വോട്ടര്‍ പട്ടിക ശുദ്ധീകരണ സംവിധാനം നിശബ്ദമായി അപ്രത്യക്ഷമായതെങ്ങനെ?

രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ട് കൊള്ളയില്‍ ശക്തമായ തെളിവുകളുമായി രംഗത്ത് വന്നതിന് ശേഷം ചില കാര്യങ്ങള്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നുണ്ട്. അതിലൊന്ന് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുടെ കാര്യത്തിലാണ്, അതായത് ആവര്‍ത്തിച്ച് വോട്ട് ചെയ്യുന്നവരും വോട്ടര്‍ പട്ടികയില്‍ ആവര്‍ത്തിച്ച് കടന്നു കൂടുന്നവരും. രാഹുല്‍ ഗാന്ധി ഇന്നലെ ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് 22 വോട്ടര്‍മാര്‍ 10 ബൂത്തുകളില്‍ വോട്ട് ചെയ്ത കാര്യം അത്ര ലാഘവത്തില്‍ വിടാവുന്നതല്ല. ഇത് ചര്‍ച്ചയാകുമ്പോള്‍ ജനശ്രദ്ധയിലേക്ക് എത്തുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച ഒരു സോഫ്റ്റ് വെയ്‌റാണ്. വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍. അതായത് ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍.

Read more

ഈ ഡീ-ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ 3 വര്‍ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്നില്ല എന്ന കാര്യമാണ് ഏറ്റവും പ്രധാനവും സംശയത്തോടെ നോക്കേണ്ടതും. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് അഥവാ സിഡിഎസി വികസിപ്പിച്ച ഈ സോഫ്റ്റ്വെയര്‍ 2022 ലെ സ്പെഷ്യല്‍ സമ്മറി റിവിഷന്‍ സമയത്താണ് അവസാനമായി ഉപയോഗിച്ചത്. പിന്നീട് മൂന്ന് വര്‍ഷക്കാലത്തേക്ക് ഇത് ഉപയോഗിച്ചിട്ടില്ല. അതായത് സാങ്കേതികമായി ഒരിക്കല്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വോട്ടര്‍ പട്ടിക ശുദ്ധീകരണ സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക നവീകരണ പ്രക്രിയയില്‍ നിന്ന് നിശബ്ദമായി അപ്രത്യക്ഷമായി.