച് ഒരു ലക്ഷം കോടി രൂപയിലെത്തിക്കും. ബ്ലൂ ഇക്കണോമി 2.0 നടപ്പാക്കുന്നതിൻ്റെ ഭാഗമായി തീരദേശങ്ങളിലെ മത്സ്യമേഖലയുടെ പാരിസ്ഥിതിക പുനരുജ്ജീവനത്തിനുള്ള പദ്ധതി നടപ്പാക്കും.രാജ്യത്ത് അഞ്ച് സംയോജിത അക്വാപാർക്കുകൾ സ്ഥാപിക്കും.
ഹരിത വളർച്ച ലക്ഷ്യമിട്ടു കൊണ്ട് ജൈവ നിർമ്മാണം, ബയോഫൗണ്ടറി എന്നിവ പ്രോത്സാഹിപ്പിക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു സുപ്രധാന പ്രഖ്യാപനം.ബയോ -പ്ലാസ്റ്റിക്, ബയോ ഔഷധങ്ങൾ എന്നിവയ്‌ക്കൊപ്പം ജൈവ കാർഷിക നിവേശക വസ്തുക്കളുടെ ഉല്പാദനത്തിലും പ്രോത്സാഹനം നൽകും.

ഈ സാമ്പത്തിക വർഷം (2023-24) കാർഷിക മേഖലയുടെ വളർച്ച 1.8 ശതമാനമായി ഇടിയുമെന്നാണ് ബജറ്റിനു മുന്നോടിയായി പുറത്തിറക്കിയ ഇടക്കാല സാമ്പത്തിക അവലോകന റിപ്പാർട്ട് നൽകുന്ന സൂചന. കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം നാലു ശതമാനമായിരുന്നു കാർഷിക മേഖലയുടെ വളർച്ചാ നിരക്ക്. കലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രാജ്യത്തിൻ്റെ പ്രമുഖ കൃഷി മേഖലകളിലുണ്ടായ മഴക്കുറവും ജലദൌർലഭ്യവും വിളകളുടെ ഉല്പാദനത്തെ ബാധിച്ചു.തിരഞ്ഞെടുപ്പു വർഷത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ എടുത്ത ചില നടപടികളും കാർഷിക മേഖലയെ തളർത്തി. കുറഞ്ഞ താങ്ങുവിലയിൽ നാമമാത്രമായ വർധനവു മാത്രം വരുത്തിയതും ചില കാർഷികോല്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചതും കാരണം കർഷകർക്ക് ന്യായമായ വില ലഭിച്ചില്ല. ഈ വർഷം എൽ നിനോ കാലാവസ്ഥാ പ്രതിഭാസം കൂടുതൽ ശക്തിപ്പെടുമെന്നതിനാൽ കാർഷിക മേഖല വളർച്ച വീണ്ടെടുക്കാനുള്ള സാധ്യത കുറവാണ്.ഇത് മുന്നിൽ കണ്ട് കാർഷിക മേഖലയെ വളർച്ചയുടെ പാതയിൽ തിരികെ എത്തിക്കാനുള്ള കാര്യമായ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ധനമന്ത്രി ഇടക്കാല ബജറ്റിൽ നടത്തിയിട്ടില്ല.