സ്റ്റീവ് ജോബ്‌സ് മുതൽ സാം ആൾട്ട്മാൻ വരെ; സ്വന്തം കമ്പനികളിൽ നിന്ന് പുറത്താക്കപ്പെട്ട സ്ഥാപകർ !

യുഎസ് കമ്പനിയായ ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്മാനെ കമ്പനി തന്നെ പുറത്താക്കിയതും അദ്ദേഹം തിരികെ സിഇഒ സ്ഥാനത്ത് തിരിച്ചെത്തിയതും നമ്മൾ വാർത്തകളിൽ കണ്ടുകഴിഞ്ഞു. സാം ആൾട്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് സാമിനെ തിരിച്ചെടുത്തത്.

സ്വന്തം കമ്പനിയിൽ നിന്നും പുറത്താക്കപ്പെടുത്തിന്റെ അത്ഭുതത്തിലായിരുന്നു ആളുകൾ. എന്തുകൊണ്ടാണ് ഇത്തരമൊരു പുറത്താക്കൽ എന്നും സിഇഒ സ്ഥാനത്ത് നിന്നും ഒരാളെ പുറത്താക്കാൻ സാധിക്കുമോ എന്നൊക്കെയായിരുന്നു സംശയം. സ്വന്തം കമ്പനിയിൽ നിന്നും പുറത്താക്കപ്പെടുന്ന ആദ്യത്ത ആൾ അല്ല സാം ആൾട്സ്മാൻ. സ്റ്റീവ് ജോബ്സ്, ജാക്ക് ഡോർസി, ട്രാവിസ് കലാനിക്ക് തുടങ്ങി നിരവധി പേര് സ്വന്തം കമ്പനികളിൽ നിന്നും പുറത്താക്കപ്പെടുകയോ പുറത്തു പോവുകയോ ചെയ്തിട്ടുണ്ട്. അവരിൽ ചിലർ ആരൊക്കെയെന്ന് നോക്കാം.

ആപ്പിൾ, ഐഫോൺ തുടങ്ങിയ പേരുകളൊക്കെ ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു പേരാണ് സ്റ്റീവ് ജോബ്സ്. കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ അദ്ദേഹത്തെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 1985-ൽ ബോർഡുമായുള്ള വിയോജിപ്പ്, അഴിമതി തുടങ്ങിയ ചില കാരണങ്ങളാലാണ് അദ്ദേഹം കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ടത്. എന്നാൽ അദ്ദേഹം 11 വർഷങ്ങൾക്ക് ശേഷം അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. സ്റ്റീവ് ജോബ്സിന്റെ ആ തിരിച്ചുവരവിന് ശേഷമാണ് ആപ്പിൾ തന്റെ കുതിപ്പ് തുടങ്ങിയത്.

ട്വിറ്ററിന്റെ സഹസ്ഥാപകരിലൊരാളായ ജാക്ക് ഡോർസിയെ 2008-ലാണ് സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ആവർത്തിച്ചുള്ള പ്രശനങ്ങൾ പരിഹരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്ലായ്മ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ചൂണ്ടിക്കാണിച്ച് കമ്പനിയെ നയിക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അദ്ദേഹത്തെ യോഗ്യനല്ലെന്ന് വിലയിരുത്തി. എന്നാൽ 2015-ൽ ഡോർസിയെ സിഇഒ ആയി പുനഃസ്ഥാപിക്കുകയും 2021-ൽ രാജിവയ്ക്കുന്നതിന് മുമ്പ് ആറ് വർഷം ആ സ്ഥാനം വഹിക്കുകയും ചെയ്തു.

ബ്ലാക്ക്‌ബെറി നിർമ്മാതാക്കളായ റിസർച്ച് ഇൻ മോഷന്റെ സിഇഒ സ്ഥാനത്തുനിന്ന് രാജി വയ്ക്കേണ്ടിവന്ന സ്ഥാപകനാണ് മൈക്ക് ലസാരിഡിസ്. മൈക്കിനൊപ്പം കമ്പനിയുടെ ജിം ബാൽസിലിയും സഹ സിഇഒ സ്ഥാനത്തുനിന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു. കാനഡയിലെ ഏറ്റവും വലിയ കമ്പനിയായി റിസർച്ച് ഇൻ മോഷനെ ഉയർത്തി കൊണ്ടുവന്ന ആളാണ് ബാൽസിലി. എന്നാൽ നിക്ഷേപകരുടെ ഇടപെടലിൽ ഇരുവരും പുറത്താകുകയായിരുന്നു.

2012ൽ സീൻ റാഡ്, ജസ്റ്റിൻ മതീൻ, ജോനാഥൻ ബദീൻ എന്നിവർ ചേർന്നാണ് ടിൻഡർ സ്ഥാപിച്ചത്. 2015 ൽ ടിൻഡറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് സീൻ റാഡിനെ പുറത്താക്കിയിരുന്നു. ടിൻഡറിൽ നിന്ന് പുറത്തായെങ്കിലും ആറ് മാസത്തിന് ശേഷം സീൻ റാഡ് കമ്പനിയിലേക്ക് തിരിച്ചെത്തി. എന്നാൽ അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നു. സഹസ്ഥാപകൻ ജസ്റ്റിൻ മതീന്റെ സസ്‌പെൻഷനിലേക്കും രാജിയിലേക്കും നയിച്ച ടിൻഡറിനെതിരായ ലൈംഗിക പീഡന കേസിന്റെ പശ്ചാത്തലത്തിലാണ് റാഡിനെ ടിൻഡറിൽ നിന്ന് പുറത്താക്കിയത്.

2017-ലാണ് യൂബറിന്റെ സഹസ്ഥാപകനായ ആയ ട്രാവിസ് കലാനിക് തന്റെ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. അനിശ്ചിതകാല അവധിയെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ രാജി. സ്വകാര്യത വിവാദങ്ങൾക്കും ക്യാമ്പനിക്കുള്ളിലെ വിവേചനത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും പരാതികൾക്കും പിന്നാലെ നിക്ഷേപകരുടെ സമ്മർദ്ദത്തെ തുടർന്ന് സിഇഒ സ്ഥാനം രാജി വയ്ക്കാൻ ട്രാവിസ് നിർബന്ധിതനാകുകയായിരുന്നു.