റേപ് ചെയ്തും കൊന്നും തിന്നും രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊല കേസിലെ ഒടുവിലെ ഉത്തരവ്

രാജ്യം നടുക്കത്തോടെയാവും സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു തീര്‍പ്പ് കേട്ടുണ്ടാവുക. നിതാരി കൂട്ടക്കൊല കേസിലെ ഒരു പ്രതിക്ക് പിന്നാലെ അടുത്ത പ്രതിയേയും കുറ്റവിമുക്തനാക്കിയെന്ന വാര്‍ത്ത. 13 കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഒരാളാണ് ഒടുവില്‍ എല്ലാ കേസുകളിലും കുറ്റവിമുക്തനാക്കി പുറത്തേക്ക് ഇറങ്ങുന്നത്. അവസാന കേസിലും സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി പുറത്തേയ്ക്ക് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ അഴുക്കുചാലില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് അറുത്ത് മുറിക്കപ്പെട്ട് അഴുകി അസ്ഥികൂടമായി കിടന്ന കുട്ടികളുടേയും യുവതിയുടേയും അരുംകൊലയാണ് ഒന്നുമല്ലാതായി മാറിയിരിക്കുന്നത്. 19 കൊല്ലത്തിനൊടുവില്‍ ഈ തെളിവൊന്നും പോരെന്ന് പറഞ്ഞു അവസാന പ്രതിയേയും രാജ്യം ഭയന്നു വിറച്ചു കണ്ടുനിന്ന കേസില്‍ പുറത്തുവിടുമ്പോള്‍ ആ കുഞ്ഞുങ്ങളും പെണ്‍കുട്ടികളും എങ്ങനെ പിന്നെ ഇല്ലാതായി എന്ന ചോദ്യം ഈ വാര്‍ത്ത കേള്‍ക്കുന്ന ആരും ചോദിച്ചു പോകും. അത്രമേല്‍ ഞെട്ടിക്കുന്നുണ്ട് 19 പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഒരു വീടിന്റെ പരിസരത്ത് നിന്ന് കിട്ടിയ കേസില്‍ ആ വീട്ടിലുണ്ടായിരുന്ന കൊലക്കുറ്റം ചുമത്തപ്പെട്ട് വധശിക്ഷ വരെ കിട്ടിയവരുടെ വിടുതല്‍.

Read more

നിതാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി പുറത്തേക്ക് എത്തുന്നത് അവസാന കേസിലും കോലിയെ സുപ്രീം കോടതി വെറുതെ വിട്ടതോടെയാണ്. 13 കൊലക്കേസുകള്‍ ചുമത്തപ്പെട്ടയാളാണ് അതിലൊന്നില്‍ വധശിക്ഷയ്ക്ക് വരെ വിധിക്കപ്പെട്ടയാളാണ് എല്ലാ കേസുകളിലും കുറ്റവിമുക്തനായി സ്വതന്ത്രനായി പുറത്തേക്ക് വരുന്നത്. നേരത്തെ തന്നെ 12 കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്ന സുരേന്ദ്ര കോലിയെ അവശേഷിച്ച കേസില്‍ കൂടി സുപ്രീം കോടതി അയാളുടെ ക്യൂറേറ്റീവ് പെറ്റീഷന്‍ അനുവദിച്ചു പുറത്തുവിടുകയാണ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. 2023ല്‍ തന്നെ നിതാരി കൊലക്കേസിലെ മറ്റൊരു പ്രതിയായിരുന്ന മൊഹീന്ദര്‍ സിങ് പാന്ഥര്‍ കുറ്റവിമുക്തനാക്കപ്പെട്ട് പുറംലോകത്തേക്ക് എത്തിയിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തില്‍ രാജ്യം നടുങ്ങിയ ഭീകര കുറ്റകൃത്യത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മോചനം.