ഇടതുസർക്കാർ പിന്നോക്ക സമൂഹങ്ങളോട് കാണിക്കുന്നത് അനീതി

നുജൈം പി. കെ

സംവരണം ഇന്ന് വീണ്ടും വളരെ ചൂടുപിടിച്ച വിഷയമായി തീർന്നിരിക്കുന്നു. കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ത്യാഗത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും പിൻബലത്തിൽ അധികാരത്തിലേറിയ ഇടതുഗവൺമെന്റ് മുന്നോക്ക സംവരണമെന്ന സവർണ സംവരണം നടത്തിയത് പിന്നോക്ക ജനസമൂഹങ്ങളിൽ വലിയ ആഘാതമാണുണ്ടാക്കിയത്.

വ്യത്യസ്ഥ സംവരണ സമൂഹങ്ങൾ ഇതിനോടകം തന്നെ ഒരുമിച്ച് ചേർന്ന് പ്രക്ഷോഭങ്ങൾ തുടങ്ങിക്കഴിഞ്ഞു. കേരള രാഷ്ട്രീയത്തെ നിർണയിക്കാൻ മാത്രം ശക്തമായ മുന്നേറ്റങ്ങൾക്ക് കാരണമായേക്കാവുന്ന തീരുമാനങ്ങളാണ് സംവരണവുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ കൈകൊണ്ടത്.

കേരള പരിസരത്തു നിന്ന് സംവരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ മലയാളി മെമ്മോറിയൽ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ്. രാജഭരണ കാലത്തു തന്നെ സംവരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭം കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. തിരുവിതാംകൂറിൽ അധികാര സ്ഥാനങ്ങളെല്ലാം തന്നെ തമിഴ് ബ്രാഹ്മണരായിരുന്നു കൈയടക്കി വെച്ചിരുന്നത്.

1891- ൽ മലയാളി ബ്രാഹ്മണർക്കും അധികാരത്തിൽ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട് മലയാളി മെമ്മോറിയലും ഈഴവർക് സംവരണം ആവശ്യപ്പെട്ട് കൊണ്ട് ഡോ പൽപ്പുവിന്റെ നേതൃത്വത്തിൽ 1896 ൽ ഈഴവ മെമ്മോറിയലും രൂപീകരിക്കുകയുണ്ടായി. ഈ സന്ദർഭങ്ങളിലൊന്നും തന്നെ മെറിറ്റ് വാദം ഉന്നയിക്കപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

സുറിയാനി ക്രിസ്ത്യാനികളും ഈഴവരും മുസ്‌ലിംകളും നിവർത്തന പ്രക്ഷോഭത്തിലൂടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉന്നയിക്കുന്നതിലൂടെയാണ് കേരളത്തിൽ സംവരണം സാദ്ധ്യമായത്. 1936- ൽ തന്നെ ബ്രിട്ടീഷുകാരോടും മഹാരാജാവിനോടും സമരം ചെയ്ത് സംവരണാവകാശങ്ങൾ നേടിയെടുത്തിട്ടുണ്ട്.

1958- ൽ സബോർഡിനേറ്റ് സർവീസ് റൂളിലൂടെ ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം നിലവിൽ വന്നിട്ടുണ്ടായിരുന്നു. ഇതിനെ അട്ടിമറിക്കാൻ നിരന്തര ശ്രമം സവർണരുടെ ഭാഗത്തു നിന്നുണ്ടായി.

1958- ൽ ഇ എം എസ്‌ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായ ഒന്നാം ഭരണ പരിഷ്കരണ കമ്മീഷൻ ആണ് മെറിറ്റ് എന്ന വാദം ഉന്നയിച്ചു കൊണ്ട് അധഃസ്ഥിത ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം തകിടം മറിക്കുന്നതിന് ആദ്യമായി ശ്രമം നടത്തിയത്. ഇന്റർ മീഡിയറ്റ് യോഗ്യത ആവശ്യമുള്ള തസ്തികകളിൽ പിന്നോക്ക സംവരണം പാടില്ലെന്നും അതിൽ പൂർണമായും യോഗ്യത മാത്രമേ പരിഗണിക്കാവൂ എന്നതായിരുന്നു വിവാദ പരാമർശം.

ഈ പരാമർശമാണ് പിന്നീട് മെറിറ്റ് വാദികളുടെ വലിയ അവലംബമായി തീർന്നത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടന്നു. കൗമുദി പത്രാധിപരായി കെ സുകുമാരന്റെ കുളത്തൂർ പ്രസംഗത്തിൽ ഇ എം എസിന്റെ ഈ നിലപാടിനെ ശക്തമായി ചോദ്യംചെയ്യുകയും തത്ഫലമായി ഇ.എം.എസിനു അതിൽ നിന്ന് പിന്മാറേണ്ടിയും വന്നു.

1966 കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളെ നിർണയിക്കാനും അവരുടെ സംവരണ തോത് നിശ്ചയിക്കാനും കുമാരൻ പിള്ള കമ്മീഷനെ നിയമിച്ചു 25 % സംവരണമാണ് അദ്ദേഹം വ്യവസ്ഥ ചെയ്തത്. റിപ്പോർട്ടിലൂടെ വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പാക്കുമ്പോൾ വരുമാന പരിധി നിശ്ചയിച്ചു കൊണ്ട് പിന്നോക്ക വിഭാഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

2002- ൽ നിയമിതമായ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ കണ്ടെത്തലിൽ പറയുന്നത് 1958 മുതൽ 40 % സംവരണം അനുവദിച്ചിട്ടും ഉദ്യോഗ തലത്തിൽ കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണം ലഭിച്ചില്ല എന്നാണ്. 40 % വരുന്ന ഈഴവർക്കും മുസ്ലീങ്ങൾക്കും 40 % തികയുന്നതിനു 18525 തസ്തികകൾ കുറവാണെന്ന് ഈ കമ്മീഷൻ കണ്ടെത്തി.

നരേന്ദ്രൻ കമ്മീഷൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പിന്നോക്ക സംവരണം നടപ്പാക്കണമെന്ന് തീരുമാനിച്ചു. 20 % ഒബിസിക്ക് നൽകാൻ തീരുമാനിച്ചപ്പോൾ 10 % മുന്നോക്ക ജാതിക്കും അനുവദിച്ചു . ഇത് തന്നെ ഗവണ്മെന്റ് കോളജുകളിലും സർവകലാശാലകളിലും മാത്രമാണ് അനുവദിച്ചത്.

2016- അധികാരത്തിലേറിയ പിണറായി വിജയൻ ഗവണ്മെന്റ് കൂടുതൽ പിന്നോക്ക പങ്കാളിത്തം ഉണ്ടായിരുന്നിട്ട് പോലും സംവരണാവകാശം അട്ടിമറിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ദേവസ്വം ബോർഡിൽ 10 മുന്നോക്ക സംവരണം നടപ്പിലാക്കി ബി ജെ പിയെ വെല്ലുവിളിച്ചു കൊണ്ടാണ് ഈ സർക്കാർ മുന്നോട്ട് പോവുന്നത്.

നരേന്ദ്രമോദിയുടെ 103-ാം ഭേദഗതി നിയമത്തിന്റെ ക്രെഡിറ്റ് പോലും അവകാശപ്പെടാൻ മാത്രം അല്‍പത്തരം സംവരണ വിഷയത്തിൽ നിലവിലെ ഗവൺമെന്റിൽ നിന്നുണ്ടായി എന്നത് കേരളത്തിന് അപമാനമാണ്. മന്ത്രിസഭാ യോഗത്തിലെ അജണ്ടയിലില്ലാത്ത, ഘടക കക്ഷിയായ സി പി ഐ ബഹിഷ്കരിച്ച യോഗത്തിലാണ് പ്രസ്തുത തീരുമാനം സർക്കാർ എടുത്തത്.

കേരളത്തിലെ ദേവസ്വം ബോർഡിൽ 95% പോസ്റ്റിലും സവർണരാണ്. ദേവസ്വം ബോർഡ് കോളജിൽ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിൽ 851- ൽ 23 പട്ടിക ജാതിക്കാർ മാത്രമാണുള്ളത്. 16.62 % പ്രാതിനിധ്യം ലഭിക്കേണ്ടിടത്ത് വെറും 3.3 % മാത്രമാണ് നിലവിലുള്ളത്.

ഇതിനെല്ലാം പുറമെയാണ് കേരളത്തിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന വലിയ അനീതി ഉന്നയിക്കപ്പെടുന്നത്. ദളിത് മുസ്ലിം ആദിവാസി ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വിദ്യാഭ്യാസപരമായും വികസനപരമായും പിന്നിലാണ് എന്നുള്ളത്. തിരു- കൊച്ചിയെ അപേക്ഷിച്ച് മലബാർ വികസന ഭൂപടത്തിൽ വളരെ പിന്നിലാണെന്ന് ഉന്നയിക്കപ്പെട്ടു.

വിദ്യാഭ്യാസത്തിന്റെ ലഭ്യത ഇതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നു. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് തിരു-കൊച്ചിയിൽ സീറ്റുകൾ മിച്ചമുള്ളപ്പോൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് മലബാറിൽ സർക്കാർ സംവിധാനങ്ങളിൽ പഠിക്കാൻ സീറ്റില്ലായിരുന്നു. 2000- ത്തോളം ആദിവാസി വിദ്യാർത്ഥികൾ തുടർപഠനത്തിന്‌ യോഗ്യത നേടിയ വയനാട്ടിൽ 500 സീറ്റുകൾ മാത്രമാണ് അവർക്ക് ലഭ്യമായത്.

20000 സീറ്റുകൾ സംസ്ഥാനത്ത ആദിവാസികൾക്ക് ഉണ്ടെന്നിരിക്കെ 17 % ജനസംഖ്യവരുന്ന വരുന്ന വയനാട് ജില്ലയിൽ സീറ്റുകൾ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ചു കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ദളിത് ആദിവാസികൾ സത്യാഗ്രഹ സമരത്തിലാണ്. പക്ഷെ ഇത് പരിഹരിക്കാൻ വേണ്ട ഒരു നടപടിയും സർക്കാർ ഭാഗത്തു നിന്നുണ്ടായില്ല.

എന്നാൽ കേന്ദ്ര സർക്കാർ 10% വരെ മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം വ്യവസ്ഥ ചെയ്തു കൊണ്ട് നിയമ നിർമ്മാണം നടത്തിയപ്പോൾ കാലതാമസമൊന്നും കൂടാതെ, ഒരു പഠനമോ കണക്കോ അവലംബിക്കാതെ ജസ്റ്റിസ് ശശിധരൻ നായർ കമ്മീഷനെ നിയമിച്ചു കൊണ്ട് എല്ലാ മേഖലയിലും അത് നടപ്പാക്കുകയുണ്ടായി. അതിന്റെ ദുരിതം അനുഭവിക്കേണ്ടി വന്നത് ദളിത് ആദിവാസി മറ്റു പിന്നോക്ക ജനവിഭാഗങ്ങളാണ്. നിലവിൽ സീറ്റുകൾ മതിയാവാത്ത ജില്ലകളിൽ ഹയർ സെക്കണ്ടറിക്ക് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.

10% സംവരണം മുന്നോക്ക സംവരണം നടപ്പിലാക്കിയ ഹയർ സെക്കന്‍ഡറി ഒന്നാംഘട്ട അലോട്ട്മെൻറ് എടുത്ത് പരിശോധിച്ചാൽ രണ്ടു തരത്തിലുള്ള അട്ടിമറികൾ കാണാൻ കഴിയും. സർക്കാർ e w s നടപ്പിലാക്കുമ്പോൾ പറഞ്ഞിരുന്നത് സംവരണീയർക്ക് അർഹതപ്പെട്ട സീറ്റുകളിൽ നിന്ന് ഒന്നും നഷ്ടപ്പെടില്ല എന്നായിരുന്നു. അതായത് 52 % മെറിറ്റ് സീറ്റിൽ നിന്നാണ് 10 % നൽകുക.

ഇത് പ്രകാരം സംസ്ഥാനത്ത ഗവണ്മെന്റ് സീറ്റുകളായി ലഭ്യമായത് 162815 ന്റെ 52 % എന്നത് 84663 ആണ്. ഇതിന്റെ 10 % ആയ 8466 ആണ് ews സംവരണമായി അലോട്ട് ചെയ്യേണ്ടത്. എന്നാൽ 16711 സീറ്റുകളാണ്. ഇത് 162815 ന്റെ 10 % നും അധികമാണ്. അലോട്ട് ചെയ്തത് ഇതിന്റ 10 % എന്നത് 16281 ആണ് എന്നാൽ അലോട്ട് ചെയ്തത് 16711 ആണ്.

421 സീറ്റുകൾ അതികം. സംവരണ അട്ടിമറി വളരെ വ്യക്തമാണ്. മാത്രമല്ല ews സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന വാർത്തകൾ കൂടി ചേർത്തുവായിച്ചാൽ വേണ്ടതിലും അതികം സീറ്റ് റിസർവ് ചെയ്യുക വഴി മറ്റു സംവരണീയർക്കും കൂടി ലഭ്യമാക്കേണ്ടുന്ന സീറ്റ് നഷ്ടപ്പെടുത്തുകയാണ് ഉണ്ടായത്.

എം ബി ബി എസ് പ്രവേശനം എടുത്ത് പരിശോധിച്ചാൽ സംവരണ അട്ടിമറിയുടെ എളുപ്പം മനസ്സിലാക്കാവുന്ന കണക്കുകൾ ലഭ്യമാണ്. 2019 -20 അധ്യയന വർഷം മുതൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്​ (ഇ.ഡബ്ല്യു.എസ്​) പത്ത്​ ശതമാനം സീറ്റ്​ സംവരണം അനുവദിച്ചിരുന്നു. ഇ.ഡബ്ല്യു.എസ്​ സംവരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം മെഡിക്കൽ കൗൺസിൽ ഓഫ്​ ഇന്ത്യ (എം.സി.ഐ) കേരളത്തിലേക്ക്​ വർദ്ധിപ്പിച്ച 155 എം.ബി.ബി.എസ്​ സീറ്റുകളിൽ 25 സീറ്റുകൾ (15ശതമാനം) ഓൾ ഇന്ത്യ ക്വാട്ടയിലേക്ക്​ നീക്കിവെയ്ക്കുകയും അവശേഷിക്കുന്ന 130 സീറ്റുകൾ ഒന്നടങ്കം ഇ.ഡബ്ല്യു.എസ്​ സംവരണത്തിനായി നീക്കിവെയ്ക്കുകയുമാണ്​ ചെയ്​തത്​.

മെഡിക്കൽ പ്രവേശനത്തിന്​ പത്ത്​ ശതമാനം സംവരണത്തിന്​ അർഹതയുള്ള എസ്​.സി/എസ്​.ടി (8+2) വിഭാഗത്തിന്​ ആകെ ലഭിച്ചത്​ 105 സീറ്റുകൾ മാത്രമാണ്​. അതെ ശതമാനം സീറ്റ്​ സംവരണമുള്ള ഇ.ഡബ്ല്യു.എസ്​ വിഭാഗത്തിന്​ 130 സീറ്റുകൾ നീക്കിവെച്ച്​ പ്രവേശനം നൽകിയത്​ പ്രവേശന നടപടികളിലുണ്ടായ ഗുരുതര വീഴ്​ചയാണ്​.

849 മെഡിക്കൽ പി. ജി സീറ്റുകളാണ് ഗവൺമെന്‍റ് തലത്തിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ ഈഴവർക്ക് 13 സീറ്റും മുസ്ലിമുകൾക്ക് 9 സീറ്റും സംവരണം ചെയ്തപ്പോൾ മുന്നോക്കക്കാർക്കായി 30 സീറ്റുകളാണ് മാറ്റിവെച്ചത്.

കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസ് (IIMS) ഇന്ത്യയിലെ തന്നെ പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പിന് കീഴിലെ ഏക മെഡിക്കൽ കോളജ് ആണ്. 2014-ല്‍ ആരംഭിച്ച സ്ഥാപനത്തിൽ വലിയ രീതിയിലുള്ള സംവരണ അട്ടിമറിയാണ് നടന്നു കൊണ്ടിരിക്കുന്നത്. പട്ടിക ജാതി ഘടന ഫണ്ട് ഉപയോഗിക്കണമെങ്കിൽ മിനിമം 50 % എങ്കിലും ഗുണഭോക്താക്കൾ പട്ടിക ജാതിയിൽ നിന്നാവണം . എന്നാൽ ഇത് പോലും അട്ടിമറിച്ചാണ് പിണറായി സർക്കാർ അവിടെ നിയമനങ്ങൾ നടത്തുന്നത്. സ്ഥാപനത്തിന്റെ മാനേജ്മെന്റിൽ ഒരു sc st അംഗവുമില്ല. നിയമിച്ച 161 അദ്ധ്യാപകരിൽ 17 പേര് മാത്രമാണ് പട്ടികജാതിയിലുള്ളവർ. 75 % നൽകേണ്ടിടത്താണ് വെറും 10 % സംവരണം നൽകിയത്.

Read more

ഏറ്റവും ഒടുവിൽ പി എസി യിലും മുന്നോക്ക സംവരണം നടപ്പിലാക്കുക വഴി വലിയ ഒരു ജനവിഭാഗത്തെ അവഗണിച്ചു കൊണ്ടാണ് പിണറായി സർക്കാരിന്റെ അവസാന വർഷം കടന്നു പോകുന്നത്. അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രതിഷേധങ്ങൾ സാമൂഹിക നീതി ഉറപ്പാക്കാനുള്ള വലിയ മുന്നേറ്റങ്ങൾക്ക് കാരണമായിട്ടുണ്ട് എന്ന ചരിത്ര പാഠങ്ങൾ പുതിയ സമരങ്ങൾക്ക് വലിയ ഊർജ്ജം തന്നെയാണ്.