അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സി ധരിച്ചു എന്നല്ലാതെ എന്തു മഹത്വമാണ് റിക്വല്‍മിക്കുള്ളത്?

റിയാസ് പുളിക്കല്‍

മറഡോണയ്ക്കും മെസ്സിക്കുമിടയില്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജഴ്‌സി ധരിച്ചു എന്നല്ലാതെ എന്തു മഹത്വമാണ് റിക്വല്‍മിക്കുള്ളത്?! യുവാന്‍ റോമന്‍ റിക്വല്‍മിയെക്കുറിച്ച് ആദ്യമായിട്ടല്ല ഞാന്‍ എഴുതുന്നത്, ഇത് അവസാനത്തേതുമായിരിക്കില്ല. ലോകകപ്പില്‍ അര്‍ജന്റീന പാതിവഴിയില്‍ വീണുപോയതില്‍ ഏറ്റവുമധികം നഷ്ടബോധം തോന്നിയത് 2014 ലോകകപ്പില്‍ പോലുമല്ല. ക്വാര്‍ട്ടറില്‍ ജര്‍മ്മനിയോട് ഷൂട്ടൗട്ടില്‍ വീണുപോയ ഒരു അര്‍ജന്റീനയുണ്ടായിരുന്നു.

ലയണല്‍ മെസ്സി കളിച്ച ആദ്യത്തെ ലോകകപ്പായിരുന്നു അത്. പ്രധാന താരങ്ങളുടേതല്ലാതെ 2022 ലോകകപ്പ് നേടിയ അര്‍ജന്റീനിയന്‍ ടീമിലെ കളിക്കാരുടെ പേരുകളില്‍ പലതും കടുത്ത അര്‍ജന്റീന ഫാന്‍സിന് പോലും തെറ്റാതെ പറയാനാകില്ല എന്നതാണ് വര്‍ത്തമാനകാല സാഹചര്യമെങ്കില്‍ റിക്വല്‍മിക്ക് പുറമേ ക്രെസ്‌പ്പോ, ടെവസ്, സാവിയോള, പാബ്ലോ ഐമര്‍, പാബ്ലോ സോറിന്‍, മാക്‌സി റോഡ്രിഗ്വസ്, ഗബ്രിയേല്‍ ഹെയ്ന്‍സെ, റോബെര്‍ട്ടോ അയാള, ജാവിയര്‍ മഷറാനോ, ഫാബ്രിഷ്യോ കൊളോചിനി, ലയണല്‍ സ്‌കലോനി, എസ്തബാന്‍ കാംബിയാസോ, റോഡ്രിഗോ പലാസിയോ, ഗബ്രിയേല്‍ മിലിറ്റോ, സെര്‍ജിയോ റൊമേറോ എന്നിങ്ങനെ 2006 ലോകകപ്പ് സ്‌ക്വാഡിലെ സബ്സ്റ്റിട്യൂട്ട് ബെഞ്ചിലിരിക്കുന്നവരുടെ പേരുകള്‍ വരെ ഇപ്പോഴും മനഃപാഠമായിരിക്കണമെങ്കില്‍ എന്തായിരുന്നിരിക്കണം ആ സ്‌ക്വാഡിന്റെ ഒരു റേഞ്ച്?

ടിക്കി ടാക്കയ്ക്കും മുന്‍പ് 24 പാസുകള്‍ കൊണ്ട് അവര്‍ പൂര്‍ത്തിയാക്കിയ ആ അതിമനോഹരമായ ഗോള്‍ എങ്ങനെയാണ് കാല്‍പന്ത് പ്രേമികള്‍ക്ക് മറക്കാന്‍ സാധിക്കുക? ആ മനോഹര ഗോളിനൊരു സൃഷ്ടാവുണ്ടായിരുന്നു. അതായിരുന്നു യുവാന്‍ റോമന്‍ റിക്വല്‍മി. പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞുകൊണ്ട് ലാറ്റിന്‍ അമേരിക്കയുടെ ഫുട്‌ബോള്‍ സൗന്ദര്യം ഭരിച്ചവരില്‍ റിക്വല്‍മി ഒന്നുമല്ലായിരുന്നു എന്ന് പറഞ്ഞവരോട് ഞാനൊന്ന് പറയട്ടെ അയാള്‍ ആരായിരുന്നുവെന്ന്? അയാള്‍ ഏറ്റവുമധികം എക്‌സ്‌പ്ലോര്‍ ചെയ്യപ്പെട്ടു എന്ന് പലരാലും വിശ്വസിക്കപ്പെടുന്ന ആ ലോകകപ്പില്‍ പോലും അയാളുടെ പ്രതിഭയുടെ ഒരു മിന്നായം മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ് എന്റെ അഭിപ്രായം.

പ്രതിഭകളുടെ കുത്തൊഴുക്കുണ്ടായിരുന്ന ആ സ്‌ക്വാഡിന്റെ ഹൃദയമായിരുന്നു യുവാന്‍ റോമന്‍ റിക്വല്‍മി. അയാളുടെ വില അറിയണമെങ്കില്‍, അര്‍ജന്റീനയ്ക്ക് അയാള്‍ ആരായിരുന്നു എന്നറിയണമെങ്കില്‍ അയാള്‍ ഇല്ലാതെ അര്‍ജന്റീന കളിച്ച ആ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഏതാനും മിനിറ്റുകള്‍ ഓര്‍ത്തെടുത്താല്‍ മാത്രം മതി.

2006 ലോകകപ്പിന്റെ ആ ക്വാര്‍ട്ടര്‍ ഫൈനല്‍ അറിയപ്പെടുന്നത് ഹോസേ പെക്കര്‍മാന്‍ എന്ന ലോകോത്തര പരിശീലകന് സംഭവിച്ച ചെറിയൊരു പിഴവ് കൊണ്ടുകൂടിയാണ്. അയാളുടെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയൊരു കറയായി ഇപ്പോഴും അവശേഷിക്കുന്ന ആ ചെറിയ വലിയ മിസ്റ്റേക്ക്. പ്രതിഭാധാരാളിത്തവുമായി എത്തിയ അര്‍ജന്റീനിയന്‍ നിര പാതിവഴിയില്‍ കാലിടറി വീഴാനുണ്ടായ പിഴവ്. ആ ഒരു പിഴവിന് അര്‍ജന്റീന ഒരിക്കലും അയാള്‍ക്ക് മാപ്പ് നല്‍കിയതുമില്ല. മത്സരത്തിന്റെ 49മത്തെ മിനിറ്റില്‍ റിക്വല്‍മിയുടെ കോര്‍ണര്‍ കിക്ക് ഗോളിലേക്ക് തിരിച്ചുവിട്ടുകൊണ്ട് റോബെര്‍ട്ടോ അയാള അര്‍ജന്റീനയ്ക്ക് ലീഡ് നേടിക്കൊടുക്കുന്നു.

ആ ഒരു ഗോളിന്റെ ലീഡില്‍ അര്‍ജന്റീന വിജയത്തിന്റെ തീരത്തോട് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. മത്സരത്തിന്റെ 72മത്തെ മിനിറ്റില്‍ പെക്കര്‍മാന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനങ്ങളില്‍ ഒന്ന് സംഭവിക്കുകയായിരുന്നു. അതുവരെ അര്‍ജന്റീനയുടെ നട്ടെല്ലായി നിറഞ്ഞുകളിച്ചുകൊണ്ടിരുന്ന റിക്വല്‍മിയെ പിന്‍വലിച്ചുകൊണ്ട് കാമ്പിയാസോയെ കളത്തില്‍ ഇറക്കുന്നു. തൊട്ടുപിന്നാലെ ഹെര്‍നാന്‍ ക്രെസ്പോയെയും അയാള്‍ പിന്‍വലിക്കുന്നു.

ഒരു ഹൃദയം പോലെ മൈതാനത്തിന്റെ നാല് വശത്തേക്കും പന്ത് സപ്ലൈ ചെയ്തുകൊണ്ടിരുന്ന റിക്വല്‍മി കളിയില്‍ നിന്നും അപ്രത്യക്ഷമായതോടെ അര്‍ജന്റീന എന്ന ശരീരം നിലച്ചു തുടങ്ങി. അത്രയും നേരം കളിയുടെ കടിഞ്ഞാണ്‍ കൈവശം വെച്ചിരുന്ന അര്‍ജന്റീനയ്ക്ക് പതിയെ കളിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഈ അവസരം മുതലെടുത്തുകൊണ്ട് 80മത്തെ മിനിറ്റില്‍ മിറോസ്ലാവ് ക്ലോസെയുടെ ഹെഡര്‍ ഗോളിലൂടെ ജര്‍മ്മനി തിരിച്ചുവരുന്നു. ഷൂട്ടൗട്ടില്‍ ജെന്‍സ് ലീമാന്‍ എന്ന ജര്‍മ്മന്‍ ഗോളിക്ക് മുന്‍പില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ റോബെര്‍ട്ടോ അയാളയും എസ്തബാന്‍ കാമ്പിയാസോയും പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ ആ ലോകകപ്പില്‍ സുന്ദര ഫുട്‌ബോളുമായി കളംനിറഞ്ഞു കളിച്ച അര്‍ജന്റീനയുടെ പ്രതിഭാ സംഘം കാലിടറി വീണു.

വിധിക്കപ്പുറം പെക്കര്‍മാന്റെ ഏറ്റവും വലിയ തെറ്റ്. സ്‌കലോണി, എയ്ഞ്ചല്‍ ഡി മരിയയെ സബ്ബ് ചെയ്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം എന്നെ ഓര്‍മ്മിപ്പിച്ചത് 2006 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ തന്നെയായിരുന്നു. റിക്വല്‍മിയെന്ന പ്രതിഭ പരിപൂര്‍ണ്ണനാവാതെ പാതിവഴിയില്‍ പിന്തിരിഞ്ഞു നടന്നുപോയ ആ ഒരു ദിനത്തെ തന്നെയായിരുന്നു. പത്താം നമ്പറില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ച ഇതിഹാസങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഞാന്‍ മൂന്നാമത് പറയുക യുവാന്‍ റോമന്‍ റിക്വല്‍മി എന്ന് തന്നെയായിരിക്കും..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്