ട്വിറ്റര്‍ വാങ്ങാന്‍ ആളുണ്ടോ, വില്‍ക്കാന്‍ തയ്യാര്‍; നടത്തികൊണ്ടു പോകുന്നത് തികച്ചും വേദനാജനകം; മസ്‌കിന് മടുത്തു

ട്വിറ്റര്‍ വില്‍ക്കാന്‍ തയ്യാറെന്ന് ഇലോണ്‍ മസ്‌ക്. സമൂഹ മാധ്യമങ്ങള്‍ നടത്തികൊണ്ടു പോകുന്നത് തികച്ചും വേദനജനകമാണ്. വാങ്ങാന്‍ ഒരാള്‍ വന്നാല്‍ വില്‍ക്കാന്‍ തയ്യാറാണെന്നും ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ വാങ്ങാന്‍ താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ട്വിറ്റര്‍ വാങ്ങിയതിനെ കുറിച്ച് ഖേദം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ‘വേദനയുടെ തോത് അങ്ങേയറ്റം ഉയര്‍ന്നതാണ്’ എന്നായിരുന്നു മറുപടി. ട്വിറ്റര്‍ തലവനെന്ന നിലയില്‍ ഇതുവരെയുള്ള അനുഭവം മുഷിപ്പിക്കുന്നതായിരുന്നില്ല. ഒരു റോളര്‍ കോസ്റ്റര്‍ വിനോദം പോലെയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ മാനസിക സംഘര്‍ഷത്തിന്റേതായിരുന്നെങ്കിലും, ട്വിറ്റര്‍ വാങ്ങിയത് ശരിയായ നടപടിയാണെന്ന് കരുതുന്നതായും മസ്‌ക് പറഞ്ഞു.

ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശതകോടീശ്വരനും ട്വിറ്റര്‍ ഉടമയുമായ മസ്‌ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്ററിനെ സ്വന്തമാക്കിയത്. ഓഹരി ഒന്നിന് 52.78 ഡോളര്‍ നിരക്കിലാണ് ഇടപാട്. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ട്വിറ്റര്‍ ഡീലിനായി 13 ബില്യണ്‍ ഡോളറാണ് മസ്‌കിന് ബാങ്കുകള്‍ വായ്പ നല്‍കിയത്.