മാധ്യമപ്രവർത്തകന്റെ പരാതി; പ്രിയങ്ക ഗാന്ധിയുടെ സഹായിയും മുൻ ജെ.എൻ.യു യൂണിയൻ അദ്ധ്യക്ഷനുമായ സന്ദീപ് സിംഗിനെതിരെ കേസ്

കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന മാധ്യമ പ്രവർത്തകന്റെ പരാതിയിൽ പ്രിയങ്ക ഗാന്ധിയുടെ പെഴ്സണൽ സെക്രട്ടറിയും മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷനുമായിരുന്ന സന്ദീപ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. നിതീഷ് കുമാർ എന്ന മാധ്യമപ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ പത്ത് ആദിവാസികൾ കൊല്ലപ്പെട്ട ഉമ്പ ഗ്രാമം ചൊവ്വാഴ്ച  പ്രിയങ്ക ഗാന്ധി സന്ദർശിക്കുന്നതിനിടെ ഗാന്ധിയുടെ പെഴ്‌സണൽ സെക്രട്ടറി സന്ദീപ് സിംഗ് തന്റെ ക്യാമറയിൽ സ്പർശിക്കുകയും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തതെന്ന് പ്രാദേശിക ടി.വി ചാനൽ ലേഖകനും വാരണാസി നിവാസിയുമായ നിതീഷ് കുമാർ പാണ്ഡെ രേഖാമൂലം നൽകിയ പരാതിയിൽ ആരോപിക്കുന്നു.

സോൻഭദ്ര സന്ദർശന വേളയിൽ പ്രിയങ്ക ഗാന്ധിയുടെ സഹായി ഒരു മാധ്യമപ്രവർത്തകനോട് മോശമായി പെരുമാറി എന്ന പേരിൽ ഒരു വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഭേദഗതി വരുത്തിയത് സംബന്ധിച്ച് നിതീഷ് കുമാർ പ്രിയങ്ക ഗാന്ധിയോട് ചോദ്യം ചോദിക്കുന്നതിനിടെയാണ് റിപ്പോർട്ടർ ബി.ജെ.പി അനുകൂലിയാണെന്നും പാർട്ടിയുടെ നിർദേശപ്രകാരം പണത്തിന് വേണ്ടി ചോദ്യങ്ങൾ ചോദിക്കുകയാണെന്നും ആരോപിച്ച സന്ദീപ് സിംഗ് മാധ്യമ പ്രവർത്തകനെ തടഞ്ഞ് പ്രിയങ്ക ഗാന്ധിക്ക് പോകാൻ വഴിയുണ്ടാക്കിയത്. ഇത് സന്ദീപും നിതീഷും തമ്മിലുള്ള വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌.ഐ.ആർ ഫയൽ ചെയ്തതായി ഘോറവാൾ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള സി.പി പാണ്ഡെ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ചയാണ് പ്രിയങ്ക ഗാന്ധി കൂട്ടക്കൊല നടന്ന ഉമ്പ ഗ്രാമം സന്ദർശിച്ചത്. നേരത്തെ കൂട്ടക്കൊല നടന്ന സ്ഥലം സന്ദർശിക്കാൻ ഉത്തർപ്രദേശ് സർക്കാർ വിസമ്മതിച്ചതിനെ തുടർന്ന് പ്രിയങ്ക ഗാന്ധി പ്രദേശത്ത് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

കഴിഞ്ഞ മാസമാണ് ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിൽ സ്ത്രീകളുള്‍പ്പെടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും ചേർന്ന് വെടിവെച്ച്‌ കൊന്നത്. മരിച്ചവരിൽ മൂന്നുപേർ സ‌്ത്രീകളാണ‌്. വെടിവെയ്പ്പിൽ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രണ്ടുവർഷം മുമ്പ‌് ആരംഭിച്ച ഭൂമി തർക്കം സംഘർഷത്തിലേക്കും വെടിവെയ്പ്പിലേക്കും നീളുകയായിരുന്നു. കൂട്ടക്കൊല നടന്നിട്ടും ഉംഭ ​ഗ്രാമത്തിൽ ഒരു പൊലീസ് പോസ്റ്റ് പോലുമില്ലെന്നും ആദിവാസികൾ അരക്ഷിതാവസ്ഥയിൽ ആണെന്നും സോൻഭദ്ര സന്ദർശിച്ച പ്രിയങ്ക ആരോപിച്ചു.