അഭിലാഷ് ടോമിയുടെ വഞ്ചി കാറ്റില്ലാക്കടലില്‍; വെല്ലുവിളിയായി 'ഡോള്‍ഡ്രംസ്' പ്രതിഭാസം; മത്സരത്തില്‍ അവശേഷിക്കുന്നത് മൂന്നു പേര്‍ മാത്രം!

ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായിവഞ്ചിയോട്ട മത്സരത്തില്‍ മലയാളി നാവികന്‍ അഭിലാഷ് ടോമി ബയാനത് ഭുമധ്യരേഖ മറികടന്നു. ഇന്നലെയാണ് ഭുമിയെ ഉത്തര-ദക്ഷിണ അര്‍്ദധഗോളങ്ങളായി വിഭജിക്കുന്ന സാങ്കല്പിക രേഖയായ ഭൂമധ്യരേഖ അഭിലാഷ് ടോമിയുടെ പായിവഞ്ചി മറികടന്നത്. ഇതോടെ അഭിലാഷിന്റെ വഞ്ചി നോര്‍ത്ത് അറ്റാലന്റിക് സമുദ്രത്തിലെത്തി.

ഫിനീഷിംഗ് പോയിന്റായ ഫ്രാന്‍സിലെ സാബ്‌ലെ ദെലോന്‍ തുറമുഖത്തേക്ക് ഇനി 3170 നോട്ടിക്കല്‍ മൈല്‍ ദൂരം അതായത് ഏകദേശം 5870 കിലോമീറ്റര്‍ കുടി അഭിലാഷാഷിന് സഞ്ചരിക്കാനുള്ളത്. ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള കടലിലെ പ്രതിഭാസമായ ‘ഡോള്‍ഡ്രംസ്’ മൂലം കഴിഞ്ഞ ദിവസങ്ങളില്‍ അഭിലാഷിന്റെ വഞ്ചിക്ക് എറെ ദൂരം സഞ്ചരിക്കാന്‍ സാധിച്ചിരുന്നില്ല. കടലില്‍ കാറ്റില്ലാത്ത നിശ്ചലാവസ്ഥയാണ് ഡോള്‍ഡ്രംസ്. ഭൂമധ്യരേഖ മറികടന്നെങ്കിലും ഇനിയും ഏതാനും ദിവസങ്ങല്‍ക്കൂടി അഭിലാഷിന് ഇതേ അവസ്ഥയില്‍ തുരേണ്ടി വരും.

വല്ലപ്പോഴും കിട്ടുന്ന കാറ്റ് പ്രയോജനപ്പെടുത്തിയാണ് സഞ്ചാരം. ഈ ദിവസങ്ങളില്‍ മൂന്ന് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്കം. വഞ്ചിയുടെ ഡെക്കില്‍ തന്നെയാണ് വിശ്രമം. കനത്ത വെയില്‍ ആണിവിടെ. അപ്രതീക്ഷിതമായി മഴയും സംഭവിക്കാറുണ്ട്- സാറ്റ്‌ലൈറ്റ് ഫോണ്‍ സംഭാഷണത്തില്‍ അഭിലാഷ് മനോരമയോട് പറഞ്ഞു. കാലാവസ്ഥ അനുകൂലമായാല്‍ ഏപ്രില്‍ അവസാനത്തോടെ ഫിനീഷ് ചെയ്യാന്‍ സാധിച്ചേക്കുമെന്ന് അഭിലാഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിന് ആരംഭിച്ച മത്സരം ഇന്നലെ 208 ദിവസം പിന്നിട്ടു. നിലവില്‍ രണ്ടാം സ്ഥാനത്താണ് അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിത കിഴ്സ്റ്റന്‍ നോയിഷെയ്ഫറാണ് അഭിഷാഷിന് മുന്നില്‍ ഒന്നാം സ്ഥാനത്തുള്ളത്.14 നാവികരുമായി തുടങ്ങിയ മത്സരത്തില്‍ മൂന്ന് പേര്‍ മാത്രമാണ് ശേഷിക്കുന്നത്. മറ്റുള്ളവര്‍ വിവിധ കാരണങ്ങളാല്‍ മത്സരത്തില്‍നിന്ന് പുറത്തായി.