ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലിങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

നരേന്ദ്രമോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത്. മുസ്ലിം വിഭാഗം കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുവെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ എന്തിനാണ് ശ്രമിക്കുന്നതെന്ന് ഒവൈസി ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം മുസ്ലിം വിഭാഗത്തിലെ ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറയുകയാണുണ്ടായത്. ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങളാണ്. ഇത് തുറന്ന് പറയുന്നതില്‍ തനിക്ക് അപമാനമില്ലെന്നും ഒവൈസി അഭിപ്രായപ്പെട്ടു. എത്ര കാലം നിങ്ങള്‍ മുസ്ലീങ്ങളെ കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്തുമെന്നും ഒവൈസി ചോദിച്ചു.

മുസ്ലീങ്ങള്‍ ഭൂരിപക്ഷ സമുദായമാകുമെന്ന ഭയം ഹിന്ദുക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. മുസ്ലീങ്ങളെയും ദളിതരെയും വെറുക്കുക എന്ന ഗ്യാരന്റിയാണ് മോദിയുടേത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും രാജ്യത്തെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുമെന്ന മോദിയുടെ പരാമര്‍ശത്തിലാണ് ഒവൈസിയുടെ മറുപടി.