സൊഹ്‌റാബുദ്ദീൻ കൊലപാതക കേസിൽ അന്ന് അമിത് ഷാ, ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ ഇന്ന് ചിദംബരം; ഷായുടേത് പകവീട്ടലോ?

അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചതോടെ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഐ‌എൻ‌എക്സ് മീഡിയ കേസിൽ അറസ്റ്റിനെ അഭിമുഖീകരിക്കുകയാണ്. രണ്ട് മണിക്കൂറിനുള്ളിൽ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് സി.ബി.ഐ ചിദംബരത്തിന്റെ വീട് സന്ദർശിച്ച് നോട്ടീസ് നൽകിയത്. തുടർന്ന് ഒളിവിൽ പോയ ചിദംബരത്തിനെതിരെ അന്വേഷണ ഏജൻസി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചിദംബരത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇപ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്.

യു.പി‌.എ സർക്കാരിൽ ധനമന്ത്രിയായിയിരിക്കെ ടെലിവിഷൻ കമ്പനിയായ ഐ‌എൻ‌എക്സ് മീഡിയയ്ക്ക് വൻതോതിൽ വിദേശ ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയെന്നും, ഇതിന് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കൈക്കൂലി ലഭിച്ചു എന്നുമാണ് ചിദംബരത്തിനെതിരെ ഉള്ള ആരോപണം.

എന്നാൽ ഈ സംഭവങ്ങൾക്ക് പിന്നിൽ ഒരു വലിയ രാഷ്ട്രീയ “ട്വിസ്റ്റ്” ഉണ്ട്. 2010 കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിൽ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കേസിൽ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ അറസ്റ്റിൽ ആയിട്ടുണ്ട് എന്നതാണ് അത്.

2005- ൽ പെറ്റി കേസിൽ കുറ്റവാളിയായ സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക്, അദ്ദേഹത്തിന്റെ ഭാര്യ, അവരുടെ സുഹൃത്ത് (ഷെയ്ഖിന്റെ കൊലപാതകത്തിന് സാക്ഷി) എന്നിവരെ കൊലപ്പെടുത്താൻ ഗുജറാത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന അമിത് ഷാ ഉത്തരവിട്ടതായി സി.ബി.ഐ ആരോപിച്ചിരുന്നു. എന്നാൽ സംഭവത്തിൽ അമിത് ഷാ യുടെ പങ്കാളിത്തത്തിന് തെളിവില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

ചിദംബരത്തിന്റെ കേസ് അന്വേഷിക്കുന്ന ഏജൻസികളിൽ ഒന്നായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇപ്പോഴത്തെ ഡയറക്ടർ എസ്.കെ മിശ്ര, ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ചിദംബരവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മിശ്രയെ അന്ന് മറ്റൊരു കേഡറിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

അറസ്റ്റിലായാൽ, അന്വേഷണ ഏജൻസിയുടെ വലയിൽ കുടുങ്ങുന്ന ആദ്യത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരിക്കും ചിദംബരം. മറ്റ് അഴിമതി കേസുകളിൽ പ്രതികളായ നേതാക്കളാരും – 2 ജി അഴിമതി, ടെലികോം അഴിമതി എന്നിവയടക്കം- ഇതുവരെ കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല. അതേസമയം 2014- ലെ ദേശീയ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വൻവിജയത്തിന് ഈ അഴിമതി കേസുകൾ ഒരു കാരണമായി ഭവിച്ചു.

2 ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഡി.എം.കെയുടെ മുൻ ടെലികോം മന്ത്രി എ. രാജയും പ്രധാന നേതാവ് കനിമൊഴിയും ഉൾപ്പെടെ എല്ലാ പ്രതികളെയും ഡൽഹി ഹൈക്കോടതി 2017 ഡിസംബറിൽ കുറ്റവിമുക്തരാക്കിയിരുന്നു.

നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി എന്നീ കേസുകളിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ബാങ്ക് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

3,500 കോടിയുടെ എയർസെൽ-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ടും ചിദംബരത്തിനെതിരെ ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട് കൈക്കൂലിക്ക് പകരമായി 2006- ൽ കമ്പനിക്ക് 800 മില്യൺ ഡോളർ വിദേശ നിക്ഷേപം അനുവദിച്ചു എന്നതാണ് ആരോപണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത് എന്നിരിക്കെ നിയമവിരുദ്ധമായി ചിദംബരത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ധനമന്ത്രാലയത്തിൽ നിന്നാണ് അനുമതി ലഭിച്ചത് എന്നാണ് സി.ബി.ഐ പറയുന്നത്.

കടപ്പാട്: എൻ.ഡി.ടി.വി